ടെഹ്റാന്‍ : ഇറാന്‍ വീഴാനിരിക്കുന്നതോടെ, ഇസ്ലാമിക രാജ്യങ്ങളുടെ മുഴുവന്‍ നേതാവായി ഉയരാനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്പിലേക്ക് വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കിയുടെ നീക്കം. ഇന്ത്യയില്‍ നിന്നും ദുബായ്-സൗദി-ജോര്‍ദാന്‍-ഇസ്രയേല്‍ വഴി യൂറോപ്പിലെത്താനുള്ള ഇന്ത്യയുടെ യൂറോപ്യന്‍ ഇടനാഴി എന്ന സ്വപ്നം ഇറാന്‍ യുദ്ധസാഹചര്യത്തില്‍ പാടെ തകര്‍ന്നിരിക്കുകയാണെന്ന് മനസ്സിലാക്കിയാണ് തുര‍്ക്കി സ്വന്തം വ്യാപാര പാത യൂറോപ്പിലേക്ക് തുറക്കുന്നത്.
ഇന്ത്യ 2023ല്‍ പ്രഖ്യാപിച്ച യൂറോപ്പിലേക്ക് ഒരു ഇടനാഴി എന്ന സ്വപ്നപദ്ധതി കണ്ടാണ് തുര്‍ക്കിയും ഇങ്ങിനെ ഒരു ഇടനാഴി തുര്‍ക്കിവഴി സ്ഥാപിച്ചാല്‍ കൊയ്യാവുന്ന നേട്ടത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഇറാന്‍ യുദ്ധത്തില്‍ പശ്ചിമേഷ്യ തകര്‍ന്നത് അവസരമാക്കി തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ ഈ അവസരം മുതലാക്കുകയാണ്. ഇന്ത്യയുടെ മുംബൈയില്‍ നിന്നും യൂറോപ്പിലേക്കുള്ളവ്യാപാര പാതയില്‍ ഇസ്രയേലും ഉണ്ടായിരുന്നെങ്കില്‍ തുര്‍ക്കിയുടെ യൂറോപ്പിലേക്കുള്ള വ്യാപാര പാതയില്‍ അവരുടെ ശത്രുവായ ഇസ്രയേലിനെ പാടെ ഒഴിവാക്കിയിട്ടുണ്ട്.
ഇറാന്‍-യുഎസ്, ഇസ്രയേല്‍ യുദ്ധസാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ പ്രദേശത്തെ പഴയ സമവാക്യങ്ങള്‍ താളം തെറ്റിയതും വടക്കന്‍ ഇസ്രയേലിലുള്ള ഹൈഫ തുറമുഖത്തില്‍ ഇറാന്‍ ബോബാക്രമണത്തില്‍ നാശംവിതച്ചതും ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴി എന്ന മോഹത്തിന് വലിയ തിരിച്ചടിയായി.
ലോകവ്യാപാര പാതകളില്‍ ഇന്ത്യയുടെ സ്ഥാനത്തെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചതാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. റെയില്‍, റോഡ്, സമുദ്രപാത എന്നിവ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തില്‍ മുംബൈയില്‍ നിന്നും ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ വഴി യൂറോപ്പിലേക്ക് ചരക്കെത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ വ്യാപാരപാത ചൈനയുടെ റോഡ് ആന്‍റ് ബെല്‍റ്റ് പദ്ധതിയുടെ ബദലായും ഉയര്‍ത്തിപ്പിടിക്കപ്പെട്ടിരുന്നു. ഇസ്രയേലും സൗദിയും യുഎഇയും ജോര്‍ദാനും യുഎസും ഇറ്റലി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഈ പദ്ധതിയോട് സഹകരണം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ സ്വപ്നപദ്ധതി തകര്‍ന്നതിന് പിന്നില്‍
ദല്‍ഹിയില്‍ നടന്ന ഇരുപത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച യൂറോപ്പിലേക്കുള്ള വ്യാപാരപാത എന്ന പദ്ധതി, ഇറാന്‍-യുഎസ്-ഇസ്രയേല്‍ യുദ്ധവും മഹാശക്തികളുടെ നയപരമായ മാറ്റങ്ങളും കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിർദ്ദിഷ്ട ഇടനാഴി കടന്നുപോകുന്ന പ്രദേശങ്ങളിലെ രാഷ്‌ട്രീയസ്ഥിരതയും രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്ത സ്ഥിതിയും ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതിന് തടസ്സം നില്‍ക്കുകയാണ്. ഇറാനിലെ അസ്ഥിരതയും , സൗദിയും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതും ഇസ്രയേലിലെ ഹൈഫ തുറമുഖം തകര്‍ന്നതും ഈ സ്വപ്നപദ്ധതിയ്‌ക്ക് തിരിച്ചടിയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ എന്നിവർ ചേർന്നാണ് ഈ വ്യാപാര ഇടനാഴി പ്രഖ്യാപിച്ചത്. ഇന്നിപ്പോള്‍ ബൈഡന് പകരം ട്രംപ് വന്നത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് കരുത്തുപകരും എന്ന് വിശ്വസിച്ചത് തെറ്റി. മാത്രമല്ല, പദ്ധതിയുടെ വിജയത്തിന് നിർണായകമായ സൗദി അറേബ്യ-ഇസ്രയേല്‍ ബന്ധം സുഗമമല്ലാതായതും സൗദി അറേബ്യയും യുഎഇയും തമ്മില്‍ അകന്നതും തടസ്സമായി. സൗദി അറേബ്യ ഈ പദ്ധതിയില്‍ നിന്നും പിന്മാറിയ സ്ഥിതിയിലാണ്. പകരം സൗദി സിറിയയുമായി സഹകരണം ശക്തമാക്കുന്ന നിലപാടിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതും പദ്ധതിയുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു.
ഇസ്രയേലിനെ ഒഴിവാക്കി യൂറോപ്പിലേക്ക് വ്യാപാര പാത ഒരുക്കാന്‍ തുര്‍ക്കി
ഈ സാഹചര്യത്തിലാണ് തുർക്കി പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയത്. ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ബദല്‍ വ്യാപാരപാത രൂപീകരിക്കാൻ തുർക്കി ശ്രമം ആരംഭിച്ചു. തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങള്‍ ചേർന്ന് റെയില്‍വേ ശൃംഖല നവീകരിച്ച് പുതിയ ഇടനാഴി സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. ഒട്ടോമൻ കാലഘട്ടത്തിലെ പഴയ പാതകളെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ പാതയില്‍ നിന്നും തങ്ങളുടെ ശത്രുവായ ഇസ്രയേലിനെ പൂർണ്ണമായും ഒഴിവാക്കിയാണ് തുര്‍ക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത. സിറിയയിലെ തകർന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനർനിർമ്മിക്കാൻ വൻതുക ചെലവഴിക്കേണ്ടിവരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തുര്‍ക്കിയെ തകര്‍ക്കാന്‍ അടിയുറച്ച് ഇസ്രയേല്‍
ഇനി ഒരു ഇറാന്‍ ഉണ്ടാകരുത് എന്നതാണ് ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇറാന്‍ എന്ന ശക്തി പല രൂപത്തിലും ഭാവത്തിലുമുള്ള ഇസ്ലാമിക ഭീകരതയുടെ സ്പോണ്‍സറായിരുന്നു. ഹമാസ്, ഹെസ്ബുള്ള, ഹൂതി തുടങ്ങിയ ഇസ്ലാമിക ഭീകരഗ്രൂപ്പുകളെ മുഴുവന്‍ വളര്‍ത്തിയതും പോറ്റിയതും ഇറാനാണ്. ഇപ്പോഴിതാ ഇറാന്‍ എന്ന സാമ്രാജ്യം സമ്പൂര്‍ണ്ണനാശത്തിന്റെ വക്കിലാണ്. അതിനെ ദുര്‍ബലമാക്കാന്‍ അമേരിക്കയും ഇസ്രയേലും നല്‍കിയത് വലിയ വിലയാണ്. മാസങ്ങളോളും തുടരുന്ന ജീവന്‍ പണയം വെച്ചുള്ള ആക്രമണങ്ങള്‍ക്കൊടുവിലാണ് ഇറാന്റെ പരമോന്നതനേതാവും അദ്ദേഹത്തിന്റെ കുടുംബവും കൊല്ലപ്പെട്ടു. പരിക്കുകളോടെ മൊജ്താബ ഖമേനി മാത്രം ജീവിക്കുന്നു.
എന്നാല്‍ ഇനിയൊരു ഇസ്ലാമിക സൂപ്പര്‍ പവര്‍ ഉണ്ടാകരുതെന്ന കാര്യത്തില്‍ ഇസ്രയേലിന് നിര്‍ബന്ധമുണ്ട്. ഇറാന്‍ വീഴുന്നതോടെ ആ വിടവ് നികത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ പുതിയ നേതാവായി ഉയരാന്‍ ശ്രമിക്കുകയാണ് തുര്‍ക്കി. മിസൈല്‍ കരുത്തിലും ഡ്രോണ്‍ ശക്തിയിലും യുദ്ധവിമാനങ്ങളുടെ കാര്യത്തിലും മുകളിലേക്ക് കുതിക്കുന്ന തുര്‍ക്കിക്ക് ഒരു നേതാവായി ഉയരാനുള്ള കരുത്തുണ്ട്. അതിന്റെ തുടക്കമാണ് പാകിസ്ഥാനും സൗദി അറേബ്യയുമായി ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ‘മധേഷ്യയിലെ നേറ്റോ’ എന്ന സൈനിക മുന്നണി. ഇപ്പോഴിതാ യൂറോപ്പിലേക്ക് തുര്‍ക്കി വഴി പുതിയ വ്യാപാരപാതയും ഒരുക്കുന്നു. എന്തായാലും തുര്‍ക്കിയുടെ ഈ സാമ്രാജ്യത്വ വികസനമോഹങ്ങളെ മുളയിലേ നുള്ളാനുള്ള നീക്കം ഇസ്രയേല്‍ തുടങ്ങിക്കഴിഞ്ഞു.
















