ജ്ഞാനികള്‍ സ്ഥൂലം, സൂക്ഷ്മം, എന്നിങ്ങനെ പരമാത്മാവിന് ഭേദം കല്പിച്ചിരിക്കുന്നു. നിരാകാരവും ജ്ഞാനരൂപവുമാണ് സൂക്ഷ്മം. പരമാത്മാവിന്റെ സൂക്ഷ്മശരീരം എന്നറിയപ്പെടുന്നത് ഇതാണ്. എന്റെയീ സൂക്ഷ്മദേഹത്തെ ‘സൂത്രം’ എന്നാണു ജ്ഞാനികള്‍ വിളിക്കുന്നത്. എന്നാല്‍ സാധകന് ധ്യാനിക്കാന്‍ സ്ഥൂലരൂപം തന്നെ വേണം. നാരദാ, ഇനി പരമാത്മാവിന്റെ, അതായത് ബ്രഹ്മത്തിന്റെ സ്ഥൂലശരീരത്തെപ്പറ്റി പറയാം. സൂക്ഷ്മങ്ങളായ ഭൂതങ്ങള്‍ തന്മാത്രകളെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ.
ഈ അഞ്ചു തന്മാത്രകള് പഞ്ചീകരിച്ചാണ് പഞ്ചഭൂതങ്ങളും തദ്വാരാ ശരീരവും ഉണ്ടാവുന്നത്. പഞ്ചീകരണം എന്നാല്‍ എന്തെന്ന് അറിയാന്‍ ആദ്യം ജലതന്മാത്രയായ ‘രസം’ നിന്റെ സങ്കല്‍പ്പത്തില്‍ കൊണ്ടുവരിക. അതിന്റെ പകുതി എടുത്ത്, ഒരു പാതിയെ ജലമായി കരുതുക. മറ്റുള്ള ഭൂതങ്ങളെയും ഇപ്രകാരം രണ്ടായി വിഭജിക്കുക. ആ ഭൂതങ്ങളെയും ഓരോരോ പാതി ഭാഗം കൊണ്ട് വായു, ആകാശം, അഗ്നി, ഭൂമി എന്നിവയെ സങ്കല്പ്പിച്ചു വയ്ക്കുക. എല്ലാ ഭൂതങ്ങളിലെയും ബാക്കിയായ പാതി ഭാഗം ഓരോന്നും വീണ്ടും നാലായി വിഭജിക്കുക. ഈ നാലുഭാഗങ്ങള്‍ മറ്റു ഭൂതങ്ങള്‍ക്കായി വിഭജിച്ചു നല്‍കുക.
ഉദാഹരണത്തിന് ജലത്തിന്റെ പാതി തന്മാത്രയോടു കൂടി വായു, ആകാശം, അഗ്നി, ഭൂമി എന്നിവയുടെ തന്മാത്രകളുടെ പകുതിയുടെ നാലില്‍ ഒന്ന് വീതം ചേര്‍ക്കുക. അപ്പോള്‍ ജലതന്മാത്രയുടെ പകുതിയും, മറ്റു തന്മാത്രകളുടെ എട്ടില്‍ ഒരുഭാഗം ചേര്‍ന്നുള്ള പകുതിയും (നാല് എട്ടിലൊന്നു ഭാഗങ്ങള്‍ ചേര്‍ന്നാല്‍ പകുതി ആയല്ലോ) ചേര്‍ക്കുമ്പോള്‍ ജലം എന്ന പഞ്ചഭൂതം, ഒരു മുഴുവന്‍ തന്മാത്രയായി സംജാതമാവുന്നു. ഇങ്ങനെ മറ്റു ഭൂതങ്ങളും ഉണ്ടാവുകയാണ്. അതായത് പഞ്ചഭൂതങ്ങള്‍ ഓരോന്നിലും മറ്റു ഭൂതങ്ങളുടെ തന്മാത്രകളും വിലീനമാണ്. പഞ്ചഭൂതങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ചൈതന്യവത്തായ പ്രാണിദേഹം ഉണ്ടാവുന്നത്. ചൈതന്യം പ്രഭാസിക്കുമ്പോള്‍ അഹംബുദ്ധി ജനിക്കുന്നു. ഈ ചൈതന്യത്തെ ആദിനാരായണന്, ദേവന്, ഭഗവാന് എന്നെല്ലാം നാം വിളിക്കുന്നു.
പഞ്ചഭൂതങ്ങള്‍ ഘനീഭവിച്ചു സ്പഷ്ടമാകുമ്പോള്‍ അവയുടെ ഗുണങ്ങള്‍ക്കും ഒന്നിനൊന്നു വര്‍ദ്ധനവും ദൃഢതയും കൈവരുന്നു. ആകാശത്തിന് ശബ്ദം എന്ന ഒരു ഗുണമേയുള്ളൂ. വായുവിനു ശബ്ദം, സ്പര്‍ശം എന്നീ രണ്ടു ഗുണങ്ങള്‍. അഗ്നിക്ക് ശബ്ദം, സ്പര്‍ശം, രൂപം, ഇങ്ങിനെ മൂന്ന് ഗുണങ്ങള്‍ ഉണ്ട്. ജലത്തിന് ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയാണ് ഗുണങ്ങള്‍. ഭൂമിക്കാകട്ടെ ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയെക്കൂടാതെ ഗന്ധം എന്ന ഗുണം കൂടിയുണ്ട്. ഈ അഞ്ചു ഭൂതങ്ങളും ചേര്‍ന്നുള്ള സംഘാതമാണ് ബ്രഹ്മാണ്ഡം. ബ്രഹ്മാണ്ഡത്തിന്റെ അംശങ്ങളായുള്ള ജീവജാലങ്ങള്‍ വികസ്വരമായിരിക്കുന്നത് എണ്‍പത്തിനാല് ലക്ഷം ജീവജാതികളായിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: