കണ്ണൂർ: പയ്യന്നൂരിലെ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തെന്ന കേസില്‍ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി ജ്യോത്സ്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി. ആധ്യാത്മിക പ്രഭാഷണങ്ങള്‍, ജ്യോതിഷം, പൂജാപരിപാടികള്‍ എന്നിവയുമായി നടക്കുന്ന തന്നെ കുടുക്കാന്‍ ബോധപൂര്‍വ്വം ആരോ ശ്രമിച്ചിട്ടുണ്ടെന്ന് പെരികമന ശ്രീനാഥ് നമ്പൂതിരി പറയുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ പരാമര്‍ശമുള്ള 260 വര്‍ഷം പഴക്കമുള്ള ജ്യോതിഷാലയമാണ് ഇതെന്നും ശ്രീനാഥ് നമ്പൂതിരി പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ശ്രീനാഥ് നമ്പൂതിരി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ചതെന്നും, ജ്യോതിഷാലയത്തില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന കഞ്ചാവ് തന്‍റേതല്ലെന്നും ആരോ മനഃപൂർവം സ്ഥാപനത്തില്‍ കൊണ്ടുവച്ചതാകാമെന്നാണ് തന്റെ സംശയമെന്നും ശ്രീനാഥ് നമ്പൂതിരി വ്യക്തമാക്കി. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ യഥാർഥ വസ്തുതകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമാണ് നേരിടേണ്ടി വന്നതെന്നും, വർഷങ്ങളായി ജ്യോതിഷ രംഗത്ത് നേടിയ വിശ്വാസ്യതയ്‌ക്ക് മങ്ങലേല്‍ക്കാൻ ഈ സംഭവം കാരണമായെന്നും ശ്രീനാഥ് നമ്പൂതിരി പറഞ്ഞു.
‘കണ്ടെടുത്തെന്ന് പറയുന്ന കഞ്ചാവ് എന്റെതല്ല. അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആരോ ആസൂത്രിതമായി അത് സ്ഥാപനത്തില്‍ എത്തിച്ചുവെച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഉന്നതതല അന്വേഷണം വേണമെന്നാണ് എന്റെ ആവശ്യം’ – അദ്ദേഹം പറഞ്ഞു.
















