ലങ്കയെ ചുറ്റിവളഞ്ഞിരിക്കുന്ന വാനരസൈന്യത്തെക്കണ്ട് രാവണന് ഉള്ളില്‍ ബഹുമാനമുണ്ടായി. എതിര്‍വശത്ത് തന്റെ ശക്തി തെളിയിക്കാനായി രാക്ഷസപടയെ അണിനിരത്തി. അതിന്റെ മുന്നില്‍ രാവണനെക്കണ്ടയുടനെ രാമന്റെ കോപം അണപൊട്ടി. സൗമിത്രിയോട് വില്ലുവാങ്ങി തെരുതെരെ അസ്ത്രപ്രയോഗം തുടങ്ങി. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ രാവണന്റെ പത്തുകിരീടവും തെറിച്ചു. രഥവും വെണ്‍കൊറ്റക്കുടയും വെണ്‍ചാമരവും തകര്‍ന്നു.
ഇരുപതുകൈകളിലും ശരീരമാകെയും അമ്പുകളേറ്റു. പിടിച്ചുനില്‍ക്കാനാകാതെ രാവണന് പിന്തിരിഞ്ഞ് ലങ്കയിലേക്ക് ഓടിക്കയറി. രാമാസ്ത്രം പിന്നാലെ വരുന്നുണ്ടോ എന്നുനോക്കിക്കൊണ്ടായിരുന്നു ഓട്ടം. ഇതൊരു ചെറിയ താക്കീതുമാത്രമായിട്ടാണ് രാമന് ചെയ്തത്. രാമന്റെ ശക്തിയെന്താണെന്നു രാവണനു ബോദ്ധ്യമായി. എന്നാല്‍ തന്റെ മന്ത്രിമാരും ഭടന്മാരും എന്തുകരുതുമെന്ന് രാവണന് ചിന്തവന്നു. അപ്പോള്‍ പ്രഹസ്തന്‍ തുടങ്ങിയ രാക്ഷസവീരരോട് ഞാന്‍ ഭയന്ന് ഒളിച്ചിരിക്കാന്‍ വന്നതല്ല. നിങ്ങള്‍ യുദ്ധം ആരംഭിക്കുവിന് എന്നു വിളിച്ചുപറഞ്ഞു.
ശക്തിയിലും വലുപ്പത്തിലും രാക്ഷസസേനയും പിന്നിലല്ല. അവര്‍ അണിനിരന്ന് വ്യൂഹം ചമച്ചു. ഭേരി, മൃദംഗം, ഡക്ക, പണവം, പെരുമ്പറ, ഗോമുഖം തുടങ്ങിയ വാദ്യങ്ങളുടെ ഘോഷമുയര്‍ന്നു. ആന, കുതിര, ഒട്ടകം, കഴുത, സിംഹം, പുലി, കാട്ടുപോത്ത് തുടങ്ങിയ സൈന്യവിഭാഗങ്ങളും രഥങ്ങളും കാലാള്‍പടയും യുദ്ധസജ്ജരായി. വാള്, ശൂലം, വില്ല്, ഗദ, കുന്തം, വേല്, ചുരിക, കത്തി, ശൂലം, മുള്‍ത്തടി മുതലായ ആയുധങ്ങളേന്തിയ രാക്ഷസന്മാര് ആക്രമണത്തിന് തയ്യാറായിനിന്നു. നിര്‍ഭയരും അഹങ്കാരികളുമായ അവര്‍ വാനരപ്പടയെ തവിടുപൊടിയാക്കുമെന്ന വാശിയിലാണ് നില്പ്. ആസമയത്ത് വാനരന്മാര് കൂട്ടത്തോടെ അലറി.
അതിന്റെ ഒച്ചയില്‍ രാക്ഷസരുടെ വാദ്യഘോഷങ്ങള്‍ കേള്‍ക്കാതായി. സമുദ്രവും സമുദ്രവും തമ്മിലേറ്റുമുട്ടാന്‍ തയ്യാറായതുപോലെ കാണികള്‍ക്കു തോന്നി. സേനയുടെ ഓരോ ചെറിയ ഘടകത്തിനും ഓരോ പേരുണ്ട്. അര്‍ബുദം, ശംഖം, പുഷ്പം, കല്പം, ദണ്ഡം, ധൂളി എന്നിങ്ങനെയുള്ള കോടി കോടികള്‍ രാമന്റെ കല്പനപ്രകാരം രാക്ഷസപ്പടയിലേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചു. വന്‍പാറകള്‍, ഇരുമ്പുലക്കകള്‍, വൃക്ഷങ്ങള്‍, മലകള്‍ എന്നിവയൊക്കെയാണ വാനരപ്പടക്ക് ആയുധങ്ങള്‍. അവര്‍ രാക്ഷസപ്പടയെ ഞെരിച്ചുകൊണ്ട് ലങ്കയെ വളഞ്ഞു. കോട്ടമതിലുകള്‍ ഇടിച്ചുനിരത്തി.
കിടങ്ങുകള്‍ തൂര്‍ത്തു. രാമലക്ഷ്മണന്മാരുടെ അസ്ത്രങ്ങള്‍ മഴപോലെ നിരന്തരം പാഞ്ഞ് രാക്ഷസപ്പടയില്‍ ആയിരങ്ങള്‍ കാലപുരിപൂകി. രാക്ഷസപ്പട പ്രത്യാക്രമണം തുടര്‍ന്നു. വാനരപ്പടയുടെ കായബലത്തിനുമുമ്പില് രാക്ഷസന്മാര് ശരിക്കും തകര്‍ന്നു. യുദ്ധഗതി വീക്ഷിച്ചുകൊണ്ടിരുന്ന രാവണന്റെ പത്തുമുഖവും വാടി. വാനരസൈന്യത്തിനുള്ളില് കടന്ന് നീക്കങ്ങള്‍ അറിയാന്‍ രാവണന് ശാര്‍ദ്ദൂലന്‍ തുടങ്ങിയ ചാരന്മാരെ വിട്ടു. അവരെ തിരിച്ചറിഞ്ഞ വിഭീഷണന് പിടികൂടി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ രാമനെ വിളിച്ചു കരഞ്ഞു.
രാമന് അവര്‍ക്കഭയം കൊടുത്തു. അവര്‍ മടങ്ങിയെത്തി. രാമനോടു ജയിക്കാന്‍ കഴിയില്ലെന്ന സത്യം രാവണനെ അറിയിച്ചു. ഇതിനിടയില്‍ രാക്ഷസസേനയുടെ സംഖ്യ നാലിലൊന്നായി ചുരുങ്ങിക്കഴിഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: