രാവണന് വലിച്ചുകയറ്റിയിരിക്കുന്ന വലിയ ആപത്ത് രാക്ഷസവംശത്തിനാകെ അപകടമായിത്തീരും എന്നു കണ്ട് മുത്തച്ഛനായ മാല്യവാന്‍ രാവണന്റെ അടുത്തെത്തി. രാവണന്റെ അമ്മയായ കൈകസിയുടെ പിതാവാണ് മാല്യവാന്‍. മുത്തച്ഛനെ കണ്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും പറഞ്ഞവാക്കുകള്‍ രാവണനെ സന്തോഷിപ്പിക്കുന്നതായിരുന്നില്ല. ”നിനക്കു നല്ലതുവരണമെന്നാഗ്രഹിച്ച് ചിലതു പറയാനാണ് ഞാന്‍ വന്നത്. എല്ലാം കേട്ടതിനുശേഷം യുക്തമെന്നുതോന്നുന്നത് അനുസരിക്കുക.
ജാനകിയെ ലങ്കയില്‍ കൊണ്ടുവന്നനാള് മുതല്‍ പല ദുര്‍നിമിത്തങ്ങളും കാണുന്നു. അവയെല്ലാം നാശസൂചകമാണ്. ദിവസവും ദാരുണമായി ഇടിവെട്ടുന്നു. ആകാശത്തുനിന്നും രക്തമഴ പെയ്യുന്നു. എങ്ങും അത്യുഷ്ണം കൂടിക്കൂടിവരുന്നു. ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങള്‍ തനിയെ വിയര്‍ക്കുകയും ഇളകിവീഴുകയും ചെയ്യുന്നു. കാളി എല്ലായിടത്തും ഘോരദംഷ്ട്രകള് കാട്ടി പ്രത്യക്ഷപ്പെടുന്നു. പശുക്കള്‍ കഴുതകളെ പ്രസവിക്കുന്നു. എലികള്‍ കീരിയോടും പൂച്ചയോടും എതിര്‍ക്കാന്‍ നില്ക്കുന്നു. നോക്കുന്നിടത്തെല്ലാം തലമുണ്ഡനം ചെയ്തവനും മഞ്ഞനിറഞ്ഞ കറുപ്പുനിറമായ കരാള വികടനുമായിട്ട് യമനെക്കാണുന്നു.
വരാന്‍പോകുന്ന കൂട്ടമരണത്തെയാണിതു സൂചിപ്പിക്കുന്നത്. ആപത്തുവന്നടുത്തിരിക്കുന്ന ഈ വേളയിലെങ്കിലും പരിഹാരം ചെയ്ത് ശാന്തിനിലനിര്ത്തണം. വംശനാശം വരാതിരിക്കാനുള്ള ഏകമാര്‍ഗം സീതയെ തിരിയെ ശ്രീരാമപാദത്തില്‍ സമര്‍പ്പിച്ച് വന്ദിക്കുകയാണ്. രാമനെ ഭജിക്കുക. ചെയ്ത അപരാധങ്ങള്‍ അദ്ദേഹം ക്ഷമിക്കും. ശ്രീരാമപാദമാകുന്ന കപ്പലില്‍ കയറി യോഗികള്‍ സംസാരസാഗരം തരണം ചെയ്യുന്നു. രാമഭക്തികൊണ്ട് അന്തഃകരണം ശുദ്ധമാക്കി ജ്ഞാനികള്‍ മുക്തിപ്രാപിക്കുന്നു. നീ കാലം കളയാതെ ഈ ദുഷ്ടത്തരമൊക്കെയുപേക്ഷിച്ച് വിശുദ്ധമായ ഭക്തികൊണ്ട് രാക്ഷസവംശത്തെ രക്ഷിക്കുക.
സാക്ഷാല്‍ മുകുന്ദനെ സേവിക്കുക. ഇതൊക്കെ നിന്റെ ഹിതത്തിനുവേണ്ടിയുള്ള പത്ഥ്യമായ കാര്യങ്ങളാണ്”. ഇതുകേട്ട് മാല്യവാന്റെ നേര കനത്ത കോപമുണ്ടായി. മുത്തച്ഛനായതുകൊണ്ട് ഒന്നും ചെയ്യാനാവില്ല. ഓരോ വാക്കും പുണ്ണില്കൊള്ളിവയ്ക്കുന്നതുപോലെയാണ് രാവണനു തോന്നിയത്. വെറുമൊരു മനുഷ്യനായ ഹീനനായ രാമനെ ഭജിക്കണമെന്നു പറയാന്‍ കാരണമെന്ത്? കുരങ്ങന്മാരെയും കൂട്ടുപിടിച്ച് യുദ്ധത്തിനു വരുന്നവന് സമര്‍ത്ഥനാണെന്നു പറയുന്ന വന്‍ മഹാവിഡ്ഢിയാണ്. ഇവിടെയിപ്പോള്‍ ചാരനായി രാമന് പറഞ്ഞുവിട്ടിട്ടു വന്നതായിരിക്കും. വേഗം സ്ഥലം വിടണം. ഉപദേശം ആവശ്യമുള്ളപ്പോള്‍ വിളിപ്പിക്കാം. രാവണന് പെട്ടെന്നെണീറ്റ് മന്ത്രിമാരെയും കൂട്ടി സ്ഥലം വിട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: