ആലപ്പുഴ: ബൈക്കിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തെക്കനാര്യാട് മണിമംഗലത്ത് ജോസ് ആന്റണിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു.
ആലപ്പുഴ ആശ്രമംവാര്ഡ് തുണ്ടത്തില്‍വീട്ടില്‍ മാത്യു(28), പൂന്തോപ്പ് വാര്‍ഡില്‍ കുറവര്പറമ്പില് സന്ദീപ്(23), കൊറ്റംകുളങ്ങര കണ്ണാരംവെളി നൈസില്(26) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി 8.30ന് പുന്നമട ജെട്ടിയില്‍ നിന്ന് സൗത്ത് സിഐ മാത്യുജോര്‍ജ്, എസ്ഐ എം. കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ബുള്ളറ്റ് ബിനു എന്നയാളെ പിടികൂടാനുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വലിയ ചുടുകാടിനുസമീപം കഴിഞ്ഞദിവസം രാത്രിയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനായെത്തിയ യുവാവിനെ ബൈക്കിലെത്തിയ ഗുണ്ടാസംഘം ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം വെറുതെ വിട്ടില്ല. കൈയ്ക്കും കാലിനും വെട്ടേറ്റ യുവാവിനെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സൗത്ത് എസ്ഐയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെട്ടേറ്റ യുവാവ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ലഹരിമരുന്നിനടിമകളായ പ്രതികള്‍ മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: