പത്തനംതിട്ട: സംസ്ഥാനത്ത് പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം. ഒരു ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കായി 110 കോടി രൂപയാണ് കൊടുക്കാനുള്ളതെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം നേതാക്കള്‍ പറയുന്നു. പെന്‍ഷന്‍ ലഭ്യമാക്കാന്‍ പ്രവാസി ലീഗല്‍ സെല്‍ കോടതിയെ സമീപിച്ചിരുന്നു. മെയ് 23ന് കേസ് പരിഗണിച്ചപ്പോള്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കുടിശിക യഥാസമയം നല്‍കുമെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ജൂണ്‍ 11ന് വീണ്ടും കോടതി മുമ്പാകെ വിഷയം വന്നപ്പോള്‍ ബോര്‍ഡ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 13ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട് 2008ല്‍ നിലവില്‍ വരികയും 2009 മാര്‍ച്ച് മുതല്‍ ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അവര്‍ അടച്ച അംശാദായമനുസരിച്ച് മാസം 3000 മുതല്‍ 7000 രൂപ വരെയാണ് പെന്‍ഷന്‍ അനുവദിച്ചിരുന്നത്. അംശദായം അടച്ച അംഗങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷനു പുറമേ മക്കള്‍ക്കു വിവാഹ ധനസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഭവന നിര്‍മ്മാണ സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രവാസി ക്ഷേമകാര്യ വകുപ്പിലെ അധികാര വടംവലിയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. തിരുവനന്തപുരം ഹെഡ് ഓഫീസിലെയും കൊച്ചി, കോഴിക്കോട് റീജിയണല്‍ ഓഫീസുകളിലെയും മലപ്പുറത്തെ ലെയ്‌സണ്‍ ഓഫീസ് ജീവനക്കാരുടെയും ശമ്പളവും മുടങ്ങി. നോര്‍ക്ക വെല്‍ഫെയര്‍ ഓഫീസിലെ സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സിഇഒ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രി നേരിട്ടാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മൂലം പ്രവാസി ക്ഷേമകാര്യ വകുപ്പ് ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടന ഇതുവരെ നടന്നിട്ടില്ല
നിലവില്‍ 7,86,862 സജീവ അംഗങ്ങളും 1,54,014 സജീവമല്ലാത്ത അംഗങ്ങളും ഉണ്ട്. ഒരു ലക്ഷത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 18,000, പ്രവാസികള്‍ അംഗത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നു.
പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നതടക്കം വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ അവര്‍ പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രവാസികളെക്കുറിച്ച് ഒരു വാക്കു പറയുകയോ ഒരു രൂപ പോലും ഉള്‍ക്കൊള്ളിക്കുകയോ ചെയ്തില്ല.
സംസ്ഥാനത്തെ ഒരു കോടിയിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന 31 ക്ഷേമനിധി ബോര്‍ഡുകളില്‍ 25 എണ്ണവും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 31 ക്ഷേമനിധി ബോര്‍ഡുകള്‍ക്കും കൂടി 8,629 കോടി രൂപയുടെ കുടിശികയാണുള്ളത്.
















