തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്ന് രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ സിന്ധുകുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഏകദേശം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി.
ഒരു ദേശസാത്കൃത ബാങ്കിലെ നാല് അക്കൗണ്ടുകൾ ഉൾപ്പെടെ സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മറ്റ് അക്കൗണ്ടുകളിലെ ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ, പ്രതിയുടെ മൊബൈൽ ഫോണുകളും ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഫോണിലൂടെ പരാതി അറിയിച്ചവരോട് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 17-ലധികം പരാതികളാണ് വിഴിഞ്ഞം പൊലീസിന് ലഭിച്ചിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ ഇതുവരെ 175 പവനിലധികം സ്വർണത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചന. സ്വർണം മാത്രമല്ല, ആളുകളുടെ വസ്തുവിന്റെ ആധാരം കൈവശപ്പെടുത്തി വായ്‌പാ തട്ടിപ്പ് നടത്തിയതായും പരാതികൾ ഉയർന്നിട്ടുണ്ട്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
സ്വർണത്തട്ടിപ്പിനെ തുടർന്നുണ്ടായ മാനസിക ആഘാതത്തിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശിനി അഞ്ജു (28), വെങ്ങാനൂർ സ്വദേശിനി ഐശ്വര്യ (32)എന്നിവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഈ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു.
നിലവിൽ റിമാൻഡിൽ കഴിയുന്ന സിന്ധുകുമാരിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താൻ അടുത്തയാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും തുടർ അന്വേഷണം.
സിന്ധു 41പവൻ തട്ടിയെടുത്തുവെന്ന് കാട്ടി ഒരു കുടുംബം പരാതി നൽകിയിട്ടുണ്ട്. അഞ്ച്, പത്ത് പവൻ വീതം തട്ടിയെടുത്തുവെന്നും നിരവധിപേർ പരാതിപ്പെട്ടിട്ടുണ്ട്. സ്വർണം തട്ടിക്കുന്നതിന് പുറമേ പലരിൽ നിന്നും വസ്‌തുവിന്റെ പ്രമാണം വാങ്ങിയും ഇവർ പണയപ്പെടുത്താറുണ്ടായിരുന്നു. സ്വർണപ്പണയ സ്ഥാപനത്തിലേക്ക് സിന്ധു എത്തുന്നത് പതിവാണെന്നാണ് സമീപവാസികൾ പറയുന്നത്.
സ്വർണപ്പണയ സ്ഥാപനത്തിന്റെ ഉടമ അറിയാതെ സിന്ധുവിന് പണയം വയ്‌ക്കാനായി 70 പവൻ സ്വർണം ജീവനക്കാരായ അഞ്ജുവും ഐശ്വര്യയും നൽകിയിരുന്നു. ഈ സ്വർണം ഉടമകൾക്ക് തിരികെ കൊടുക്കാൻ പറ്റാതായതോടെയാണ് കഴിഞ്ഞ മാസം 30ന് ഷാർജാ ജ്യൂസിൽ വിഷം കലർത്തി ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയോടെയാണ് അഞ്ജു മരിച്ചത്. ഇന്ന് രാവിലെ ഐശ്വര്യയും മരിച്ചു. സിന്ധുകുമാരിക്കെതിരെ കത്തെഴുതി വച്ചശേഷമാമ് ഇരുവരും വിഷം കഴിച്ചത്.
മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് ഞായറാഴ്‌ച സിന്ധുകുമാരിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. സിന്ധുകുമാരിയുടെ വീട് റെയ്‌ഡ് ചെയ്തപ്പോൾ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാകുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
















