സുശക്തമായ ഒരു രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിന് ആഭ്യന്തരശത്രുക്കള്‍ അപകടകാരികളാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും കൂട്ടുപിടിച്ച് രാഷ്‌ട്രത്തിന്റെ ശിഥീലീകരണം ആഗ്രഹിക്കുന്ന ശക്തികള്‍ ഭാരതത്തില്‍, വിശിഷ്യ, കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സുശക്തമായ ഒരു രാഷ്‌ട്രത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന് ഏറെ പ്രാധാന്യം കൊടുക്കേണ്ട സന്ദര്‍ഭമാണിത്.
ഭാരതത്തില്‍ അലക്‌സാണ്ടറുടെ ആകമണമുണ്ടായപ്പോള്‍ ഗണാതന്ത്രരാജ്യങ്ങള്‍ ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. ജനാധിപത്യത്തിന്റെ സ്വര്‍ഗ്ഗഭൂമികള്‍. പക്ഷെ സംഘടിതനായ ശത്രുവിനെ തകര്‍ക്കാന്‍ അവര്‍ക്കായില്ല. അന്നൊരു ചാണക്യനും ചന്ദ്രഗുപ്തനുമുണ്ടായി സംഘടിത രാഷ്‌ട്രനിര്‍മാണത്തെക്കുറിച്ചു പറയാന്‍. വൈദേശിക വീക്ഷണങ്ങളില്‍നിന്നും മോചിതമായ ഒരു ഭരണകൂടം ഇന്ന് ഭാരതത്തില്‍ ഉണ്ടായിരിക്കുന്നു. ഹൈന്ദവശക്തിയുടെ വേലിയേറ്റത്തില്‍നിന്നാണിത് സംഭവിച്ചത്. ആര്‍ഷസംസ്‌കൃതിയുടെ അടിത്തറയിലുള്ള ഒരു ഭാരതം നമുക്ക് കെട്ടിപ്പടുക്കണം. പക്ഷേ രാഷ്‌ട്രത്തില്‍ ആഭ്യന്തരശത്രുക്കള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ആഭ്യന്തര സമാധാനവും വ്യവസ്ഥയും ആത്യന്തികമായി ശിക്ഷാരീതിയിലാണ് സ്ഥിതിചെയ്യുന്നത്. അതിന് രഹസ്യാന്വേഷണം- ചാരവൃത്തി ആവശ്യമാണ്. ശത്രുക്കളുടെ ചലനങ്ങള്‍ രാഷ്‌ട്രത്തിനകത്ത് നടന്നുകൊണ്ടിരിക്കുന്നു. ദേശവിരുദ്ധ ശക്തികള്‍ ഭരണകൂടത്തിലും അക്കാദമിക് തലങ്ങളിലും കയറിക്കൂടിയിരിക്കുന്നു. രാഷ്‌ട്രശക്തിയെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ ശത്രുവിന് പുറത്തിറങ്ങാന്‍ ധൈര്യമില്ല. സുശക്തമായ കേന്ദ്രഭരണത്തിന്റെ മികവാണ് അതിന് കാരണം.
ക്ഷാത്രതേജസ്സും ആയുധശക്തിയും രാഷ്‌ട്രത്തിന്റെ മാത്രമല്ല, മുഴുവന്‍ ജനജീവിതത്തിന്റെയും പ്രാണവായുവാണ്. ആണവായുധത്തിനെതിരെയുള്ള പ്രതിഷേധം. വധശിക്ഷക്കെതിരെയുള്ള പ്രതിഷേധം. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്‌ക്കളുടെ ദേശദ്രോഹതന്ത്രമാണ്. ‘ദേശീയതയെ തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക’ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ ഇസ്ലാമിക രാഷ്‌ട്രത്തിന്റെ (ഐഎസ്) കാടത്തത്തോടുള്ള പ്രവര്‍ത്തനങ്ങളെ പ്രതിഷേധിച്ചതായി കണ്ടു. ഇന്നത്തെ നിലയില്‍ അത് അവരുടെ ഒരു തന്ത്രം മാത്രമാണ്. ജമ്മുവില്‍ ‘ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന സംഘടനക്ക് ചുക്കാന്‍ പിടിക്കുന്ന ജമാ അത്തെ ഇസ്ലാമി, കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച് ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. അവരുടെ യുവജനസംഘടനയായ സോളിഡാരിറ്റി പരിസ്ഥിതിവാദവും നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധങ്ങളും ആദിവാസിക്ഷേമവും ഏറ്റെടുത്തിരിക്കുന്നു.
ബുദ്ധിജീവികളെന്നു പറയുന്നവര്‍ സംഘടിതമായി, രാഷ്‌ട്രതാല്‍പര്യത്തിന് വിരുദ്ധമായി പ്രസ്താവനകള്‍ ഇറക്കുന്നു. ഇതിന്റെ മറവില്‍ കേരളം മുഴുവന്‍ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഹിന്ദുരാഷ്‌ട്രത്തിനെതിരായി, സംഘപരിവാറിനെതിരായി മുഴങ്ങുന്ന ശബ്ദങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ഇതൊരു കവചമാണ്. രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കവചം. ദേശീയപത്രങ്ങള്‍ എന്നവകാശപ്പെടുന്ന ‘മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍പോലും വിലക്കെടുത്ത ഈ ബുദ്ധിജീവികളുടെ വിഹാരകേന്ദ്രങ്ങളായിരിക്കുന്നു!
സഹിഷ്ണുതയുടെ ദുര്‍വിനിയോഗമാണ് ഇന്നിവിടെ കാണുന്നത്. ധര്‍മ്മബോധം ശത്രുവിനെ താലോലിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി വിനിയോഗിക്കേണ്ടതല്ല. ഭഗവാന്‍ ശ്രീരാമചന്ദ്രനെ തെറിപറയാനും രാമായണത്തിലെ രാമന്റെ സ്ത്രീവിരുദ്ധതയെ വാഴ്‌ത്താനും സ്വാതന്ത്ര്യം വേണമത്രേ! രാമജന്മഭൂമിക്കെതിരെ ‘രാമന്റെ ദുഃഖം’ എഴുതിയവരെ പാലക്കാട്ടെ ജനം പാഠംപഠിപ്പിച്ചത് ഓര്‍മ്മവേണം. രാമായണമാസകാലത്ത് ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം’ എന്നമട്ടില്‍ രാമായണത്തെ ഇകഴ്‌ത്തിക്കാണിക്കാന്‍ പംക്തികള്‍ വിനിയോഗിച്ചവര്‍, രാഷ്‌ട്രധര്‍മ്മത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുകയാണ് ചെയ്യുന്നത്.
ആവിഷ്‌കാരസ്വാതന്ത്ര്യം ഒരുകൂട്ടര്‍ക്കു മാത്രം മതിയോ? ന്യൂമാന്‍ കോളേജിലെ പ്രൊഫസറുടെ കൈപ്പത്തി വെട്ടിമുറിച്ചതും മറ്റും ‘മുഹമ്മദ്’ എന്ന പദം ചോദ്യപേപ്പറില്‍ തെറ്റായി പ്രയോഗിച്ചതുകൊണ്ടാണ്. ഈ ധാര്‍മ്മികബോധം എല്ലാവര്‍ക്കും ബാധകമാകണം.
വിഗ്രഹാരാധനയെ അപഹസിക്കാനും ഹൈന്ദവപുരാണങ്ങളെ അപമാനിക്കാനും മാത്രമായി ആവിഷ്‌കാരസ്വാതന്ത്ര്യം നിലനില്‍ക്കരുത്. സര്‍വ്വധര്‍മ്മ സമഭാവന ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ന്യൂനപക്ഷങ്ങളില്‍ ഏറ്റവും ചെറിയ ന്യൂനപക്ഷമായ ജൈനമാര്‍ഗ്ഗാവലംബിയായ ഒരു ബുദ്ധിജീവിക്ക് എന്തുംപറയാനും എഴുതാനും ഉള്ള സ്വാതന്ത്ര്യം നാം കൊടുത്തിട്ടുണ്ട്. വിശാലമായ ഹൈന്ദവ കാഴ്ചപ്പാടിന്റെ ഫലമാണത്.
ജൈനനും ബൗദ്ധനും ശിവനും വൈദികനും ശൈവനും വൈഷ്ണവനും ചാര്‍വ്വാകനും ആജിവകനും പണ്ടേ ഭാരതത്തിലുണ്ട്. ഒരു ഏകശിലാവിഗ്രഹമായി അതിനെ വാര്‍ത്തുവെക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിവിധ പുഷ്പങ്ങളുള്ള പൂവടിതന്നെയാണ് മനോഹരം!
പക്ഷെ കമ്മ്യൂണിസ്റ്റ് പച്ച ആരാമത്തില്‍ തഴച്ചുവളരുവാന്‍ നാം അനുവദിക്കേണ്ടതുണ്ടോ? പശുക്കള്‍ കഴിച്ചാല്‍ അതിന്റെ പാലില്‍ പോലും അതിന്റെ വിഷം വന്നുചേരുമ്പോള്‍?
ഗോവധനിരോധനം രാഷ്‌ട്രത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന്റെ ഭാഗമാണ്. അതുപോലെ ഭാരതത്തിന്റെ വിശ്വാസപ്രമാണവുമാണ്. മഹാഭാരതത്തിലും മറ്റു പുരാണങ്ങളിലും ഗോരക്ഷയെക്കുറിച്ച് പറയുന്നുണ്ട്. അതേ കാര്യത്തെ അവഹേളിക്കാന്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നവര്‍ എന്നാണ് ബോധവാന്മാരാകുക?
അന്യനെ നിന്ദിക്കരുത് എന്ന സാമാന്യ സദാചാരം ലംഘിക്കുന്ന ജൈനന്‍ ഹിംസയാണ് െചയ്യുന്നത്. മാനസികമായ ഹിംസ. അത് അവരുടെ ശ്രേഷ്ഠാചാരത്തിനുതന്നെ വിരുദ്ധമാണ്. അതുകൊണ്ട് ഹൈന്ദവാചാരങ്ങളുടെ അവഹേളനവും ഹൈന്ദവസംഘടനാ ബഹിഷ്‌കരണവും അവയ്‌ക്കെതിരെയുള്ള ഭര്‍ഝനവും ഒഴിവാക്കേണ്ടതുണ്ട്. ഒരു സമന്വയത്തിനുവേണ്ടിയെങ്കിലും.
















