സമത്വമുന്നേറ്റ യാത്ര തുടങ്ങിയതു മുതല്‍ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വവും ഒരുപറ്റം മാധ്യമ തമ്പുരാക്കന്മാരും അവരുടെ വാക്കുകള്‍ അമൃതായി കരുതുന്ന ചിന്താശേഷി നഷ്ടപ്പെട്ടവരും അതിനെ എതിര്‍ക്കുകയായിരുന്നു. എതിര്‍പ്പിന്റെ കാരണങ്ങള്‍ മാന്യമായി വിശദീകരിക്കാനോ അതിന് ഉപോദ്ബലകമായ വസ്തുതകള്‍ ചൂണ്ടിക്കാണിക്കാനോ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് വാസ്തവമാണ്.
ഇക്കാര്യത്തില്‍ ഒരു സംഗതിയുള്ളത് എന്താണെന്നുവെച്ചാല്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചംവീശുന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഒരു നേതാവും മുമ്പ് ഇങ്ങനെയൊരു യാത്ര നടത്തിയിട്ടില്ല. ഒരു സമുദായനേതാവിന്റെ പരിമിതമായ തട്ടകത്തു നിന്ന് വിശാല ഭൂമികയിലേക്കുള്ള പ്രയാണം നേരത്തെ സൂചിപ്പിച്ച അജണ്ടാധിഷ്ഠിത രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കുള്‍പ്പെടെ ഉള്‍ക്കിടിലമുണ്ടാക്കിയിരിക്കുകയാണ്.
ഇത്തരമൊരു യാത്രയുടെ ഫലശ്രുതി എന്തായിരിക്കുമെന്ന് അറിഞ്ഞതുകൊണ്ടു തന്നെയാണ് എതിര്‍പ്പിന്റെ നാനാതരത്തിലുള്ള കുന്തമുനയുമായി സമത്വമുന്നേറ്റ യാത്രക്കും അതിന്റെ നായകനെതിരെയും ഇത്തരക്കാര്‍ വര്‍ധിതവീര്യത്തോടെ കലിതുള്ളുന്നത്. ഇക്കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ പാച്ചുവും കോവാലന്റെയും അവസ്ഥയിലാണ്. ഇന്നല്ലെങ്കില്‍ നാളെ തെരുവാധാരമാകുമെന്ന ഭീതി അവരെ ചില്ലറയൊന്നുമല്ല പരിഭ്രമിപ്പിക്കുന്നത്. ഇന്നേവരെ ഇവിടുത്തെ ഭൂരിപക്ഷസമൂഹത്തിന്റെ അവസ്ഥ മനസ്സിലാക്കാത്തവര്‍ ചൂടുതട്ടിയതോടെ ചാടിയെഴുന്നേറ്റ് സ്ഥിരം പല്ലവി പുലമ്പുകയാണ്.
സമത്വമുന്നേറ്റ യാത്ര വര്‍ഗീയ യാത്രയാണെന്ന് തുടക്കം മുതല്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ഇത് നിര്‍ത്തിക്കണം. അതിന് ആകാവുന്ന വഴിയൊക്കെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കോടിയേരി ബാലകൃഷ്ണനും വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നോക്കുന്നുണ്ട്. ഇതുവരെ തങ്ങള്‍ ചൂണ്ടിക്കാണിച്ചവയൊക്കെ അങ്ങേയറ്റത്തെ ചതിക്കുഴികളാണെന്ന തിരിച്ചറിവ് സമത്വമുന്നേറ്റ യാത്ര പൊതുസമൂഹത്തിന് നല്‍കുകയാണ്. തൊട്ടാല്‍ പൊള്ളുന്ന വസ്തുതകള്‍ അവര്‍ക്കു മുമ്പില്‍ വെളിപ്പെടുകയാണ്.
അതിന്റെ ഒടുവിലത്തെ നാടകമാണ് ഇപ്പോള്‍ ആടിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട്ടെ അഴുക്കുചാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് യാത്രനായകന്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശമാണ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. വാസ്തവത്തില്‍ മാനവികതയുടെ മഹാസന്ദേശം ഉണര്‍ത്തിയ ഒരു ചെറുപ്പക്കാരന്റെ ഉദ്ദേശ്യശുദ്ധിയെയല്ല വെള്ളാപ്പള്ളി നടേശന്‍ സംശയിച്ചതും വിശദീകരിച്ചതും. മത-വര്‍ഗീയ നിലപാടുകളുടെ ജുഗുപ്‌സാവഹമായ മുഖം ഭരണകൂടത്തിന് എങ്ങനെയുണ്ടാകുന്നു എന്നതിനെക്കുറിച്ചാണ്.
വാസ്തവത്തില്‍ അദ്ദേഹത്തിനെതിരെ ഒരു ഇര കിട്ടാന്‍ കാത്തിരുന്ന മുന്‍വിധി മാധ്യമ തമ്പുരാക്കന്മാരും അവരുടെ കുട്ടിരാമന്മാരായ ആംഗര്‍മാരും പേശീബലം കാണിക്കുകയായിരുന്നു. കേരളത്തില്‍ ഉണ്ടായ പല ദുരന്തങ്ങളിലും സര്‍ക്കാര്‍ കാണിച്ച പക്ഷപാതപരമായ നിലപാടുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അസഹിഷ്ണുക്കളായി കടിച്ചുകീറാന്‍ വരുന്നവര്‍ എന്തേ ഇക്കാര്യങ്ങളിലെ വസ്തുതകള്‍ അന്വേഷിക്കുന്നില്ല? ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ ബിജെപി നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത മാതൃഭൂമി ചാനലിലെ ഒരു ആംഗര്‍ ഒരുവേള വിവരക്കേട് പറയുകയാണെന്നു വരെ പറഞ്ഞവെച്ചു. മുമ്പത്തെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ബിജെപി നേതാവ് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അയാളുടെ വിറളിപിടിച്ച വിലയിരുത്തല്‍.
വസ്തുതകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലെ നെല്ലും പതിരും തെരയുന്നതിനുപകരം മൊത്തം ഉപേക്ഷിക്കുന്ന പ്രവണത ഭയാനകമായ തരത്തില്‍ രൂപമാറ്റം സംഭവിച്ച് വരികയാണ്. അക്കാര്യങ്ങള്‍ പറയുന്നവരെ എന്നെന്നേക്കുമായി നശിപ്പിക്കാനാണ് നോക്കുന്നത്. സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാവുമെന്ന് പറയുന്ന നേതാവും നനഞ്ഞ പടക്കമാവുമെന്ന് പറയുന്ന നേതാവും ഒരു കാര്യത്തില്‍ ഒറ്റക്കെട്ട്. എങ്ങനെയും യാത്ര തടയണം. അതിന്റെ ഭാഗമായാണ് യാത്രാ നായകനെതിരെ കേസ് എടുത്തിരിക്കുന്നത്. പറഞ്ഞ വസ്തുതയുടെ കാതലായ വശം മറച്ചുവെക്കുകയും തങ്ങളുടെ രാഷ്‌ട്രീയ-വൈകാരിക താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയുമാണുണ്ടായത്. അതിന് മാധ്യമ തമ്പുരാക്കന്മാരും ആവുന്നത്ര സഹായം ചെയ്തുകൊടുക്കുകയാണ്.
അര്‍ത്ഥസമ്പുഷ്ടമായ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞതിനെ എങ്ങനെ പൊതുസമൂഹത്തിനു മുമ്പില്‍ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കാമെന്നാണ് ഒരു പറ്റം രാഷ്‌ട്രീയ നേതാക്കളും അവരെ പിന്‍പറ്റുന്ന മാധ്യമങ്ങളും നോക്കിയത്. അത് മ്ലേച്ഛമായി വ്യാഖ്യാനിച്ച് യാത്രാ നായകനെ ഇരുമ്പഴിക്കുള്ളിലാക്കാമെന്ന വ്യാമോഹമാണ് ഇതില്‍ നിഴലിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെയുള്ള സമൂഹത്തില്‍ അജണ്ടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ഒരളവുവരെ വിജയിക്കുമെങ്കിലും ആത്യന്തിക വിജയം അതിനുണ്ടാവില്ല എന്ന് തല്‍പര കക്ഷികള്‍ മനസ്സിലാക്കണം. ബഹുഭൂരിപക്ഷം വരുന്നവര്‍ ഔദാര്യത്തിന്റെ പുഴവക്കത്ത് എന്നും നില്‍ക്കണമെന്ന ധാര്‍ഷ്ട്യവുമായി ആരു വന്നാലും സമ്മതിച്ചുകൊടുക്കാനുള്ള ദുര്‍ബല മനസ്‌കരല്ല ഇപ്പോഴുള്ളതെന്നും ഓര്‍ത്താല്‍ നന്ന്.
നിയമസഭാ തെരഞ്ഞെടുപ്പിന് അധികം കാലം ഇല്ലെന്ന തിരിച്ചറിവ് രാഷ്‌ട്രീയ നേതൃത്വങ്ങളെ വല്ലാതെ പരിഭ്രമിപ്പിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. സമത്വമുന്നേറ്റയാത്രയിലൂടെ സമൂഹത്തിന് കൈവരുന്ന മനോബലം തങ്ങളുടെ സകല അടവുകളും തെറ്റിക്കാന്‍ ഇടയാക്കുമെന്ന് വ്യക്തമായി അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. മാധ്യമങ്ങളെ കൂട്ടുപിടിച്ചും പോലീസിനെ ഉപയോഗിച്ചും അത് എങ്ങനെയും തകര്‍ക്കാനുള്ള ശ്രമമാണ്. തങ്ങളുടെ നടപടികളിലെ അപഹാസ്യത തുറന്നുകാട്ടപ്പെടുന്നതിന്റെ അസ്വസ്ഥത ഏതു നടപടി സ്വീകരിക്കാനും സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
സമത്വമുന്നേറ്റയാത്രാ നായകനെ തല്‍ക്കാലം തടഞ്ഞ് അഴിക്കുള്ളിലാക്കിയാല്‍ തങ്ങളുടെ വഴിക്ക് കാര്യങ്ങള്‍ കൊണ്ടുപോകാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആത്മഹത്യക്കൊരുങ്ങി നില്‍ക്കുന്നവനെ എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് ചിന്തിക്കേണ്ടത്. പകരം കൂടുതല്‍ ക്ലേശകരമായി ജീവിതം അവസാനിപ്പിക്കാനുള്ള വഴിയല്ല ഉപദേശിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവിടുത്തെ അജണ്ടാധിഷ്ഠിത മാധ്യമങ്ങള്‍ സര്‍ക്കാറിന് രണ്ടാമത്തെ വഴിയാണ് പറഞ്ഞുകൊടുക്കുന്നത്. അത് മനസ്സിലാക്കാന്‍ കഴിവില്ലാത്ത സര്‍ക്കാര്‍ കെണിയില്‍ വീഴുകയും ചെയ്യുന്നു. തുറന്ന സമീപനവും മാതൃകാപരമായ പ്രവര്‍ത്തനവും സുതാര്യതയുമുണ്ടെങ്കില്‍ അങ്ങനെയൊന്നും സംഭവിക്കില്ല. നിര്‍ഭാഗ്യവശാല്‍ അതല്ലല്ലോ സര്‍ക്കാറിനുള്ളത്.
















