ലിംഗസമത്വം ഇസ്ലാമിക സമൂഹത്തിനെതിരാണെന്നും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ എന്നുമുള്ള കാന്തപുരം എ.പി.അബുബേക്കര്‍ മുസലിയാരുടെ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രസവിക്കാനേ കഴിയൂ എന്ന അബദ്ധ, അസംബന്ധ പ്രസ്താവനയാണ് കാന്തപുരം നടത്തിയിരിക്കുന്നത്. ലിംഗസമത്വം എന്നത് നടക്കാത്ത കാര്യമാണെന്നും ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് എന്നുപറയുന്ന കാന്തപുരം മറന്നുപോകുന്നത് സ്ത്രീകള്‍ ചൊവ്വാ ഗ്രഹത്തില്‍ പോലും ചെന്നെത്തി എന്ന കാര്യമാണ്. ഝാന്‍സി റാണി ജനിച്ച നാടാണിത്.
ചില മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും സ്ത്രീകള്‍ ഭരണകര്‍ത്താക്കളായിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന് പ്രധാനമന്ത്രിയായിരുന്നല്ലോ. മെഹ്ബുബാ മുഫ്തി ജമ്മുകശ്മീരില്‍ ഭരണം കയ്യാളിയിരുന്നു. ഇന്ദിരാഗാന്ധി എന്ന വനിത വര്‍ഷങ്ങളോളം ഭരണം നടത്തിയ നാടാണ് ഭാരതം. നരേന്ദ്രമോദി സര്‍ക്കാരില്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത് സുഷമാ സ്വരാജ് എന്ന വനിതയാണ്. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ്. സ്പീക്കര്‍ സുമിത്രാ മഹാജനും. ജീവിതത്തിന്റെ വിവിധമേഖലകളില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച സ്ത്രീകള്‍ നിരവധിയാണ്.
സുനിത വില്യംസ് മുതല്‍ സാനിയ മിര്‍സവരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതൊന്നും മനസ്സിലാക്കാത്ത കാന്തപുരം ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മുസ്ലിം സമൂഹത്തില്‍ തന്നെ മികച്ച വനിതാ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റും ഉണ്ടെന്നിരിക്കെ സ്വസമുദായത്തിലെ സ്ത്രീകളുടെ കഴിവിനെപ്പോലും ഇകഴ്ത്തുന്ന പ്രസ്താവനയാണ് കാന്തപുരം നടത്തിയിരിക്കുന്നത്. ഫാത്തിമാ റഹ്മാന് ഹൈക്കോടതി രജിസ്ട്രാര്‍ ആയിരുന്നു. മുംതാസ് ഷെയ്ക്ക് മികച്ച സാമൂഹ്യപ്രവര്‍ത്തകയാണ്.
സ്ത്രീകളുടെ അവകാശമാണ് ശുചിമുറി എന്ന പ്രചാരണത്തിലൂടെ മുംബൈയില്‍ സ്ത്രീകള്‍ക്കായി 96 സൗജന്യ ശുചിമുറികള്‍ സ്ഥാപിച്ചെടുത്തത് മുംതാസ് ആണ്. അടുത്തിടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞത് ഒരു വനിതാ പൈലറ്റായിരുന്നല്ലോ.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധത താലിബാനിസമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് തുറന്നടിച്ചത് തീര്‍ത്തും ശരിയാണ്. മുസ്ലിം സ്ത്രീകള്‍ സമുദായത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പര്‍ദ്ദകൊണ്ട് സ്വയം മൂടി, കണ്ണുമാത്രം തുറന്നുവച്ച് ജീവിക്കേണ്ട ഗതികേടിലാണോ? കാന്തപുരത്തെ സംബന്ധിച്ചിടത്തോളം സ്ത്രീ പുരുഷന്റെ അടിമയാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കാന്തപുരത്തിന്റെ പ്രസ്താവന സ്വന്തം മാതൃത്വത്തെപ്പോലും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇതേ കാന്തപുരവുമായാണ് സ്വന്തം പാര്‍ട്ടി രാഷ്ട്രീയധാരണയ്ക്ക് ശ്രമിക്കുന്നതെന്ന് വിഎസ് മറന്നുപോകുന്നു. കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് മഹിളാ ഐക്യവേദിയും ആരോപിക്കുന്നു.
കേരളത്തോട് കാന്തപുരം മാപ്പുപറയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കാന്തപുരത്തിനെതിരായി മുസ്ലിം സമുദായത്തിലെ തന്നെ ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെയൊക്കെ ആത്മാര്‍ത്ഥത സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കാന്തപുരം ഇത്തരം പ്രസ്താവനകള്‍ ഇന്നോ ഇന്നലെയോ നടത്താന്‍ തുടങ്ങിയതല്ല. സ്ത്രീവിരുദ്ധത അദ്ദേഹത്തിന്റെ ഉറച്ച മനോഭാവമാണ്. ഇത് കാന്തപുരത്തിന്റെ ഒറ്റപ്പെട്ട അഭിപ്രായവുമല്ല. മുസ്ലിം മതമൗലികവാദികളായ പലരും സമാനമായ അഭിപ്രായക്കാരാണ്. സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ തത്വശാസ്ത്രം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്.
ഏത് ഇരുണ്ടയുഗത്തിലാണ് കാന്തപുരത്തെപ്പോലുള്ളവര്‍ ജീവിക്കുന്നതെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. മതമൗലികവാദികളോട് എതിരിട്ട് പുരോഗമനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക സ്ത്രീസമൂഹത്തിന് അപമാനമാണ് കാന്തപുരം. സ്ത്രീകളെ ലൈംഗിക ഉപഭോഗവസ്തുവായി മാത്രം കാണുന്ന, സ്ത്രീകള്‍ക്കെതിരെ ബലാത്സംഗമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചെയ്യുന്നവരുടെ പ്രതിനിധിയാകുകയാണോ കാന്തപുരം? മദ്രസകളില്‍ ആണ്‍കുട്ടികളടക്കം പീഡിപ്പിക്കപ്പെടുന്നു എന്നത് ഒരു പുതിയ വാര്‍ത്തയല്ല. മദ്രസകളിലെ പീഡനത്തിന് തെളിവ് ഹാജരാക്കാനാണ് കാന്തപുരം ആവശ്യപ്പെട്ടത്.
തെളിവുമായി സംവിധായകന് അലി അക്ബര്‍ രംഗത്തുവന്നപ്പോള്‍ കാന്തപുരം മിണ്ടുന്നില്ല. ഭരണഘടന പുണ്യഗ്രന്ഥമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ പറയുകയുണ്ടായി. ഭരണഘടനയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ പാര്‍ലമെന്റിലും സര്‍ക്കാരിലും വേണ്ടുവോളമുണ്ട്.
സ്ത്രീകളെ ലൈംഗിക ഉപകരണമായി മാത്രം കാണുകയും പ്രസവിക്കാന്‍ മാത്രമേ അവര്‍ക്ക് അറിയൂ എന്ന് പുച്ഛിക്കുകയും ചെയ്യുന്ന കാന്തപുരത്തെപ്പോലുള്ള പുരുഷകേസരികള്‍ സാമൂഹ്യവിരുദ്ധരാണെന്ന് പറയേണ്ടിവരും. കാന്തപുരത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മതമാണെന്ന കാര്യം മറച്ചുപിടിച്ചിട്ട് കാര്യമില്ല. തിരുത്ത് വേണ്ടത് ഈ മതബോധത്തില്‍തന്നെയാണ്. കാന്തപുരം ഇരുണ്ട യുഗത്തില്‍നിന്ന് വര്‍ത്തമാന കാലത്തേക്ക് മടങ്ങിവരേണ്ട സമയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: