ചേര്‍ത്തല: കൊട്ടിക്കലാശം കഴിഞ്ഞു തികഞ്ഞ പ്രതീക്ഷയില്‍ സമത്വമുന്നണി സ്ഥാനാര്‍ഥികള്‍, ഇനി നിശബ്ദ പ്രചരണം. നഗരവാസികളെ ആവേശത്തിലാഴ്ത്തിയാണ് പരസ്യപ്രചരണം സമാപിച്ചത്. സമത്വ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തില്‍ മുന്നേറുമ്പോള്‍, ഇരു മുന്നണികള്‍ക്കും വിമതര്‍ ആശങ്കയുയര്‍ത്തുകയാണ്. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണത്തിന്റേതാണ്.
ഇരു പാര്‍ട്ടികളിലെയും ഗ്രൂപ്പിസവും അധികാര വടംവലിയും പ്രമുഖരടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ ഉറക്കം കെടുത്തുന്നുണ്ട്. യുവാക്കളെ അവഗണിച്ച് ചിലര്‍ സീറ്റ് കൈവശപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സിറ്റിംഗ് സീറ്റുകള്‍ വനിതാ സംവണരമായതോടെ മറ്റുവാര്‍ഡുകളിലേക്ക് ചേക്കേറിയ സ്ഥാനാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണ്. ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കവും വടംവലിയും ഇരുപത്തിരണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാത്തതിന്റെ പേരിലുണ്ടായ പ്രതിസന്ധിയും മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുകളും ശാസനകളും താക്കീതും യുഡിഎഫ് പ്രചരണത്തിന് മങ്ങലേല്‍പ്പിച്ചു. എസ്എന്‍ഡിപി – ബിജെപി പിന്തുണയോടെ സമത്വമുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തെത്തിയതും ഇരുമുന്നണികളെയും പ്രതിസന്ധിയിലാക്കി. വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ കഠിന പരിശ്രമം നടത്തുകയാണ്. പുതുമുഖങ്ങളെയും യുവാക്കളെയും ഉള്‍പ്പെടുത്തിയുള്ള സമത്വമുന്നണി ഐക്യം സമ്മതിദായകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: