കോഴിക്കോട്: ടൂറിസം സൊസൈറ്റിയുടെ മറവില്‍ നഗരമധ്യത്തിലെ കോംട്രസ്റ്റ് ഭൂമി സി പി എമ്മിന്റെ ട്രസ്റ്റ് വില്പന നടത്തിയതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച മാനാഞ്ചിറയ്ക്ക് സമീപത്തെ കോംട്രസ്റ്റ് ഭൂമിയാണ് പ്രമുഖ സി പി എം നേതാക്കള്‍ ഡയറക്ടര്‍മാരായ ടൂറിസം സൊസൈറ്റിയുടെ മറവില്‍ ചുളുവിലയ്ക്ക് മറിച്ചുവിറ്റത്. തൊഴിലാളികളുടെ പ്രതിഷേധം വകവെക്കാതെ ഭൂമി തട്ടിയെടുത്തത് സി പി എമ്മിന്റെ കോഴിക്കോട്ടെ മേയര്‍ സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ്കോയയും.
കോംട്രസ്റ്റ് തൊഴിലാളികളെയും സാധാരണക്കാരായ സി പി എം പ്രവര്‍ത്തകരെയും വഞ്ചിച്ചതിന്റെ തെളിവുകള്‍ ഡി സി സി പ്രസിഡന്റ് കെ സി അബുവാണ് പുറത്തുവിട്ടത്. നഷ്ടകണക്ക് പെരുപ്പിച്ച് കാട്ടിയതിനെ തുടര്‍ന്ന് 2009 ഫെബ്രുവരി ഒന്നിനാണ് നൂറുകണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കി കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടച്ചുപൂട്ടിയത്. കോംട്രസ്റ്റിനെ സംരക്ഷിക്കാനെന്ന പേരില്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനായിരുന്ന മുന്‍ മേയറും സിപിഎം നേതാവുമായ എം ഭാസ്കരന്റെ കാര്‍മ്മികത്വത്തിലാണ് സി പി എം ടൂറിസം സൊസൈറ്റിക്ക് ആദ്യം ഭൂമി കൈമാറിയത്. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി പി രാമകൃഷ്ണന്, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് എം. മെഹബൂബ്, ഡി വൈ എഫ് ഐ നേതാവ് അഡ്വ. പി. എ മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ ഡയറക്ടര്‍മാരായ കെ ടി ഡി എസ് സൊസൈറ്റി കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് അഞ്ച്ലക്ഷം രൂപ വായ്പ എടുത്തു. സിപിഎം നേതാവായ എം. മെഹബൂബ് തന്നെ പ്രസിഡന്റായ ബാങ്കില്‍ നിന്ന് ഇത്രയും വലിയ വായ്പ തരപ്പെടുത്തിയത്. സൊസൈറ്റിയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാല്പത്തിയഞ്ച് ലക്ഷത്തോളം രൂപ നികുതി ഇളവു നേടാനും അന്ന് സംസ്ഥാനം ഭരിച്ച സി പി എമ്മിന് സാധിച്ചു. എന്നാല്‍ കെ ഡി സി ബാങ്കില്‍ തിരിച്ചടവും പലിശയുമായി എട്ടുകോടിയോളം രൂപയായി ഉയര്‍ന്നെങ്കിലും തിരിച്ചടയ്ക്കാന്‍ സൊസൈറ്റി തയ്യാറായില്ല.
തുടര്‍ന്ന് സൊസൈറ്റിയുടെ പേരില്‍ രണ്ട് കോടിയുടെ പലിശ എഴുതി തള്ളിച്ച അതിനുശേഷം സെന്റിന് 10.25 ലക്ഷം രൂപ നിരക്കില്‍ സി പി എം നേതാക്കള്‍ കോംട്രസ്റ്റ് സ്ഥലം മറിച്ചുവിറ്റു. സ്ഥലം വാങ്ങിയതാവട്ടെ മുന്‍ എം എല്‍എയും വ്യവസായിയും സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ വി കെ സി മമ്മദ്കോയയും. ഒരുപൈസ പോലും മുടക്കില്ലാതെ നികുതി ഇളവും പലിശ ഇളവും നേടിയാണ് കോംട്രസ്റ്റ് ഭൂമി തട്ടിപ്പു നടന്നത്. ഇടപാടിലൂടെ കോടികളാണ് കള്ളപ്പണമായി സി പി എമ്മിന്റെയും യൂണിയന്റെയും കൈകളിലെത്തിയത്. വി കെ സിക്ക് ഭൂമി വിറ്റതിന്റെ രേഖകള്‍ കെ സി അബു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഹാജരാക്കി. രേഖയില്‍ ആറുകോടിയാണ് കാണിച്ചതെങ്കിലും അതിന്റെ നാലിരട്ടി തുകയ്ക്കാണ് ഇടപാട് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നഗര ഹൃദയഭാഗമായ മാനാഞ്ചിറയ്ക്കടുത്ത് സെന്റിന് അരക്കോടിയിലധികം രൂപ വിലയുള്ള ഭൂമി സെന്റിന് വെറും 10.25 ലക്ഷത്തിന് മറിച്ചുവിറ്റ് പാര്‍ട്ടി ഫണ്ടിലേക്ക് കോടികളാണ് സ്വന്തമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് പിന്നിലും സമാനമായ തട്ടിപ്പാണ് നടന്നതെന്നും. ഏത് കണ്ണായ സ്ഥലവും ഫ്രീസ് ചെയ്തുവെച്ച ശേഷം ബിനാമികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും മറിച്ചുവില്‍ക്കുകയുമാണ് സി പി എം ചെയ്യുന്നതെന്നും കെ.സി. അബു പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം ധര്‍മ്മരത്നം, പി കെ മാമുക്കോയ, കെ പി ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: