കൊയിലാണ്ടി: സ്വാത ന്ത്ര്യ സമര കാലത്ത് നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നടിയുന്ന കാഴ്ച ദേശസ്‌നേഹികളില്‍ നിരാശ ഉണ്ടാക്കുന്നു. ഇടതുപക്ഷം കഴിഞ്ഞ മൂന്ന് തവണയായി തുടര്‍ച്ചയായി ഈ പഞ്ചായത്ത് ഭരിക്കുകയാണ്. ക്വിറ്റിന്ത്യാ സമരകാലത്ത് അഗ്നിക്കിരയാക്കിയ രജിസ്ട്രാര്‍ ഓഫീസ് ചരിത്ര സ്മാരകമായി നില നിര്‍ത്തുന്നതിന് പകരം ആ കെട്ടിടം പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണിപ്പോള്‍. വാസ്‌കോഡഗാമ കപ്പലിറങ്ങി എന്നു കരുതുന്ന കാപ്പാട് തീരം വിനോദസഞ്ചാരകേന്ദ്രമായി നില നില്‍ക്കുന്നെങ്കിലും സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇവിടെ കുറവാണ്. ശുദ്ധജല വിതരണം എല്ലായിടത്തുമെത്തിക്കാന്‍ മൂന്ന് തവണ ഭരിച്ച ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല.
സുനാമി പുനരധിവാസ പദ്ധതി പ്രകാരം കെട്ടിടം പണിതിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയായി അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ വരുന്ന തെരഞ്ഞെടുപ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വിധിയെഴുത്ത് പാടേ മാറ്റി മറിക്കും. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള അഞ്ച് വാര്‍ഡുകള്‍ ഇവിടെയുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് സ്വതന്ത്രഭാരതം പത്രം അച്ചടിച്ച പൊന്‍തൊട്ടകുന്ന് നിലനില്‍ക്കുന്ന വാര്‍ഡില്‍ ബിജെപിയാണ് മുന്നില്‍. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി ഈ വര്‍ഷം വിജയം ഉറപ്പിച്ചിരിക്കുകയാണ്.
28 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ സിപിഎമ്മിന് 20 ഉം മുസ്ലിം ലീഗിന് നാലും, ജനതാദളിന് മൂന്നും കോണ്‍ഗ്രസിന് ഒരംഗവുമാണുള്ളത്. പഞ്ചായത്തിന്റെ അധീനതയില്‍ തീരദേശത്ത് ഒരേക്കര്‍ 52 സെന്റ് സ്ഥലമുണ്ടെങ്കിലും പൊതുശ്മശാനം എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. ചരിത്രമുറങ്ങുന്ന ചേമഞ്ചേരിയില്‍ ഈ വര്‍ഷം വികസനരാഷ്ടീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.
















