”ചിലര്‍ ചോദിക്കും”, ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന സത്യം മനസ്സിലാക്കിയാല്‍ പോരെ! ആന്തരിക ശിക്ഷണത്തിന്റെ ആവശ്യം എന്താണ്!” എന്ന്. എന്നാല്‍ അമ്മ നിങ്ങളോട് പറയുന്നു ഈശ്വരന്റെ യഥാര്‍ത്ഥ സത്യം മനുഷ്യാത്മാവ് പ്രത്യക്ഷമായി അനുഭവിക്കുന്നതുവരെ സംസാരചക്രത്തില്‍നിന്നു മോചനം ലഭിക്കുകയില്ല.
ബാഹ്യമായ കര്‍മ്മാചരണങ്ങള്‍കൊണ്ടോ അല്ലെങ്കില്‍ വിധിപ്രകാരമുള്ള ആരാധനകൊണ്ടോ അതുമല്ലെങ്കില്‍ സാമ്പ്രദായികമായ ഭക്തികൊണ്ടോ മാത്രം പരമലക്ഷ്യമായ ആത്മസാക്ഷാത്കാരം എളുപ്പമല്ല. നിങ്ങള്‍ കര്‍മ്മത്തെ യോഗമാക്കിത്തീര്‍ക്കുക. ആരാധന സഹനമായ ഉപാസനയാകണം. സാമ്പ്രദായികമായ ഭക്തി ആനന്ദാത്മകമായ ഈശ്വരപ്രേമമായി മാറണം. ബുദ്ധിപരമായ ജ്ഞാനം ആത്മവിജ്ഞാനമായി രൂപാന്തരപ്പെടണം.
ബാഹ്യജ്ഞാനം അജ്ഞാനത്തെയും ദുരിതത്തേയും അറുതിവരുത്തുവാന്‍ മതിയാകുമായിരുന്നെങ്കില്‍ പുരാതന ഭാരതത്തിലെ താപസന്മാര്‍ കഠിനതപസ്സിനെ ആശ്രയിക്കുകയില്ലായിരുന്നു.
ജ്ഞാനം വസ്തുനിഷ്ഠമല്ല. ആത്മനിഷ്ഠമാണ്. അത് സ്വന്താത്മാവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അത് സര്‍വ്വാതിശായിലാണ് ഇന്ദ്രിയാതീതമാണ്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യത്തെ സംബന്ധിക്കുന്നതാണ്.
സ്വന്തം ആത്മസത്യത്തെക്കുറിച്ചുള്ള നിതാന്തബോധം അനുനിമിഷമുള്ള പ്രബുദ്ധത ഇതാണ് ജ്ഞാനത്തിന്റെ സ്വഭാവം. അവിരാമമായ കര്‍മ്മാചരണത്തിനിടയിലും ജ്ഞാനം അനായാസം പ്രകടമായിക്കൊണ്ടിരിക്കണം. എങ്കിലേ ഒരാള്‍ യഥാര്‍ത്ഥജ്ഞാനിയായി പരിഗണിക്കപ്പെടൂ.
ഒരു മുമക്ഷുവിന് ക്ഷമ നിയമവിഭാഗത്തില്‍പ്പെട്ട എല്ലാം യോഗ്യതകള്‍ ആന്തരികശിക്ഷണങ്ങളും അനിവാര്യമാണ്. അനുഷ്ഠാനത്തില്‍നിന്ന് അയാള്‍ ഒരിക്കലും വ്യതിചലിക്കരുത്. ഒരു നിമിഷംപോലും ലക്ഷ്യത്തെ വിസ്മരിക്കാന്‍ പാടില്ല. നിങ്ങള്‍ യാത്രചെയ്യുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് ഇറങ്ങണമെന്നു കരുതി എത്ര ജാഗ്രതയോടെയാണ് കാത്തിരിക്കുക! ഈശ്വരന്റെ ശാശ്വത ധാമത്തെ പ്രാപിക്കാന്‍ യാത്രചെയ്യുന്ന തീര്‍ത്ഥാടകരാണ് നിങ്ങള്‍ യത്‌നങ്ങളെ ഇടയ്‌ക്ക്‌വച്ച് അവസാനിപ്പിക്കരുത്. മന്ദീഭവിപ്പിക്കരുത്. ഗുരു നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു ഒരിക്കലും വ്യതിചലിക്കയുമരുത്.
ഈ കലിയുഗത്തില്‍ ഹരിനാമകീര്‍ത്തനംകൊണ്ടുമാത്രം കോടാനുകോടി കുടുംബങ്ങളെ മോക്ഷപ്രാപ്തരാക്കാമെന്ന് പറയാറുണ്ട്. ഈശ്വരനാമത്തിന്റെ മഹത്വത്തെയാണു ഇത് വിളംബരം ചെയ്യുന്നത്. പക്ഷേ, വെറും നാമജപത്തെയല്ലാ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൃഢമായ ഈശ്വരവിശ്വാസവും ശരണാഗതിയും ഉണ്ടായിരിക്കണം. നിങ്ങളുടെ ഈശ്വരവിശ്വാസം മേരു പര്‍വ്വതംപോലെ ദൃഢമായിരിക്കട്ടെ.
















