219. സമാധിസേവാസന്തുഷ്ടാഃ – സമാധിയുടെ സേവയില്‍ സന്തോഷിച്ചവള്‍. സുരഥനും സമാധിയും ഒരുമിച്ചാണ് ദേവിയെ പ്രീതിപ്പെടുത്താന്‍ തപസ്സുചെയ്തത്. രണ്ടുപേരുടെയും മുന്നിലാണ് ദേവി പ്രത്യക്ഷയായതും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടതും.
220. ജ്ഞാനാനുഗ്രഹദായിനീഃ – ജ്ഞാനമാകുന്ന അനുഗ്രഹം കൊടുത്തവള്‍. ദേവിയെ മാംസചക്ഷുസ്സുകൊണ്ടു കാണാന്‍ കഴിഞ്ഞ സമാധി ലൗകിക വിരക്തനായിത്തീര്‍ന്നു. അദ്ദേഹം ദേവിയോട് വരമായി ചോദിച്ചതു ജ്ഞാനമാണ്. ”വൈശ്യവര്യാ, നിനക്ക് മോക്ഷത്തിനായി ബ്രഹ്മജ്ഞാനം ഞാന്‍ തരുന്നു” എന്ന് ദേവി സമാധിക്കു വരം കൊടുത്തു. ജ്ഞാനമൂര്‍ത്തിയായിത്തീര്‍ന്ന സമാധിക്ക് ദേവീസായൂജ്യം ലഭിച്ചു എന്നു മനസ്സിലാക്കാം.
221. മാതാഃ – അമ്മ, ചരാചരാത്മകമായ ഈ പ്രപഞ്ചത്തെ ജനിപ്പിക്കുകയും വാത്സല്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്ന ജഗദംബിക.
222. സപ്തശതീദേവീഃ – സപ്തശതി എന്ന ദേവി എഴുന്നൂറു മന്ത്രങ്ങളുള്ളതുകൊണ്ട് ദേവീ മാഹാത്മ്യത്തിന് സപ്തശതി എന്നുംപേര്. മന്ത്രസംഘാതമായി രൂപമെടുത്ത ദേവി തന്നെയാണ് മാര്‍ക്കണ്ഡേയപുരാണത്തിന്റെ ഭാഗമായ ഈ കൃതി. അതിനാല്‍ അതിനെ സപ്തശതീ ദേവിയായി വാഴ്‌ത്തുന്നു. സപ്തശതീദേവിയെ ആശ്രയിച്ചാല്‍ പാപങ്ങളും പാപജന്യമായ ദുരിതങ്ങളും നശിക്കും. ദേവീമാഹാത്മ്യം വായിക്കുന്നതും പഠിക്കുന്നതും അതിലെ ഏതെങ്കിലും മന്ത്രം സ്മരിക്കുന്നതും സര്‍വാര്‍ത്ഥസാധകമാണ്. ഗ്രന്ഥരൂപത്തില്‍ പ്രത്യക്ഷയായ ദേവി എന്ന് നാമത്തിനര്‍ത്ഥം.
223. സര്‍വാപദ്‌വിനിവാരിണീഃ – എല്ലാ ആപത്തുകളെയും നശിപ്പിക്കുന്നവള്‍. പ്രസിദ്ധമായ ഒരു ചോദ്യവും ഉത്തരവും ഉണ്ട്. ”ആപദികിം കരണീയം” ( ആപത്തില്‍ എന്താണു ചെയ്യേണ്ടത്). ഉത്തരം ”സ്മരണീയം ചരണയുഗളമംബായാഃ” (അമ്മയുടെ പാദങ്ങളെ സ്മരിക്കുക). ആപത്ത് ആര്‍ക്കും വരാം. ത്രിമൂര്‍ത്തികള്‍പോലും ആപത്തിലകപ്പെടുന്ന പല സന്ദര്‍ഭങ്ങള്‍ പുരാണങ്ങളില്‍ കാണാം. ആപത്തു വരുമ്പോള്‍ തലയില്‍ കൈവച്ചു നിലവിളിച്ചതുകൊണ്ടു കാര്യമില്ല. അമ്മയെ സ്മരിക്കുക. ജഗത്തിന്റെ അമ്മയായ മൂകാംബികയെ സ്മരിക്കുന്ന നിമിഷത്തില്‍ സൂര്യപ്രകാശത്തില്‍ ഇരുട്ടെന്നപോലെ എല്ലാ ആപത്തുകളും നശിക്കും.
തൊട്ടു മുമ്പുള്ള രണ്ടു നാമങ്ങള്‍ ‘മാതാ’, ‘സപ്തശതീദേവീ’ എന്നിവയായിരുന്നു. ലോകമാതാവും സപ്തശതിയുമായ ദേവീമാഹാത്മ്യം എന്ന ദിവ്യഗ്രന്ഥത്തിലെ ഏതെങ്കിലുമൊരു മന്ത്രം സ്മരിച്ചാല്‍ എല്ലാം ആപത്തുകളും നശിക്കും എന്ന് പ്രഖ്യാപിക്കുന്നതായി ഈ മൂന്നുനാമങ്ങളെയും ചേര്‍ത്ത് വ്യാഖ്യാനിക്കാം.
…തുടരും
















