ഹാനോയ്: ഫിലിപ്പൈന്‍സില്‍ പതിനായിരത്തിലധികം പേരുടെ ജീവനെടുക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത ഹയാന്‍ ചുഴലിക്കൊടുക്കാറ്റ് വിയറ്റ്‌നാമിനെയും സാരമായി ബാധിച്ചു. തീരദേശങ്ങളില്‍ കാറ്റ് കനത്ത നാശം വിതച്ചു. സ്കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ആറ് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മണിക്കൂറില്‍ 157 കിലോമീറ്ററാണ് കാറ്റിന്റെ വേഗം.
കൊടുങ്കാറ്റില്‍ വലിയ മണ്ണിടിച്ചിലാണ് ഇന്നു പുലര്‍ച്ചെ വിയറ്റ്‌നാമിലുണ്ടായത്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. 315 കിലോമീറ്റര്‍ വേഗതയിലാണ് ഫിലിപ്പൈന്‍സില്‍ കാറ്റടിച്ചിരുന്നത്. നാലര ലക്ഷം പേര്‍ ഭവനരഹിതരായി. പല ജനവാസമേഖലകളും താറുമാറായി. തക്‌ലോബാന്‍ നഗരം നാമാവശേഷമായി.തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ എത്രപേരുണ്ടെന്നും വ്യക്തമല്ല.
ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ കടല്‍ ക്ഷോഭവുമുണ്ടായി. സുനാമിയിലെന്നോണം ഭീമന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുകയും താഴ്ന്ന പ്രദേശങ്ങളെ മുക്കുകയുമായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ കിട്ടാതെ പട്ടിണിയിലായതിനാല്‍ രക്ഷപ്പെട്ടവരില്‍ ഒരു വിഭാഗം അക്രമാസക്തരാണ്.
ഭക്ഷണവസ്തുക്കള്‍ക്കായി വ്യാപാര സ്ഥാപനങ്ങളില്‍ പരതാന്‍ തുടങ്ങിയ അവര്‍ പിന്നീട് സാധനങ്ങള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയിരുന്നു. ഉറ്റവര്‍ നഷ്ടപ്പെട്ട ചിലര്‍ മനസിന്റെ സമനില നഷ്ടപ്പെട്ട മട്ടിലാണ്. മണിക്കൂറില്‍ 315 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ കെട്ടിടങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകരുകയായിരുന്നു.
















