ബീജിംഗ്: അതിര്‍ത്തിയില്‍ ഇന്ത്യ പുതുതായി 35 പോസ്റ്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂട്ടുമെന്നു വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ പുതിയ നീക്കം “പ്രകോപനപര”മെന്ന് ചൈന വിലയിരുത്തുന്നതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വിദഗ്‌ദ്ധരിലൂടെ പുറത്തുവരുന്നത് ചൈനയുടെ കാഴ്ചപ്പാടാണെന്നും കരുതിയിരിക്കണമെന്നുമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.
ചൈന 1962-ല്‍ ഇന്ത്യയില്‍ നടത്തിയ കടന്നുകയറ്റത്തെ ന്യായീകരിക്കുന്നതരത്തിലുള്ള വിശകലനങ്ങളാണ് ചൈനാ വിദഗ്‌ദ്ധര്‍ അവിടത്തെ മാധ്യമങ്ങളില്‍ നടത്തുന്നത്.
1962 യുദ്ധം ആവര്‍ത്തിക്കുമെന്ന ദുസ്സൂചനയാണ് ഈ അഭിപ്രായങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ഇന്ത്യന്‍ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. “പുതിയ അതിര്‍ത്തി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് വളരെ വൈകാരികമായ വിഷയമാണ്. 1962-ലെ ചൈനാ-ഇന്ത്യാ യുദ്ധത്തിനു കാരണമായത് നെഹ്രു സര്‍ക്കാര്‍ കൈക്കൊണ്ട ഇത്തരം പ്രകോപനപരമായ നീക്കങ്ങളാണ്,” ഷാംഗായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്‌ദ്ധനായ ലിയു സോങ്ഗീയി എഴുതി. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസിലാണ് ലേഖനം വന്നത്. ഇതു വളരെ ഗൗരവമുള്ള വിഷയമാണെന്ന് ചൈനയില്‍നിന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച വിവരങ്ങളില്‍ പറയുന്നു.
“ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖ മക്മോഹന്‍ ലൈനിനു ചേര്‍ന്നാണ്. പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കുന്നത് ഈ അതിര്‍ വരമ്പു കടന്നായിരിക്കും.
അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ കരാറുകള്‍ അതിലംഘിക്കുന്നതാകും. അങ്ങനെ വന്നാല്‍ അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും,” പ്രകോപനപരമായ പുതിയ പോസ്റ്റുകള്‍ പുതിയ സംഘര്‍ഷമുണ്ടാക്കും എന്ന പേരിലുള്ള ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കുന്നു.
അടുത്തിടെ ചൈനയില്‍നിന്നുണ്ടായ അതിര്‍ത്തി ലംഘനങ്ങള്‍ തടയാന്‍ അതിര്‍ത്തിയില്‍ പുതിയ 35 പോസ്റ്റുകള്‍ ഉണ്ടാക്കുമെന്നും കൂടുതല്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിനെ നിയോഗിക്കുമെന്നും ഐറ്റിബിപിയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്ന ഡയറക്ടര്‍ ജനറല്‍ അജയ് ഛദ്ദ പ്രസ്താവിച്ചിരുന്നു.
നിലവില്‍ ഇന്ത്യക്ക് ചൈനയുമായുള്ള അതിര്‍ത്തിയില്‍ 150 പോസ്റ്റുകളുണ്ട്. അര്‍ദ്ധ സൈനിക വിഭാഗം 3,488 കിലോ മീറ്റര്‍ നിയന്ത്രണ രേഖയില്‍ സുരക്ഷാ ജോലി ചെയ്യുന്നുണ്ട്.
















