ന്യുദല്‍ഹി: ലോകത്തു നടക്കുന്ന ബാലികാ വിവാഹങ്ങളില്‍ 40 ശതമാനവും ഇന്ത്യയിലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വെയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്‌കൂള്‍ പഠനത്തിനിടയില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹ ജീവിത്തിലേക്ക് കടക്കേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വ്വെ പ്രകാരം രാജ്യത്തെ 46 ശതമാനം യുവതികളും (18നും 29നും മധ്യേ പ്രായം) 18 വയസ്സിനു മൂന്‍പ് വിവാഹിതരായവരാണ്. 2.30 ലക്ഷം കുട്ടികളാണ് ഇങ്ങനെ പ്രതിവര്‍ഷം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ആഗോളതലത്തില്‍ നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ 40 ശതമാനം വരുമിത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ 2020 ആകുമ്പോഴേക്കും ലോകത്ത് 140 മില്യണ്‍ ബാലിക ഭാര്യമാര്‍ ഉണ്ടാകുമെന്നാണ് കണക്ക്.
ഗ്രാമപ്രദേശങ്ങളിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്‌ക്കുന്ന പ്രവണത കൂടുതലായും കണ്ടുവരുന്നത്. ഒരു രാജ്യാന്തര മനുഷ്യാവകാശ സംഘടന നടത്തിയ സര്‍വെയില്‍ ഹസാരിബാഗ്, ഗയ (ബിഹാര്‍, ഉത്തരാഖണ്ഡിലെ റാഞ്ചി എന്നിവിടങ്ങളില്‍ 60 ശതമാനം യുവതികളിലും (20-24 വയസ് മധ്യേ പ്രായം) വിവാഹിതരായത് 18 വയസ് തികയും മുമ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാലവിവാഹങ്ങള്‍ക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന ബ്രേക്ക്ത്രൂ എന്ന അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടന 35,000 സ്ത്രീകളിലേക്ക് തങ്ങളുടെ പ്രചരണം എത്തിച്ചുകഴിഞ്ഞു. നിലവില്‍ ഉത്തര്‍പ്രദേശിലെ റാഞ്ചിയില്‍ പ്രചാരണം നടത്തുന്ന സംഘം രാജ്യത്തൊട്ടാകെ പത്ത് ലക്ഷത്തോളം സ്ത്രീകളെ ലക്ഷ്യമിട്ട് കൊണ്ട് പ്രചാരണപരിപാടികള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
















