നഗോയ: 20-ാം ഏഷ്യൻ ഗെയിംസിൽ രണ്ടാം മെഡൽ സ്വന്തമാക്കി ഭാരതം. ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ തമിഴ്നാട് കടലൂർ സ്വദേശിനിയായ എളവേണിൽ വാളറിവൻ വെള്ളി മെഡൽ നേടി. ഇതോടെ 10 മീറ്റർ എയർ റൈഫിൾ വെള്ളി നേടുന്ന ആദ്യ ഭാരതീയ വനിതയെന്ന ചരിത്ര നേട്ടവും എളവേണിൽ സ്വന്തമാക്കി.
മത്സരത്തിന്റെ ഭൂരിഭാഗം റൗണ്ടുകളിലും ഒന്നാം സ്ഥാനത്ത് തുടരുകയും സ്വർണ്ണ മെഡൽ ഉറപ്പിക്കുകയും ചെയ്ത പ്രകടനമാണ് ഇളവേനിൽ പുറത്തെടുത്തത്. എന്നാൽ അവസാന രണ്ട് റൗണ്ടുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ജാപ്പനീസ് താരം ഇളവേനിലിനെ മറികടന്ന് സ്വർണ്ണം സ്വന്തമാക്കുകയായിരുന്നു. 252.4 പോയന്റോടെയാണ് താരം വെള്ളി നേടിയത്. 253.0 പോയന്റുമായി ജപ്പാന്റെ ഹിനാറ്റ തായ്ചി സ്വർണ മെഡൽ കരസ്ഥമാക്കി. ദക്ഷിണ കൊറിയയുടെ ബാൻ ഹയോജിനാണ് വെങ്കലം.
നേരത്തേ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേണിൽ വാളറിവൻ, മലയാളി താരം വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ടീം വെള്ളി മെഡൽ നേടിയിരുന്നു. ചൈനയ്‌ക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലം കരസ്ഥമാക്കി.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി 10 മീറ്റർ എയർ റൈഫിളിൽ ഭാരതം ഇതുവരെ സ്വർണ്ണ മെഡൽ നേടിയിട്ടില്ല. ചരിത്രം തിരുത്തിക്കുറിക്കാനുള്ള അപൂർവ്വ അവസരമാണ് വിരൽത്തുമ്പിൽ നിന്ന് ഭാരതത്തിന്
നഷ്ടമായതെങ്കിലും ഇളവേനിലിന്റെ ഈ വെള്ളി മെഡൽ നേട്ടം രാജ്യത്തിന് വലിയ അഭിമാനമായി മാറി.
















