ഭുവനേശ്വർ: രാജ്യത്ത് പാമ്പുകടിയേറ്റ് പ്രതിവർഷം ഏകദേശം 58,000 പേർ മരിക്കുന്ന സാഹചര്യത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഐസിഎംആർ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിവരികയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സംഘമിത്ര പതി പറഞ്ഞു.
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ ആറ് സ്ഥാപനങ്ങളാണ് പദ്ധതിയിൽ സഹകരിക്കുന്നത്. പാമ്പുകടിയേറ്റവർക്ക് പ്രതിവിഷം ഉൾപ്പെടെയുള്ള അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാധ്യതയും പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നുണ്ട്
ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ അലോപ്പതി മരുന്നുകൾ, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകൾ, ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നത് ആശങ്കാജനകമാണെന്ന് കേരളം, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുമായി ഭുവനേശ്വറിൽ നടത്തിയ മുഖാമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
കൃത്യമായ രോഗനിർണയമില്ലാതെയും ശരിയായ അളവിലും കാലയളവിലും അല്ലാതെയും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് രോഗാണുക്കൾക്ക് മരുന്നിനെതിരായ പ്രതിരോധശേഷി നേടാൻ ഇടയാക്കും. ഇതോടെ കൂടുതൽ ശക്തമായതോ ഉയർന്ന അളവിലുള്ളതോ ആയ മരുന്നുകൾ ആവശ്യമായി വരുന്ന സാഹചര്യമുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും മരുന്നുകളുടെ ദുരുപയോഗം തുടരുകയാണ്. ഇതിനെതിരെ സ്കൂൾതലം മുതൽ എല്ലാ വിഭാഗങ്ങളിലേക്കും ബോധവൽക്കരണം ശക്തമാക്കണം.
കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് ഹൃദ്രോഗമരണങ്ങൾ വർധിച്ചുവെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ഗവേഷണങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഡോ. സംഘമിത്ര പതി പറഞ്ഞു.
നാനോ പ്ലാസ്റ്റിക്കിനെക്കുറിച്ച് പഠനം
പൊതുസ്ഥലങ്ങളിലെ വെള്ളവും മറ്റ് ഉപഭോഗ വസ്തുക്കളും വഴി നാനോ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലെത്തുന്നുണ്ടോ, അത് ആരോഗ്യത്തിന് ഏതുതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനുള്ള ഗവേഷണവും ഐ.സി.എം.ആർ. ആരംഭിക്കുന്നു. ഭുവനേശ്വർ കേന്ദ്രത്തിലെ ഡോ. മഹേഷ് ചന്ദ്ര സാഹുവിന്റെ മേൽനോട്ടത്തിലാണ് പഠനം നടക്കുക. പൂനെ, ഭുവനേശ്വർ, ഉജ്ജയിൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ഒക്ടോബർ ഒന്നിന് പഠനത്തിന്റെ ആദ്യഘട്ടം ആരംഭിക്കും.
കേരളത്തിൽ നിപ പോലുള്ള രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് പ്രധാന കാരണം സംസ്ഥാനത്തെ ശക്തമായ രോഗനിരീക്ഷണ സംവിധാനമാണെന്നും അവർ പറഞ്ഞു. പുതിയ രോഗവകഭേദങ്ങൾ ദക്ഷിണാഫ്രിക്കയിൽ കൂടുതലായി കണ്ടെത്തുന്നതും അവിടെ രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്നതിനാലല്ല, മറിച്ച് മികച്ച നിരീക്ഷണ സംവിധാനമുള്ളതിനാലാണെന്നും ഡോ. പതി ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ മനുഷ്യരുടെ സഞ്ചാരവും ഇടപെടലുകളും വർധിക്കുന്ന സാഹചര്യത്തിൽ രോഗങ്ങൾക്ക് അതിരുകളില്ലെന്നും ശക്തമായ രോഗനിരീക്ഷണവും സമയബന്ധിതമായ ഇടപെടലുകളും അനിവാര്യമാണെന്നും അവർ പറഞ്ഞു.
















