Kerala

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മഹാത്മാ അയ്യന്‍കാളിയെയും കാവാരികുളം കണ്ഠന്‍ കുമാരനെയും പി.കെ. ചാത്തന്‍ മാസ്റ്ററെയും കേരളം മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ അവഗണിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യന്‍കാളിയുടെ ജന്മസ്ഥലത്തോടും കുടുംബമായി താമസിച്ച സ്ഥലത്തിനോടും കാവാരികുളം കണ്ഠന്‍ കുമാരന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനോടും, പി. കെ. ചാത്തന്‍ മാസ്റ്റര്‍ക്ക് സ്മാരകം പണിയുന്നതിലും കടുത്ത അവഗണനയാണ് സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ചത്. ഉചിതമായ സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.

കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. മൂന്നര ലക്ഷം ഭൂരഹിതര്‍ കേരളത്തിലുണ്ട്. ഒന്നാം ഭൂപരിഷ്‌കരണത്തിന്റെ യഥാര്‍ത്ഥ ഗുണം കേരളത്തിലെ പട്ടികജാതി വിഭാഗത്തിന് ലഭിച്ചില്ല. പതിനഞ്ചിലധികം കുത്തക കോര്‍പറേറ്റുകള്‍ അഞ്ചര ലക്ഷം ഹെക്ടര്‍ വരുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈയടക്കിവച്ചിരിക്കുകയാണ്. ആറന്മുളയില്‍ സര്‍ക്കാര്‍ വിമാനത്താവളത്തിന് 335 ഏക്കര്‍ മിച്ച ഭൂമി പതിച്ചുനല്‍കിയിരിക്കുകയാണ്. ഈ ഭൂമി പിടിച്ചെടുത്തു കേരളത്തിലെ ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കുമ്മനം പറഞ്ഞു.

സംഘടിത മത ന്യൂനപക്ഷപക്ഷ പ്രീണനത്തിന് വേണ്ടി പട്ടികജാതി സംവരണം അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ ചെറുത്തു തോല്പിക്കും. മുഖ്യമന്ത്രി സംഘടിത മതന്യൂനപക്ഷങ്ങളുടെ തടവറയിലാണ്. ദളിത് െ്രെകസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവന കേരളത്തിലെ പട്ടികജാതി ജനതയോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, സഹപ്രഭാരി കെ. അജിത്, അഡ്വ. പി. സുധീര്‍. അഡ്വ എസ്. സ്വപ്‌നജിത്, വി.സി. ബിനീഷ് മാസ്റ്റര്‍, ബി. ബബുല്‍ ദേവ്, അനീഷ് കരിക്കകം എന്നിവര്‍ പ്രസംഗിച്ചു.

Recent Posts