ന്യൂദല്‍ഹി: പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷികൾ പങ്കെടുത്ത ബ്രിക്സ് വേദിയിൽ വെച്ച് പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചത് വലിയൊരു നയതന്ത്ര വിജയമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. കേന്ദ്രസർക്കാരിന്റെ വിദേശനയത്തെ പ്രശംസിച്ച അദ്ദേഹം, പാകിസ്ഥാനുമായും ചൈനയുമായുള്ള അതിർത്തികളിൽ സംഘർഷം ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളെയും സ്വാഗതം ചെയ്തു.
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലാണ് പഹൽഗാം ഭീകരാക്രമണത്തെ പരാമർശിച്ചുകൊണ്ട് അപലപിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഈ പരാമർശമുണ്ടായത്.
പാകിസ്ഥാന്റെ നിരവധി സഖ്യകക്ഷികൾ ഇരുന്ന ആ വേദിയിൽ വെച്ച് പഹൽഗാം ആക്രമണത്തെ പേരെടുത്ത് പറഞ്ഞ് അപലപിച്ചുവെന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ വലിയ വിജയമാണെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
നിയന്ത്രണ രേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും സൈനിക വിന്യാസം കുറയ്‌ക്കുന്ന ഏത് നീക്കവും അതിർത്തിയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ ജീവിക്കുക എന്നത് എത്രമാത്രം പ്രയാസകരമാണെന്ന് തനിക്കറിയാമെന്നും, ഇരുരാജ്യങ്ങളുമായുള്ള അതിർത്തികളിൽ സംഘർഷം കുറയുന്നത് നല്ലൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















