News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Published by
സുനിൽ തളിയൽ

തിരുവനന്തപുരം: കോഴിക്കോട് സി.പി.എമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനിടയില്‍, പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് രംഗത്ത്. സിപിഎം മുന്‍ ചാല എല്‍.സി സെക്രട്ടറിയും നിലവില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റിയംഗവും സിപിഎം പോഷക സംഘടനയായ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏരായ സെക്രട്ടറിയുമായ സി. ഗോപിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യങ്ങളെയും നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
തിരുവനന്തപുരം നഗരസഭയിലെ നെടുംകാട് വാര്‍ഡിലുണ്ടായ കനത്ത തിരിച്ചടിയും തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ വീഴ്ചകളുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് വെച്ച് പാര്‍ട്ടി നേതൃത്വം വലിയ തോതില്‍ സംഘടനാപരമായ വിലയിരുത്തലുകള്‍ നടത്തുന്നതിനിടയില്‍ത്തന്നെ സ്വന്തം പാളയത്തില്‍ നിന്നുണ്ടായ ഈ വിമര്‍ശനം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷമാണ് വിശാല സംസ്ഥാന കമ്മിറ്റിയും മറ്റും വരുന്നതെന്ന് സി. ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. തോല്‍വിക്ക് കാരണമായ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ താഴെത്തട്ടില്‍ പരിഹരിക്കുന്നതിന് പകരം ഇത്തരം മേല്‍ക്കമ്മിറ്റികള്‍ നടത്തുന്നതിലെ ഔചിത്യമില്ലായ്‌മയിലെ അതൃപ്തിയാണ് അദ്ദേഹം പരസ്യമാക്കിയത്. പരമ്പരാഗതമായി സിപിഎമ്മിന്റെ ഉറച്ച ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന നെടുങ്കാട് വാര്‍ഡില്‍ ബിജെപിക്ക് 1400 വോട്ടുകളുടെ ഭീമമായ ലീഡ് നേടാന്‍ കഴിഞ്ഞത് ഗൗരവകരമായ വീഴ്ചയാണെന്ന് പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ശക്തമായ സ്വാധീനമുണ്ടായിരുന്ന നെടുംകാട് വാര്‍ഡിലെ ജനങ്ങളുമായി നിരന്തരം ബന്ധമുള്ള ഒറ്റ നേതാവ് പോലും പ്രതിസന്ധി ഘട്ടത്തില്‍ രംഗത്തുണ്ടായിരുന്നില്ല. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം നഷ്ടപ്പെട്ടതാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ഇത്തരം ഗൗരവമേറിയ കാര്യങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യാനും കൃത്യമായ പരിഹാരങ്ങള്‍ കാണാനും പാര്‍ട്ടി നേതൃത്വത്തിന് കഴിയണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
കോഴിക്കോട് സംസ്ഥാന സമിതി യോഗങ്ങള്‍ നടന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ത്തന്നെ, തലസ്ഥാനത്ത് പാര്‍ട്ടി കോട്ടകളിലുണ്ടായ തകര്‍ച്ച ചൂണ്ടിക്കാട്ടി ഒരു മുതിര്‍ന്ന നേതാവ് തന്നെ രംഗത്തുവന്നത് സിപിഎം നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Recent Posts