
ന്യൂദല്‍ഹി: രണ്ട് ദിവസത്തെ 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ന്യൂദല്‍ഹിയില്‍ സമാപനം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാന ശ്രമങ്ങള്‍ക്കുള്ള തീരുമാനവും ഡോളറിന് പകരം ബ്രിക്‌സ് പ്രാദേശിക കറന്‍സിക്കുള്ള നീക്കവും ഭീകരവാദത്തിനെതിരെ എടുത്ത നിലപാടിലും പൂത്തുലഞ്ഞത് ഭാരതത്തിന്റെ നയതന്ത്രവിജയം.
യുഎഇയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് സംയുക്ത പ്രഖ്യാപനത്തിലേക്ക് കടക്കുക എന്നതായിരുന്നു ബ്രിക്‌സിന്റെ പ്രധാന വെല്ലുവിളി. എന്നാല്‍ യുഎഇ, സൗദി അറേബ്യ, ഇറാന്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലൂടെ ഏകസ്വരം കൊണ്ടുവരാന്‍ ഭാരതത്തിന് സാധിച്ചു. മക്ക കരാറുമായി മുന്നോട്ടുപോകുമ്പോഴും ഭീകരവാദത്തിനെയും പഹല്‍ഗാം ആക്രമണത്തെയും സൗദി ഉള്‍പ്പെടെ മുഴുവന്‍ രാജ്യങ്ങളെക്കൊണ്ട് അപലപിപ്പിക്കാനും ഭാരതത്തിന് കഴിഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ തടയാനും ഇരട്ടത്താപ്പ് അവസാനിപ്പിക്കാനുമുള്ള പ്രമേയവും ചൈനയെക്കൊണ്ട് അംഗീകരിപ്പിക്കാനായതും വലിയ നേട്ടമാണ്. അതിനൊപ്പം ബ്രിക്‌സില്‍ പങ്കാളിയാകണമെന്ന പാകിസ്ഥാന്റെ ആവശ്യം ഉച്ചകോടി പരിഗണിച്ചതുമില്ല.
അന്താരാഷ്‌ട്ര വാണിജ്യ ഇടപാടിനായി ഏകീകൃത സംവിധാനം വേണമെന്ന ഭാരതത്തിന്റെ നിര്‍ദ്ദേശത്തിനും ബ്രിക്‌സ് പച്ചക്കൊടി വീശി. യുപിഐ മാതൃകയില്‍ ബ്രിക്‌സ് പേ എന്ന സംവിധാനം ഭാരതം മുന്നോട്ടുവച്ചതില്‍ കൂടുതല്‍ പഠിക്കാന്‍ ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് (ബിപിടിഎഫ്) രൂപീകരിക്കാന്‍ ഉച്ചകോടിയില്‍ അംഗീകാരം നല്‍കിയതും ഭാരതത്തിന്റെ നയതന്ത്രവിജയമാണ്. ഡോളറിന് പകരം ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ അവരവരുടെ കറന്‍സിയിലെ വ്യാപാര വിനിമയം നടത്തണമെന്ന ഇറാന്റെ ആവശ്യം ഭാരതം പിന്താങ്ങി. അതിന് ചൈനയുടെയും റഷ്യയുടെയും പിന്തുണ നേടാനും കഴിഞ്ഞു. തര്‍ക്കങ്ങള്‍ക്കിടയിലും എണ്ണ, വാണിജ്യ ചരക്ക് നീക്കങ്ങള്‍ സുഗമമായി നടത്താന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ഇറാനെയും ഒന്നിപ്പിക്കാനും ഭാരതത്തിനായി.
ഭാരതവും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്‌ക്കരുതെന്നുള്ള തീരുമാനവും അതിര്‍ത്തി പ്രശ്‌നത്തിന് ന്യായയുക്തവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരം കണ്ടെത്തണമെന്ന നിലപാട് ചൈന അംഗീകരിച്ചതും ഭാരതത്തിന്റെ നയതന്ത്രനീക്കമാണ്. രണ്ട് ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ 15 ഉഭയകക്ഷി ചര്‍ച്ചകളും രണ്ട് ബിസിനസ് ചര്‍ച്ചകള്‍ക്കും പുറമെ വിവിധ തലത്തില്‍ നടന്ന അമ്പതോളം ചര്‍ച്ചകളും ഏഷ്യ, ആഫ്രിക്ക, മധ്യേഷ്യ മേഖലകളിലെ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ സജീവമാക്കുന്നതിനുള്ള തീരുമാനങ്ങളും ഭാരതത്തിന്റെ നയതന്ത്രവിജയപട്ടികയില്‍ എഴുതിച്ചേര്‍ത്തുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്.