ന്യൂദല്‍ഹി : ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി 2026-ന്റെ ആദ്യ ദിവസം തന്നെ ബ്രിക്സ് രാഷ്‌ട്രങ്ങള്‍ ‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ചു.ഉച്ചകോടിയുടെ ആദ്യ ദിവസത്തെ സമ്മേളനത്തിനൊടുവില്‍ ഈ പ്രഖ്യാപനം അംഗീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിക്കുകയുണ്ടായി.
അംഗരാജ്യങ്ങളുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതാണ് ഇന്ന് അംഗീകരിച്ച ന്യൂദല്‍ഹി പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഈ തീരുമാനങ്ങളെ പ്രായോഗിക ഫലങ്ങളാക്കി മാറ്റുക എന്നത് ഇപ്പോള്‍ തങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന് ഇന്നത്തെ ചര്‍ച്ച വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിര്‍മ്മാണം എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും ഊന്നിപ്പറഞ്ഞു. ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിലും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളിലും ‘ഗ്ലോബല്‍ സൗത്ത്’ (വികസ്വര-അവികസിത രാജ്യങ്ങള്‍) മേഖലയ്‌ക്ക് തുല്യമായ പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് നേതാക്കള്‍ ഊന്നിപ്പറഞ്ഞതായും മോദി പറഞ്ഞു.
തീരുമാനങ്ങളും അവയുടെ ഫലങ്ങളും തമ്മിലുള്ള അന്തരം, പങ്കാളിത്തത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും നികത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബ്രിക്സ് അധ്യക്ഷ പദവി വഹിക്കുന്നതിനിടയില്‍ നേതാക്കള്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്കും ക്രിയാത്മകമായ മനോഭാവത്തിനും പ്രതിബദ്ധതയ്‌ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ബ്രിക്സിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച്, അംഗരാജ്യങ്ങളിലെ നേതാക്കള്‍ രണ്ട് സ്മാരക തപാല്‍ സ്റ്റാമ്പുകളും ഈ അവസരത്തില്‍ പുറത്തിറക്കി.
‘ഉള്‍ച്ചേര്‍ന്ന ആഗോള ഭരണവും ബഹുമുഖ സഹകരണത്തിന്റെ ശക്തിപ്പെടുത്തലും’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ പ്രസംഗത്തില്‍, ഓരോ വര്‍ഷവും അധ്യക്ഷ പദവി മാറുമ്പോഴും കൂട്ടായ്‌മയുടെ പ്രവര്‍ത്തന ഗതി നിലനിര്‍ത്തുന്നതിനായി ‘ബ്രിക്സ് കണ്ടിന്യൂയിറ്റി ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മെക്കാനിസം’ (തുടര്‍ച്ചയും നടപ്പാക്കലും ഉറപ്പാക്കുന്ന സംവിധാനം) എന്ന ആശയം മോദി മുന്നോട്ടുവച്ചിരുന്നു.
ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി 2026-ന്റെ ഇന്നത്തെ സമ്മേളനത്തില്‍ സംസാരിക്കവെ, ‘ട്രോയിക്ക’ (മൂന്നംഗ നേതൃസമിതി) വഴി എല്ലാ സംരംഭങ്ങളുടെയും ഫലങ്ങളുടെയും തുടര്‍നടപടികള്‍ ഉറപ്പാക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് മോദി പറഞ്ഞു. അടുത്ത 20 വര്‍ഷത്തേക്കുള്ള പുതിയതും വിപുലവുമായ അജണ്ടയ്‌ക്കായി ബ്രിക്സ് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ്‌മയുടെ പ്രവര്‍ത്തന രീതിയില്‍ നിന്ന് തന്നെ ഈ പ്രക്രിയ ആരംഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളിലെ സമുദ്രകാര്യ അധികൃതരെയും നയതന്ത്ര കാര്യാലയങ്ങളെയും ബന്ധിപ്പിക്കുന്ന ‘സീഫാരേഴ്‌സ് എമര്‍ജന്‍സി സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക്’ (നാവികര്‍ക്കുള്ള അടിയന്തര സഹായ ശൃംഖല) സ്ഥാപിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ആഗോള വ്യാപാരത്തില്‍ നാവികര്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും, പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്ക് മതിയായ പിന്തുണ ലഭിക്കാറില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തെയും സമവായത്തെയും ആഗോളതലത്തില്‍ മൂര്‍ത്തമായ നേട്ടങ്ങളാക്കി മാറ്റേണ്ട സമയമായെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബ്രിക്‌സ് അംഗങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും സമവായത്തിലൂടെ മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ കൂട്ടായ്‌മ ആര്‍ക്കുമെതിരെയല്ല പ്രവര്‍ത്തിക്കുന്നതെന്നും, മറിച്ച് എല്ലാവരെയും ഒപ്പം കൂട്ടിക്കൊണ്ടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്‌സ് കൂട്ടായ്‌മയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഈ വര്‍ഷത്തെ ഉച്ചകോടിയെ ചരിത്രപരമായ നാഴികക്കല്ലായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു.ബ്രിക്‌സ് അതിന്റെ വളര്‍ച്ചയുടെയും പക്വതയുടെയും നിര്‍ണായക ഘട്ടത്തിലാണെന്നും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ആഗോളതലത്തില്‍ തനതായ ഒരു വ്യക്തിത്വം സ്ഥാപിക്കാന്‍ അതിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെയും മാനവികതയെയും മുന്‍നിര്‍ത്തിയുള്ള സമീപനമാണ് ബ്രിക്‌സിന്റെ അധ്യക്ഷപദവി വഹിക്കുമ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. പ്രതിരോധശേഷി ,നൂതനാശയങ്ങള്‍ സഹകരണം സുസ്ഥിരത എന്നിവയാണ് അധ്യക്ഷപദവിയിലിരിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാന മുന്‍ഗണനകളെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മുന്‍ഗണനകളെ അടിസ്ഥാനമാക്കി, ബ്രിക്‌സ് സഹകരണത്തെ സാധാരണക്കാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് ഇന്ത്യ പ്രത്യേക ഊന്നല്‍ നല്‍കി.
ഈ കാഴ്ചപ്പാടോടെ 350-ലധികം യോഗങ്ങള്‍ സംഘടിപ്പിക്കുകയും, രാജ്യത്തെ 30-ഓളം നഗരങ്ങളിലായി വിവിധ പ്രതിനിധി സംഘങ്ങളെ സ്വീകരിക്കാന്‍ ഇന്ത്യയ്‌ക്ക് അവസരം ലഭിക്കുകയും ചെയ്ത കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ആഗോള പ്രതിസന്ധികള്‍ നേരിടുന്നതില്‍ മുന്‍നിരയിലായിട്ടും, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പിന്‍നിരയിലാണ് ‘ഗ്ലോബല്‍ സൗത്ത്’ (വികസ്വര-അവികസിത രാജ്യങ്ങള്‍) എന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍, ആഗോള ഭരണസംവിധാനത്തിലെ പരിഷ്‌കരണത്തിനായി 10 നിര്‍ദ്ദേശങ്ങള്‍ സംയുക്തമായി രൂപീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു; അടുത്ത ഉച്ചകോടിയോടെ ഇവയെ ബ്രിക്‌സ് പരിഷ്‌കരണത്തിനായുള്ള ഒരു കര്‍മ്മപദ്ധതിയായി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഐക്യരാഷ്‌ട്രസഭ സുരക്ഷാ സമിതിയിലെ പരിഷ്‌കരണ വിഷയത്തില്‍, ഇനി അത് വൈകിപ്പിക്കാനാവില്ലെന്നും, ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കൃത്യമായ സമയപരിധിയുമായും വ്യക്തമായ ഫലങ്ങളുമായും ബന്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതുപോലെ, സാമ്പത്തിക സ്ഥാപനങ്ങളിലെ വോട്ടവകാശം, നേതൃസ്ഥാനങ്ങള്‍, നയപരമായ മുന്‍ഗണനകള്‍ എന്നിവ ഇന്നത്തെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ചുക്കാന്‍ പിടിക്കുന്ന രാജ്യങ്ങള്‍ ആഗോള സാമ്പത്തിക ഭരണസംവിധാനം രൂപീകരിക്കുന്നതിലും ഉചിതമായ പങ്ക് വഹിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ,ഉച്ചകോടിക്കായി ഭാരത് മണ്ഡപത്തില്‍ എത്തിയ ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.















