തിരുവനന്തപുരം: ശബരിമലയിലും നിലയ്‌ക്കലിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ അവലോകന യോഗത്തില്‍ ദേവസ്വം മരാമത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍.അരവണ വിതരണത്തില്‍ വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ നോക്കിയിരിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരനും പറഞ്ഞു. എല്ലാം ഭംഗിയാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ മറുപടി നല്‍കി.
മണ്ഡലം മകര വിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രി കെ മുരളീധരന്റെയും കുറ്റപ്പെടുത്തല്‍. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജമാക്കിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരുമെന്നും ചീഫ് എഞ്ചിനീയര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ശര്‍ക്കര വാങ്ങാനുള്ള ടെണ്ടര്‍ ഇതുവരെയാകാത്തതിനെ മന്ത്രി കെ.മുരളീധരന്‍ വിമര്‍ശിച്ചു. കഴിഞ്ഞ തവണ ജൂണില്‍ കരാറായി. അപ്പം അരവണ വിതരണത്തില്‍ വീഴ്ചവന്നല്‍ സര്‍ക്കാരിനെ ബാധിക്കുമെന്നും അത് കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
ചാലക്കയം- പമ്പ റോഡിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡില്‍ തന്നെ നിലനിര്‍ത്താമെന്നും 15 കോടിക്ക് അറ്റക്കുറ്റപ്പണി നടത്താമെന്ന് പറഞ്ഞെങ്കിലും മറുപടി വൈകിയെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.പമ്പ – നിലയ്‌ക്കല്‍ സര്‍വീസിന് ബസ് പാട്ടത്തിനെടുക്കുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ അറിയിച്ചു. പ്രതിദിനം 75,000 പേര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കാമെന്ന് പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. തിരക്ക് നോക്കി ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.തിരക്ക് നിയന്ത്രിക്കാന്‍ പമ്പയിലും നിലയ്‌ക്കലും സന്നിധാനത്തും എഐ ക്യാമറകള്‍ സ്ഥാപിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പയിലും ഇനി യോഗം ഉണ്ടാകും.
















