കിഴക്കമ്പലം: ചിങ്ങമാസത്തില്‍ മഴ മാറി സംസ്ഥാനത്ത് ചൂട് വര്‍ധിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് പൈനാപ്പിള്‍ കര്‍ഷകര്‍. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സൂര്യതാപമേറ്റ് വിളകള്‍ നശിക്കാതിരിക്കാന്‍ തോട്ടങ്ങളില്‍ തണലൊരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍.
വെയിലടിക്കുന്നതോടെ പഴത്തിന്റെ തോട് മഞ്ഞനിറം മാറി വെളുക്കുകയോ കരിഞ്ഞുണങ്ങുകയോ ചെയ്യുന്നതുമൂലം പഴത്തിനുള്ളിലെ നീര് വറ്റി സ്വാഭാവിക രുചിയും മണവും നഷ്ടപ്പെടും. ഉള്ളിലെ താപനില ഉയരുന്നതോടെ പഴങ്ങള്‍ ചീഞ്ഞ് വിപണനം ചെയ്യാന്‍ പറ്റാതെ വരും. ഇതിന് പ്രതിവിധിയായി വൈക്കോല്‍, ഉണങ്ങിയ പുല്ല്, ചപ്പിലകള്‍, തെങ്ങോല എന്നിവ ഉപയോഗിച്ച് പൈനാപ്പിള്‍ പഴങ്ങള്‍ നേരിട്ട് വെയില്‍ അടിക്കാത്ത വിധം മൂടി സംരക്ഷിക്കാനുളള ശ്രമത്തിലാണ് കര്‍ഷകര്‍.
വലിയ തോട്ടങ്ങളില്‍ 35- 50 ശതമാനം തണല്‍ നല്‍കുന്ന ഷേഡ് നെറ്റുകളാണ് മൂടാനായി ഉപയോഗിക്കുന്നത്. വിളവെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇത് കര്‍ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി വക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ പൈനാപ്പിളിന് മികച്ച വില ലഭിക്കുന്ന സാഹചര്യത്തിലാണ് കൊടുംചൂട് കര്‍ഷകര്‍ക്ക് വില്ലനാകുന്നത്.
പച്ച പൈനാപ്പിളിന്റെ വില കിലോഗ്രാമിന് 40 രൂപയ്‌ക്ക് മുകളിലാണ്. എന്നാല്‍, വേനല്‍ക്കാലത്ത് കൃഷി പരിപാലനത്തിനും നനയ്‌ക്കാനും പൊതിയാനും വലിയ തുക ചെലവാകുന്നതിനാല്‍ 50 രൂപ ലഭിച്ചാല്‍ പോലും വലിയ ലാഭം ഉണ്ടാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അസാധാരണമായ വിധത്തില്‍ ലഭിക്കുന്ന ചിങ്ങമാസത്തിലെ കൊടുംചൂട് പൈനാപ്പിള്‍ കര്‍ഷകരുടെ സ്വപ്‌നങ്ങളിലാണ് കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്.
















