കോട്ടയം : കോട്ടയം പുതുപ്പള്ളിയിലെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (ആര്‍ആര്‍ഐഐ) രാജ്യത്തെ റബര്‍ ക്ലോണുകളുടെ നോഡല്‍ ഡിയുഎസ് പരിശോധനാ കേന്ദ്രമായി തെരഞ്ഞെടുത്തത് റബര്‍ മേഖലയിലെ വികസന നാഴികക്കല്ലാണെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി.
റബര്‍ കര്‍ഷകര്‍ക്കും പുതിയ ക്ലോണ്‍ ഇനങ്ങളുടെ സംരക്ഷണത്തിനും ദേശീയതലത്തിലുള്ള സംവിധാനം ഇനി റബറിന്റെ നാട്ടില്‍ തന്നെ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. റബറിന്റെ വൈവിധ്യവും തനിമയും സംരക്ഷിക്കുന്നതിനും തോട്ടങ്ങളില്‍ വികസിപ്പിക്കുന്ന പുതിയ റബര്‍ ഇനങ്ങള്‍ക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ ഓണസമ്മാനമാണിതെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു .
ആര്‍ആര്‍ഐഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത മാതൃകാ പരിശോധനാ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എന്‍. ഹരി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലോണ്‍ റഫറന്‍സ് ചെടിത്തൈകള്‍ നട്ടുകൊണ്ടാണ് പ്രഖ്യാപനം നിര്‍വഹിച്ചത്.
സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ആര്‍ഐഐയെ രാജ്യത്തെ റബര്‍ ക്ലോണുകളുടെ അംഗീകൃത ഡിയുഎസ് പരിശോധനാ കേന്ദ്രമായി തെരഞ്ഞെടുത്തത്. ആര്‍ആര്‍ഐഐയുടെ പരിശോധനാ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡല്‍ഹിയിലെ പ്ലാന്റ് അതോറിറ്റി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
സസ്യ ഇനങ്ങളുടെ തനിമ സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകരുടെയും പരിപാലകരുടെയും ഉല്‍പ്പാദന അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. പ്ലാന്റ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി കര്‍ഷകര്‍ വികസിപ്പിക്കുന്ന വിളകളുടെ പ്രത്യേകതയും തനിമയും സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യവും ഇതിനുണ്ട്. ദേശീയ സംവിധാനത്തിൽ സം സ്ഥാനത്തെ റബര്‍ കര്‍ഷകരും ഇനി കണ്ണികളാവുകയാണ്.
റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. സിജു ടി., റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ദേബപ്രദ റോയ്, ഡയറക്ടര്‍ (ട്രെയിനിങ്) പ്രിയ വര്‍മ്മ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ആര്‍ആര്‍ഐഐയില്‍ ഓണാഘോഷവും കലാപരിപാടികളും നടന്നു.
















