മംഗളൂരു: കർണാടകയിലെ റബർ കർഷകർ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് കർഷകരും റബർ ഉൽപാദക സംഘങ്ങളുടെ പ്രതിനിധികളും. ദക്ഷിണ കന്നഡയിലെ റബർ കർഷകരുമായും കർഷക പ്രതിനിധികളുമായും റബർ ബോർഡ് ചെയർമാൻ എൻ. ഹരി മംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാന സർക്കാരിന്റെ അവഗണനയും അതുമൂലം കർഷകർ നേരിടുന്ന പ്രതിസന്ധികളും വിശദീകരിക്കപ്പെട്ടത്.
സർക്കാർ സഹായമില്ല; വളത്തിനും വായ്‌പയ്‌ക്കും പ്രതിസന്ധി
റബർ കർഷകർക്ക് സംസ്ഥാന സർക്കാരിൽനിന്ന് ഫലപ്രദമായ യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു. റബർ കർഷകരെ രണ്ടാംതരം പൗരന്മാരെപ്പോലെയാണ് സർക്കാർ കാണുന്നതെന്നും അവർ ആരോപിച്ചു. യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾ ലഭ്യമാക്കുന്നതിലും സർക്കാർ ആവശ്യമായ പിന്തുണ നൽകുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
റബർ കൃഷിയുടെ പേരിൽ ബാങ്കുകളിൽനിന്ന് വായ്‌പ ലഭിക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ്. അടയ്‌ക്ക പോലുള്ള ഇതര വിളകളുടെ പേര് ഉൾപ്പെടുത്തിയാൽ മാത്രമേ റബർ കർഷകരുടെ വായ്‌പാ അപേക്ഷകൾ പരിഗണിക്കപ്പെടുന്നുള്ളൂവെന്ന പരാതിയും യോഗത്തിൽ ഉയർന്നു.
റബർ ഉൽപാദക സംഘങ്ങളോടും അവഗണന
റബർ ഉത്പാദക സംഘങ്ങളോട് (ആർപിഎസ്) സംസ്ഥാന സർക്കാർ അവഗണനാപൂർവമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രതിനിധികൾ പറഞ്ഞു. ആർപിഎസ് രജിസ്ട്രേഷൻ പുതുക്കുന്നതിന് 3,000 രൂപഈടാക്കുന്ന സാഹചര്യമാണുള്ളത്. കർഷകരുടെ കൂട്ടായ്‌മകളായി പ്രവർത്തിക്കുന്ന ഉൽപാദക സംഘങ്ങൾക്ക് ആവശ്യമായ പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
റബർ ഉൽപാദക സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് കർണാടക സർക്കാരിന് വ്യക്തമായ ധാരണയില്ലെന്നും പ്രതിനിധികൾ ആരോപിച്ചു. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് യാതൊരു ആനുകൂല്യവും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും അവർ വ്യക്തമാക്കി.
മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി
കർഷകരുടെ പ്രശ്നങ്ങൾ വിശദമായി മനസ്സിലാക്കിയ റബർ ബോർഡ് ചെയർമാൻ എൻ. ഹരി, കർണാടക സർക്കാരിലെ കാർഷിക/രജിസ്ട്രേഷൻ വകുപ്പ് മന്ത്രിമാരെ നേരിൽ സന്ദർശിച്ച് റബർ കർഷക സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് അറിയിച്ചു. കർഷകരുടെ ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ ഏകദേശം 55,000 ഹെക്ടർസ്ഥലത്ത് 60,000ഓളം കർഷകർറബർ കൃഷി ചെയ്യുന്നതായാണ് ഏകദേശ കണക്ക്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, മൈസൂരു ജില്ലകളിലാണ് പ്രധാനമായും റബർ കൃഷി ചെയ്യുന്നത്.
മംഗളൂരു മേഖലയിൽ മലയാളികളാണ് പ്രധാനമായും റബർ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കർണാടകയിൽ പ്രതിവർഷം ഏകദേശം 40,000 ടൺ പ്രകൃതിദത്ത റബർ ഉൽപാദിപ്പിക്കുന്നതായാണ് കണക്ക്.
















