കെ. കുഞ്ഞിക്കണ്ണന്‍ വിടപറഞ്ഞപ്പോള്‍ നടന്നുനീങ്ങിയത് ഒരു കാലഘട്ടത്തിന്റെ ചരിത്ര നായകനാണ്… കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന മാധ്യമ, രാഷ്‌ട്രീയ നിരീക്ഷകന്‍. ഇത്രയും ഗൗരവമേറിയ രാഷ്‌ട്രീയ ലേഖനങ്ങള്‍, നിരീക്ഷണങ്ങള്‍ സംഭാവന ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ കുറവാകും… ഒരു ചുമ്മാറോ മറ്റോ ഒഴിച്ചാല്‍.
കുഞ്ഞിക്കണ്ണന്‍ കണ്ണൂര്‍ ഇരിക്കൂറിലെ ഒരു ഗ്രാമത്തില്‍ നിന്ന്. ചെറുപ്പത്തിലേ ആര്‍എസ്എസ് ബന്ധം…. കെ.ജി. മാരാര്‍ജിയുടെ സ്നേഹവലയത്തില്‍ പെട്ട് ജനസംഘത്തില്‍. ജനസംഘം ഒന്നുമല്ലാതിരുന്ന 1970കളില്‍, മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
ഞാന്‍ കുഞ്ഞിക്കണ്ണനെ പരിചയപ്പെട്ടത് 1977-78 ലാണ്. ജനതാ പാര്‍ട്ടി യുഗം. ജനസംഘക്കാര്‍ അന്ന് ജനതാ പാര്‍ട്ടിയുടെ ഭാഗം. അന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന നേതൃനിരയില്‍ കുഞ്ഞിക്കണ്ണനുണ്ട്. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സംസ്ഥാന പ്രസിഡന്റ്. പിന്നീട് കേരളത്തില്‍ യുവമോര്‍ച്ച- യുവജനത ഒന്നിച്ചപ്പോഴും കുഞ്ഞിക്കണ്ണന്‍ സംസ്ഥാന നേതൃത്വത്തിലായിരുന്നു.
1977ല്‍ ജന്മഭൂമി ദിനപ്പത്രമായി കൊച്ചിയില്‍ നിന്ന് പുനഃപ്രസിദ്ധീകരണം തുടങ്ങുമ്പോള്‍, പ്രൊഫ. എം.പി. മന്മഥന്‍ മുഖ്യപത്രാധിപരായി. കുഞ്ഞിക്കണ്ണന്‍ കണ്ണൂര്‍ ജില്ലാ ലേഖകനായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം, അല്ല രക്ത ബന്ധം.
രാഷ്‌ട്രീയ വിഷയങ്ങളില്‍ വ്യതിരിക്തമായ കാഴ്ചപ്പാട് സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നയാളാണ് കുഞ്ഞിക്കണ്ണന്‍. യുവമോര്‍ച്ചയിലും ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയിലുമൊക്കെ ‘കുഞ്ഞിക്കണ്ണന്‍ ടച്ച് ‘ പലപ്പോഴും പലരും കണ്ടിരിക്കും. അത് തികഞ്ഞ മാധ്യമ പ്രവര്‍ത്തകന്റെ സത്യസന്ധത നിറഞ്ഞ ചിന്ത കൂടിയാണ്. നിലപാടുകള്‍ സ്വീകരിക്കുന്നതിലൊക്കെ ആ വിചാരങ്ങള്‍ ബിജെപിയെയും അതിന്റെ നേതൃത്വത്തെയും സഹായിച്ചിട്ടുണ്ട്.
അനവധി വര്‍ഷം തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നയാളെന്ന നിലയില്‍ ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങള്‍ വിപുലം. ബിജെപി വിരുദ്ധ പക്ഷത്ത് നില്‍ക്കുന്നവര്‍ക്കും അടുത്ത സുഹൃത്തായിരുന്നു. ആ സൗഹൃദങ്ങള്‍ സൂക്ഷിക്കുമ്പോഴും ‘സംഘടനാ അച്ചടക്കം’ പുലര്‍ത്തി.
കെജി മാരാര്‍ജിയുടെ ജീവചരിത്രമണ് കുഞ്ഞിക്കണ്ണന്റെ എടുത്തു പറയേണ്ട രചന. അതേറെ വിവാദമായി. ജീവചരിത്രം കുറിക്കുമ്പോള്‍ പാലിക്കേണ്ട സത്യസന്ധത അദ്ദേഹം കാത്തുസൂക്ഷിച്ചു. വിവാദ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ചില ധാരണകള്‍… അത് ഒരാള്‍ എടുത്ത തീരുമാനം അല്ലായിരുന്നു എന്ന് അടുത്ത് അറിയാവുന്ന ഒരാളാണ് ഞാന്‍. പല രാഷ്‌ട്രീയ കൂടിയാലോചനകള്‍ക്കും വേദിയായിരുന്നത് തിരുവനന്തപുരത്തെ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളിന് സമീപം കുഞ്ഞിക്കണ്ണന്‍ താമസിച്ചിരുന്ന വീടാണ്. അതുകൊണ്ട് എല്ലാം അടുത്തറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്റെ സത്യസന്ധതയാണ് ആ പുസ്തകം.
കുഞ്ഞിക്കണ്ണന്‍ യുവമോര്‍ച്ച പ്രസിഡന്റ് ആയിരിക്കെ ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. അടുത്തിടപഴകിയ നാളുകള്‍. പിന്നീട് ഞാന്‍ ഒരു ജോലിയുമായി കഴിയവേ അന്ന് ‘ജന്മഭൂമി’ യുടെ ചുമതല നോക്കിയിരുന്ന പി.പി. മുകുന്ദന്‍ ആവശ്യപ്പെട്ടത് ജോലി കഴിഞ്ഞു വൈകുന്നേരം ദിവസവും ജന്മഭൂമിയിലെത്തണം എന്നാണ്. അന്ന് കുഞ്ഞിക്കണ്ണനാണ് കൊച്ചി ജന്മഭൂമി ന്യൂസ് എഡിറ്റര്‍. പിന്നീട് സി.എം. കൃഷ്ണനുണ്ണിയും…. ഒരു വാര്‍ത്ത എങ്ങനെ പത്രത്തില്‍ വരേണ്ടതുണ്ട് എന്നും മറ്റുമുള്ള കാര്യത്തില്‍ അദ്ദേഹം കാണിച്ച ‘സ്പെഷ്യാലിറ്റി’… കാണേണ്ടത് തന്നെ. എത്രയോ രാഷ്‌ട്രീയ ലേഖനങ്ങള്‍. ഓരോ ആഴ്ചയിലും സ്വന്തം പേരില്‍ ഒരു പംക്തി. ‘ഉത്തരന്‍ ‘ എന്ന പേരില്‍ വേറൊന്നും. ജന്മഭൂമിയില്‍ ഞാന്‍ ഉണ്ടായിരുന്ന കാലത്ത് ആഴ്ചയില്‍ ഒരു ദിവസം മുഖപ്രസംഗം എഴുതിയിരുന്നത് കുഞ്ഞിക്കണ്ണനാണ്…. ചിലപ്പോള്‍ പെട്ടെന്ന് ഒരു ‘ഐറ്റം’ വേണമെന്ന് പറഞ്ഞാല്‍ മിനിറ്റുകള്‍ക്കകം അത് നല്‍കും.
ഇന്ന് ജന്മഭൂമിയിലുള്ള ഒട്ടെല്ലാവര്‍ക്കും ഗുരുസ്ഥാനീയനാണ് കുഞ്ഞിക്കണ്ണന്‍. ശിവഗിരി കേസ് ജന്മഭൂമിയുടെയും കുഞ്ഞിക്കണ്ണന്റെയും മാധ്യമ ജീവിതത്തിലെ പ്രധാന അധ്യായമാണല്ലോ. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കണിശതയും നിശ്ചയദാര്‍ഢ്യവും അന്ന് പ്രകടമായി.
അനുസ്മരിക്കാന്‍ കുറെയേറെയുണ്ട്…. ജീവിതത്തില്‍ ഏറെ അടുത്ത് പ്രവര്‍ത്തിച്ചവര്‍ എന്നതിനപ്പുറമുള്ള സൗഹൃദം, സഹവര്‍ത്തിത്വം….
സുഹൃത്തിനു മുന്നില്‍ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍.
















