Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയാകുന്ന സാഹചര്യം മുന്നില്‍ക്കണ്ട് അദ്ദേഹത്തെ രാഷ്‌ട്രീയമായി രക്ഷിക്കാനാണ് മുന്‍ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്. പിണറായി വിജയന്റെ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടിക്കുള്ളിലെ സ്വാധീനവും നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ ഡിക്കെതിരായ റിയാസിന്റെ പ്രസ്താവന. പിണറായി വിജയനെ രക്ഷിക്കാന്‍ ഇന്‍ഡി മുന്നണി രംഗത്തിറങ്ങുമെന്നും കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, ഇഡിയുടെ ശുപാര്‍ശയിന്മേല്‍ നടപടികള്‍ വൈകിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും അഡ്വ . ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇ ഡി വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് കേസെന്ന റിയാസിന്റെ ആരോപണം വസ്തുതകളെ മറച്ചുവെക്കാനുള്ള ശ്രമമാണ്. ഒരു മാസം മുമ്പ് ചോദ്യം ചെയ്തവരുടെ മൊഴികള്‍ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണെന്ന് ഇതുവരെ ആരും ആരോപിച്ചിട്ടില്ല. വീണാ വിജയനെ മൂന്ന് തവണ ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതല്‍ വ്യക്തികളിലേക്ക് നീണ്ടത്. താന്‍ നല്‍കിയ പരാതിയില്‍ പിണറായി വിജയന്‍ വരെയുള്ളവരാണ് ഉണ്ടായിരുന്നത്. അതിനുശേഷം അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയവരാണ് മറ്റ് പ്രതികളെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇ ഡി സംസ്ഥാന പൊലീസിന് കൈമാറിയ കത്തില്‍ അക്കൗണ്ടില്‍ എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.വിദേശത്തേക്ക് കടത്തിയതായി പറയുന്ന പണമിടപാടുകളുടെയും മണി ലാന്‍ഡറിങ്ങിന്റെയും പൂര്‍ണ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. 20.5 കോടി രൂപയ്‌ക്ക് മുകളില്‍ വിദേശത്തേക്ക് പണം കടത്തിയെന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍, 3.28 കോടി രൂപ മാത്രമാണ് മുഴുവന്‍ ഇടപാടെന്നും കരുതാനാകില്ല.

ഇ ഡിയുടെ കത്തില്‍ ഗുരുതരമായ തെളിവുകളുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് പറയുന്നവര്‍ക്ക് ഏറ്റവും ലളിതമായ വഴി ആ കത്ത് പുറത്തുവിടുകയാണ്. കത്ത് പുറത്തുവന്നാല്‍ അതിലുള്ള തെളിവുകള്‍ എന്താണെന്നും റിയാസിന്റെ വാദം ശരിയാണോ എന്നും പൊതുസമൂഹത്തിന് വ്യക്തമാകും.

സേവനം നല്‍കിയതിന്റെ പ്രതിഫലമായാണ് പണം ലഭിച്ചതെന്ന വാദമാണ് റിയാസ് ഉയര്‍ത്തുന്നത്. 1.78 കോടി രൂപയുടെ സേവനവുമായി ബന്ധപ്പെട്ട കണക്കാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് 3.28 കോടി രൂപയുടെ ഇടപാടാണ്. അങ്ങനെയെങ്കില്‍ ശേഷിക്കുന്ന ഏകദേശം ഒന്നരക്കോടി രൂപ എന്തിനാണ് കൈപ്പറ്റിയത് എന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണം. ആ തുകയ്‌ക്ക് നല്‍കിയ സേവനത്തിന്റെ രേഖകള്‍ എന്താണെന്നും പുറത്തുവിടണം.

പണം സ്വീകരിച്ച എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന സമീപനം ബിജെപിക്കില്ല. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ സംഭാവന ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മാത്രം അഴിമതിയാകില്ല. എന്നാല്‍ അധികാരസ്ഥാനത്തിരിക്കുന്ന രാഷ്‌ട്രീയ നേതാക്കളോ രാഷ്‌ട്രീയ പാര്‍ട്ടികളോ പണം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രസീതും അക്കൗണ്ടുകളും പുറത്തുവരണം. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും സമര്‍പ്പിച്ച രേഖകളില്‍ ആ തുക കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കണം.

അധികാരസ്ഥാനത്തിരുന്ന ഒരാള്‍ പണം കൈപ്പറ്റിയ ശേഷം അതിന് പ്രതിഫലമായി കമ്പനിക്ക് അനധികൃതമായ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. അവിടെയാണ് അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി. പിണറായി വിജയനും മകള്‍ വീണാ വിജയനും അക്കൗണ്ടിലൂടെ പണം ലഭിച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളും അന്വേഷണവും നടക്കുന്നത്.

ഇ ഡി സംസ്ഥാന പൊലീസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നിയമപ്രകാരമുള്ള അന്വേഷണം നടക്കണം. അത് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെങ്കില്‍ തുടര്‍നിയമനടപടികള്‍ക്ക് വഴിയൊരുങ്ങും. ഈ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി ഇപ്പോഴും പരിഗണനയിലുണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

പിണറായി വിജയനെ സംരക്ഷിക്കാന്‍ മുഹമ്മദ് റിയാസ് മുന്നിട്ടിറങ്ങുന്നതിന് പകരം, കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണത്തിന്റെ പേരില്‍ ജനങ്ങള്‍ സിപിഎമ്മിനെതിരേ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്. ഇ ഡിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നപ്പോള്‍, പിണറായി വിജയനും കുടുംബത്തിനുമെതിരായ ഗുരുതരമായ ആരോപണങ്ങളില്‍ പാര്‍ട്ടി നേതൃത്വം അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ചിന്തിക്കണം.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇനിയും വലിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പുറത്തുവരാനുണ്ട്. പ്രത്യേകിച്ച് വീണാ വിജയന്റെയും പിണറായി വിജയന്റെ കുടുംബത്തിന്റെയും വിദേശ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Recent Posts