
തിരുവനന്തപുരം: ആദർശം കൈവിടാതെ ദീർഘകാലം മാധ്യമപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണനെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ അനുശോചിച്ചു. പത്രക്കാരൻ ആയിരിക്കുമ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം തന്റേതായ സംഭാവനകൾ നാടിനു നൽകി. ദേശീയപക്ഷത്തു നിന്നും അദ്ദേഹം ജന്മഭൂമിയിൽ എഴുതിയ ലേഖനങ്ങളും വിലയിരുത്തലുകളും ആക്ഷേപ- ഹാസ്യ കോളങ്ങളും നിരവധി വായനക്കാരെയാണ് ആകർഷിച്ചത്. ഗ്രന്ഥകാരനായും കെ കുഞ്ഞിക്കണ്ണൻ തിളങ്ങിയിട്ടുണ്ട്. കെജി മാരാർ രാഷ്‌ട്രീയത്തിലെ സ്നേഹ സാഗരം, മുന്നണികൾ ഭരിച്ചു മുടിച്ച കേരളം, അടൽജി ഒരു വിസ്മയം തുടങ്ങിയ കൃതികൾ എല്ലാം ശ്രദ്ധേയമായിരുന്നു. കണ്ണൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായി മാറാൻ കുഞ്ഞിക്കണ്ണന് സാധിച്ചത് അദേഹത്തിന്റെ ഉറച്ച നിലപാടുകളായിരുന്നുവെന്നും കെ സുരേന്ദ്രൻ അനുശോചിച്ചു.