India

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ നേതൃത്വത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതും സംയുക്തമായി ആഘോഷിക്കുന്ന സേവാ സങ്കല്‍പ് അഭിയാനില്‍ രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍.

സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നരേന്ദ്ര മോദിയുടെ 25 വര്‍ഷത്തെ ജനസേവനം ഓരോ പൗരനിലേക്കും എത്തിക്കണമെന്നും നിതിന്‍ നബീന്‍ ആഹ്വാനം ചെയ്തു. സപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ ഒരുമാസത്തെ പരിപാടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സപ്തബര്‍ 17ന് രക്തദാന ക്യാമ്പുകളോടെ സേവാ സങ്കല്‍പ് അഭിയാന്‍ പരിപാടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് വൈകുന്നേരം ഏഴിന് പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായി വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കും. സപ്തംബര്‍ 17 – ഒക്ടോബര്‍ 7 വരെ ’25 വര്‍ഷത്തെ സേവനവും വികസിത ഭാരതവും’ എന്ന വിഷയത്തില്‍ സ്‌കൂളുകളില്‍ ചിത്രരചന, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ഒക്ടോബര്‍ 2ന് വിപുലമായ ശുചിത്വ യജ്ഞവും നടക്കും. തെരുവുനാടകങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കും. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരെ ആദരിക്കും. ആരോഗ്യ-പോഷകാഹാര ബോധവത്കരണം നടത്തും. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒക്‌ടോബര്‍ ഏഴിന് രാജ്യത്തെ ആയിരത്തോളം കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും കാല്‍നട ജാഥകള്‍, ബൈക്ക് റാലികള്‍ എന്നിവ സംഘടിപ്പിച്ച് ‘വികസിത് ഭാരത് 2047’ പ്രതിജ്ഞയെടുക്കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മോദിയുടെ ജന്മസ്ഥലമായ വഡ്‌നഗറിനും കര്‍മഭൂമിയായ കാശിക്കും ഇടയില്‍ 10 സംസ്ഥാനങ്ങളിലൂടെ യുവാക്കളുടെ 10 സംഘങ്ങള്‍ 20 ദിവസം നീളുന്ന യാത്രാ പരിപാടി നടത്തി ഗ്രാമീണ കൂട്ടായ്‌മകള്‍, അങ്കണവാടികള്‍, യുവജന ക്ലബ്ബുകള്‍ എന്നിവയുമായി സംവദിക്കും.