
നാഗര്‍കോവില്‍: വേണാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രം ചുമരുകളില്‍ ഒളിപ്പിച്ചുവെച്ച ഇരണിയല്‍ കൊട്ടാരം അവഗണനയുടെ വക്കില്‍. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിശ്ചലമായി. ചരിത്രപ്രാധാന്യമുള്ള സ്മാരകത്തെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയും ഫണ്ട് ലഭിക്കാത്തതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ ഇരണിയലില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കൊട്ടാരമാണ് ‘ഇരണിയല്‍ കൊട്ടാരം’. വേണാട്, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനങ്ങളിലൊന്നായിരുന്ന ഇരണിയല്‍.16-ാം നൂറ്റാണ്ട് വരെ ഭരണപരമായും വാണിജ്യപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമായിരുന്നു. പിന്നീട് പത്മനാഭപുരം തലസ്ഥാനമായതോടെ ഇരണിയലിന്റെ പ്രാധാന്യം കുറഞ്ഞു.
ഉദയ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇവിടെ അവസാനമായി ഭരണം നടത്തിയ രാജാവെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഏകദേശം 2.5 ഏക്കര്‍ വിസ്തൃതിയിലാണ് കൊട്ടാരവളപ്പ് സ്ഥിതി ചെയ്യുന്നത്. വലിയ പ്രവേശന കവാടം, ഇരുനില കുതിരമാളിക, പ്രധാന കൊട്ടാര മന്ദിരം, വിശാലമായ മുറ്റം, മുന്‍വശത്തെ ദര്‍ബാര്‍ മണ്ഡപം തുടങ്ങിയവ കൊട്ടാരത്തിന്റെ പ്രത്യേകതകളാണ്. പടിഞ്ഞാറുഭാഗത്തെ വസന്തമണ്ഡപത്തില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഏകദേശം 8.5 അടി നീളവും 4.5 അടി വീതിയുമുള്ള രാജാവിന്റെ കട്ടില്‍ ഇന്നും ചരിത്രത്തിന്റെ സാക്ഷിയായി നിലകൊള്ളുന്നു.
സൂക്ഷ്മമായ കൊത്തുപണികളും ചുവരുകളില്‍ പ്രകൃതിദത്ത വര്‍ണങ്ങള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളും കൊട്ടാരത്തിന്റെ വാസ്തുശില്‍പ്പ കലാപൈതൃകത്തിന്റെ ഭാഗമായിരുന്നു.
ആവശ്യമായ സംരക്ഷണം ലഭിക്കാതെ കിടന്നതോടെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. 1956 ല്‍ കന്യാകുമാരി ജില്ല തമിഴ്‌നാടിന്റെ ഭാഗമായതോടെ കൊട്ടാരം ഹിന്ദു മതധാര്‍മിക കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലായി. പിന്നീട് കുറച്ചുകാലം അരി സൂക്ഷിക്കുന്ന ഗോഡൗണായും ഉപയോഗിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ ചരിത്രസ്മാരകത്തിന് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ പൈതൃക സ്വഭാവം നിലനിര്‍ത്തി നവീകരിക്കുന്നതിനായി 2014 ല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 3.85 കോടി രൂപ അനുവദിച്ചു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി വര്‍ഷങ്ങളോളം മുന്നോട്ടുപോയില്ല.
ഒടുവില്‍ 2022 ലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പഴയ നിര്‍മാണരീതികള്‍ പരമാവധി നിലനിര്‍ത്തിയാണ് നവീകരണം നടത്തിയത്. ചുണ്ണാമ്പ്, കടുക്ക, ശര്‍ക്കര തുടങ്ങിയ പരമ്പരാഗത കൂട്ടുകളും രാജപാളയം ഇഷ്ടിക ഉപയോഗിക്കുകയും ചെയ്തു. തൃശൂരില്‍ നിന്ന് എത്തിച്ച 85,000 ഓടുകള്‍ ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ മേല്‍ക്കൂര പുനര്‍നിര്‍മ്മിച്ചത്. തേക്ക് തടി ഉപയോഗിച്ചുള്ള വാതിലുകളുടെ നിര്‍മാണവും ഓട് പാകുന്ന ജോലികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധതി പൂര്‍ണമായില്ല. കൊട്ടാരത്തിന് ചുറ്റും ആറടി വീതിയില്‍ നടപ്പാത നിര്‍മ്മിക്കുക, നടപ്പാതയ്‌ക്ക് മുകളില്‍ കൂര ഒരുക്കുക, കൊട്ടാരത്തിനുള്ളിലെ ചെറിയ കുളത്തിന് സംരക്ഷണ മേല്‍ക്കൂര നിര്‍മ്മിക്കുക, പിന്‍ഭാഗത്തെ രാജാക്കന്മാരുടെ വിശ്രമമുറി നവീകരിക്കുക, മുന്‍വശത്തെ പ്രവേശന കവാടത്തിന് കൂര നിര്‍മ്മിക്കുക, ചുവരുകളുടെ തേപ്പ് ഉള്‍പ്പെടെയുള്ള സംരക്ഷണ ജോലികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയവയാണ് ഇനി അവശേഷിക്കുന്നത്.
ചരിത്രപരമായ തടി കൊത്തുപണികളും പരമ്പരാഗത വാസ്തുശൈലിയും സംരക്ഷിച്ചുകൊണ്ട് വിദഗ്ധമായ രീതിയില്‍ പൂര്‍ത്തിയാക്കേണ്ട ജോലികളാണിവ. എന്നാല്‍ ആവശ്യമായ തുക സമയബന്ധിതമായി അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാരും ചരിത്രസ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും നീണ്ടുപോയാല്‍ കൊട്ടാരത്തിന്റെ അവശേഷിക്കുന്ന പൈതൃക ഘടകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഒരിക്കല്‍ നഷ്ടപ്പെട്ട തടി കൊത്തുപണികളും പരമ്പരാഗത നിര്‍മാണ സവിശേഷതകളും പിന്നീട് അതേ രീതിയില്‍ പുനഃസൃഷ്ടിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഫണ്ട് അനുവദിക്കുന്നതില്‍ കാലതാമസം വരുത്താതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം.