Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

നടന്‍ അശോകന്‍ വ്യത്യസ്തനാണ്. ഹൃദയമുള്ളവനാണ്. അതിന്‍റെ ഒരു കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നടന്‍ അശോകന്‍ വ്യത്യസ്തനാണ്. ഹൃദയമുള്ളവനാണ്. അതിന്റെ ഒരു കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അൽഷിമേഴ്‌സ് രോഗിയായ അമ്മയെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മകനായിരുന്നു അശോകൻ. ഇന്ന് ആളുകള്‍ അമ്മയെ അനാഥാലയത്തില്‍ കൊണ്ടു കളയുന്ന കാലമാണെന്നോര്‍ക്കണം.

അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടായാലോ എന്ന പ്രതീക്ഷയിലായിരുന്നു ആ യാത്ര. പക്ഷേ, ആ യാത്ര അശോകന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നായി.
ട്രെയിനിലായിരുന്നു യാത്ര. എ.സി. കംപാർട്ട്മെന്റ്. മരുന്നൊക്കെ കഴിച്ച ശേഷം അമ്മ ലോവർ ബർത്തിലും അശോകൻ അപ്പർ ബർത്തിലും കിടന്നു. ഇടയ്‌ക്കിടെ എഴുന്നേറ്റ് അമ്മയെ നോക്കുന്നുണ്ടായിരുന്നു. എപ്പോഴോ അശോകൻ ഉറങ്ങിപ്പോയി.കുറച്ചുദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതുപോലെ തോന്നി. പെട്ടെന്ന് എഴുന്നേറ്റ് താഴേക്ക് നോക്കിയപ്പോൾ അമ്മയെ കാണാനില്ല…..
കംപാർട്ട്മെന്റിൽ മുഴുവൻ തിരക്കി. പിന്നെ കംപാർട്ട്മെന്റുകൾക്കിടയിലൂടെയും അന്വേഷിച്ച് നടക്കുമ്പോഴാണ് ചില യാത്രക്കാർ അമ്മയെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടത്.
ആ കുറച്ച് സമയം താൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ലെന്ന് അശോകൻ പറയുന്നു.
അതിനേക്കാൾ വേദനിപ്പിക്കുന്നതായിരുന്നു മറ്റൊരു കാര്യം. അപ്പോഴേക്കും അമ്മയ്‌ക്ക് അശോകനെ തിരിച്ചറിയാൻ പോലും കഴിയുമായിരുന്നില്ല…..അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് കരുതിയാണ് അശോകൻ അമ്മയെയും കൂട്ടി ആ വിവാഹത്തിന് പോകാൻ തീരുമാനിച്ചത്.
എന്നാൽ യാത്രയ്‌ക്കിടെ സംഭവിച്ചത് പ്രതീക്ഷിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.

അമ്മയെ തിരഞ്ഞ ആ കുറച്ച് നിമിഷങ്ങൾ കഴിഞ്ഞുപോയെങ്കിലും, അതുണ്ടാക്കിയ ഭയം അശോകന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല. അമ്മയ്‌ക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലും, ആ യാത്ര ഇന്നും അശോകന്റെ ഓർമയിൽ ഏറെ പ്രിയപ്പെട്ടതും വേദനിപ്പിക്കുന്നതുമായ ഒന്നാണ്..

അശോകന്റെ അച്ഛന്‍ എൻ.പി. ഉണ്ണിത്താൻ സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു..
സമ്പന്നമായ ചുറ്റുപാടിലായിരുന്നു അശോകന്റെ ബാല്യം. അച്ഛന്റെയും അമ്മയുടെയും തറവാടുകൾ കേരളീയ വാസ്തുശിൽപത്തിന്റെ സവിശേഷതകളുള്ള വലിയ വീടുകളായിരുന്നു.
എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെയായിരുന്നു ആ വീടുകൾ. കുളവും സർപ്പക്കാവും അറയും പുരയും നീണ്ട ഇടനാഴികളുമൊക്കെയുള്ള ആ വീടുകളും പരിസരവും അശോകന്റെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു…..പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അശോകൻ സിനിമയിലെത്തുന്നത്. അതിന് വഴിയൊരുക്കിയത് സമീപനാട്ടുകാരനായ പദ്മരാജനായിരുന്നു….. പെരുവഴിയമ്പലം എന്ന സിനിമയിലൂടെ.

Recent Posts