അയ്യപ്പസ്വാമിയുടെ തിരുവാഭരണ പേടകം ശിരസ്സിലേറ്റിക്കഴിഞ്ഞാല്‍ പ്രായത്തിന്റെ അവശതകളെയെല്ലാം മറന്നു കുതിച്ചിരുന്ന ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അയ്യപ്പപുണ്യത്തില്‍ വിലയിച്ചിരിക്കുന്നു. അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ശിരസിലേറ്റാന്‍ ആറുപതിറ്റാണ്ടോളം ഭാഗ്യം ലഭിച്ചു ഈ ഗുരുസ്വാമിക്ക്. കഴിഞ്ഞ മണ്ഡലകാലത്തുമാത്രമാണ് പവിത്രമായ ഈ പുണ്യകര്‍മ്മത്തില്‍ നിന്നു മാറി പ്രായാധിക്യത്താല്‍ അദ്ദേഹം വിശ്രമവഴിയിലേക്ക് ചുവടുമാറ്റിച്ചവിട്ടിയത്. തിരുവാഭരണ വാഹക സംഘത്തില്‍ ദീര്‍ഘകാലം ഗുരുസ്വാമിയായിരുന്ന ഗംഗാധരന്‍ പിള്ള ഇരുപതാം വയസു മുതല്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി നാടും കാടും കാല്‍നടയായി താണ്ടി. തിരുവാഭരണപ്പെട്ടി ചുമന്ന അവസാന മണ്ഡലകാലം വരെ തനിക്ക് തിരുവാഭരണ പേടകവുമായുള്ള യാത്രക്കിടെ ഒരു ക്ഷീണോ തളര്‍ച്ചയോ തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അത്ര തീക്ഷണമായിരുന്നു അദ്ദേഹത്തിന്റെ വ്രതനിഷ്ഠ. അത്ര ശക്തമായിരുന്നു അയ്യപ്പസ്വാമിയിലുള്ള അദ്ദേഹത്തിന്റെ ദൃഢവിശ്വാസം.
അച്ഛന്‍ നാരായണ പിള്ളയ്‌ക്കൊപ്പം ആദ്യമായി ഘോഷയാത്രയെ അനുഗമിച്ചത് ഇരുപതാം വയസ്സില്‍. ദുര്‍ഘടം നിറഞ്ഞ കാനനപാതയില്‍ ശരണമന്ത്രങ്ങള്‍ മാത്രം തുണയായ കാലമായിരുന്നു അത്. വ്രതശുദ്ധിയുടെ കരുത്തും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും അടുത്ത അറിഞ്ഞ സമയങ്ങള്‍. അന്നത്തെ അനുഭവകഥകള്‍ പറയുമ്പോഴെല്ലാം ഗംഗാധരന്‍ പിള്ള ഗുരുസ്വാമിയുടെ കണ്ണ് നിറയുമായിരുന്നു. അത് ഭക്തിയുടെ, വിശുദ്ധിയുടെ ആനന്ദക്കണ്ണീരായിരുന്നു. താന്‍ തിരുവാഭരണം ചുമന്ന ആറു പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പ്പോലും തിരുവാഭരണ ഘോഷയാത്രയുടെ രീതിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഈ ഗുരുസ്വാമി സാക്ഷ്യപ്പെടുത്തിയിരുന്നു.
ദക്ഷിണ സ്വീകരിച്ച ശേഷം പന്തളം രാജാവ് അണിയിക്കുന്ന മാല ധരിക്കുന്നതോടെയാണ് തിരുവാഭരണം ശിരസ്സിലേറ്റാനുള്ള ചടങ്ങുകള്‍ക്ക് തുടക്കമാവുക. പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണ യാത്ര ആരംഭിക്കുക. ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചാണ് മൂന്നാം നാള്‍ ശബരിമല സന്നിധാനത്ത് തിരുവാഭരണ വാഹകകസംഘം എത്തിച്ചേരുക. വൃശ്ചികം ഒന്ന് മുതല്‍ വ്രതം ആരംഭിക്കുന്ന പതിവ് ജീവിതാവസാനംവരേയും ഗംഗാധരന്‍ പിള്ള ഗുരുസ്വാമി തെറ്റിച്ചിട്ടില്ല. സംഘത്തില്‍ 22 പേരാണ് ഉള്ളത്. പണ്ടൊക്കെ യാത്രാമധ്യേ ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. ഇപ്പോള്‍ അതു മാറി പുറത്തു ഭക്തിയോടെ പാചകം ചെയ്ത ആഹാരം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ നിഷ്ഠകളില്‍ ഒന്നിനും അറുപതാണ്ടിനിടയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. മകരവിളക്കു കഴിഞ്ഞ് അഞ്ചാംനാള്‍ മലയിറങ്ങി മൂന്നാംദിവസം പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പിക്കുന്നതോടെയാണ് ഘോഷയാത്രക്ക് സമാപനമാകുക.
വ്രതശുദ്ധിയുടെ കണിശതയും അയ്യപ്പ സ്വാമിയോടുള്ള അര്‍പ്പണ ബോധവുമായിരുന്നു അവസാനശ്വാസം വരേയും അദ്ദേഹത്തിന് കരുത്തായത്. പന്തളത്ത് നിന്ന് തിരുവാഭരണം ഇനിയുള്ള മണ്ഡലകാലങ്ങളിലും തലയിലേറ്റുന്നത് ഗംഗാധരന്‍ പിള്ള ഗുരുസ്വാമിയുടെ ശിഷ്യന്മാര്‍ തന്നെയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് പ്രായത്തിന്റെ അവശതകളാല്‍ തിരുവാഭരണപ്പെട്ടി ശിരസ്സിലേറ്റിയില്ലെങ്കിലും നാല്‍പത്തിയൊന്ന് വരെ നീണ്ട ആഴിപൂജ ചടങ്ങുകള്‍ക്ക്അദ്ദേഹം കാര്‍മികത്വം വഹിച്ചിരുന്നു.
















