എറണാകുളം ; തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനയ്‌ക്ക് അയക്കും. കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് എസ് ശ്രീഹരി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്.
ശ്രീഹരിയുടെ ഫോണ്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് അശ്ലീലചിത്രങ്ങളാക്കി മാറ്റിയത്. അധ്യാപകര്‍ പഠിപ്പിക്കുന്ന ചിത്രങ്ങളും മോര്‍ഫിങ്ങിന് ഉപയോഗിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറി ദൃശ്യങ്ങളും ഫോണിലുണ്ട്. നഗ്ന ചിത്രങ്ങള്‍ വിറ്റ് ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് അശ്ലീല ചിത്രങ്ങള്‍ വിറ്റിരുന്നത്. പണമിടപാടിന്റെ വിവരങ്ങളും ചാറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ടെലഗ്രാം ചാറ്റുകള്‍ വഴിയാണ് ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളായി മോര്‍ഫ് ചെയ്ത് ലഭിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശ്രീഹരി പകര്‍ത്തിയതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഒരു ടെലഗ്രാം ചാറ്റിലേക്ക് അയക്കുന്നു. അവിടെ നിന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങളായി ലഭിക്കുകയാണ് ചെയ്യുന്നത്.
ശ്രീഹരിയെ കോളജില്‍ നിന്നും പുറത്താക്കി. കെഎസ് യു യൂണിറ്റ് മീഡിയ കോഓര്‍ഡിനേറ്ററും വിഡിയോ എഡിറ്ററുമാണ് ശ്രീഹരിയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവം അറിഞ്ഞതോടെ ശ്രീഹരിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി കെഎസ് യു ഭാരവാഹികള്‍ പറഞ്ഞു.















