India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീഹരിക്കോട്ട : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ . സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച (04.09.2026) പുലർച്ചെ 2.55-ഓടെയാണ് വിക്ഷേപണം നടത്തിയത്. ഭാരതത്തിന്റെ  ബഹിരാകാശ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു.

ജിയോ സിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Sub-GTO) പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് ഉപഗ്രഹമാണ് ഇഒഎസ്-05. 2367 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ജിഎസ്എൽവി റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡാണെന്ന് വി. നാരായണൻ വ്യക്തമാക്കി.

ഐഎസ്ആർഒയിലെ മുഴുവൻ ശാസ്ത്രജ്ഞരുടെയും വ്യവസായ പങ്കാളികളുടെയും അക്കാദമിക സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് ചെയർമാൻ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ ഗഗൻയാന്റെ ആദ്യത്തെ ആളില്ലാ ദൗത്യം, നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) എന്നിവ ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ മറ്റൊരു വലിയ കുതിച്ചുചാട്ടമാണിതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സിൽ (X) കുറിച്ചു. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഭാരതത്തിന്റെ ബഹിരാകാശ ശേഷി പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്നും ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ പ്രവർത്തനം പൂർണമായും തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎസ്ആർഒയുടെ ചരിത്രത്തിലെ 19-ാമത്തെ ജിഎസ്എൽവി വിക്ഷേപണമാണിത്. 51.7 മീറ്റർ ഉയരവും 420.5 ടൺ ഭാരവുമുള്ള മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 107-ാമത്തെ വിക്ഷേപണം കൂടിയാണിത്.

ഭൗമനിരീക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് ജി.ഐ.എസ്.എ.ടി.-1എ. (GISAT-1A) എന്നറിയപ്പെടുന്ന ഇ.ഒ.എസ്.-05 ഉപഗ്രഹം.

ഭൂമിയിൽനിന്ന് ഏതാണ്ട് നൂറ് കിലോമീറ്റർമാത്രം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വലംവയ്‌ക്കുന്ന സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം പ്രവർത്തിക്കുക. ഇത് ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കാതെ വിശാലമായ മേഖലകളെ ഭൂമിക്ക് മുകളിൽ ഒരേ സ്ഥാനത്തുനിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സഹായിക്കുന്നു.

ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യ ഏറെ നിർണായകമാകും. ഏതാനും മണിക്കൂറുകളുടെ ഇടവേളകളിൽ ലഭിക്കുന്ന ചിത്രങ്ങളെ ആശ്രയിക്കുന്നതിന് പകരം, ഒരേ പ്രദേശത്തെ ദുരന്തസാഹചര്യങ്ങൾ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിലൂടെ ശാസ്ത്രജ്ഞർക്കും ദുരന്തനിവാരണ സേനകൾക്കും സാധിക്കും. പ്രകൃതിദുരന്തങ്ങൾക്ക് പുറമെ അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖലയിലെ ആവശ്യങ്ങൾ എന്നിവയ്‌ക്കും ഈ ഉപഗ്രഹം കൃത്യമായ വിവരങ്ങൾ നൽകും.

2025ലും 2026ലും ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളിന് (പിഎസ്എല്‍വി) തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിന് മുന്‍പ് 2021ല്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എല്‍വി-എഫ്10 പരാജയപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ജിഎസ്എല്‍വി/ഇഒഎസ്-5. ഇതുവരെ ജിഎസ്എല്‍വിയുടെ 18 ദൗത്യങ്ങളില്‍ ആറെണ്ണവും പൂര്‍ണ വിജയം നേടിയിരുന്നില്ല. അപ്പോഴും ഐആര്‍ഒയുടെയും നാസയുടെയും സംയുക്ത ഉപഗ്രഹമായ നിസാറിനെ ബഹിരാകാശത്തെത്തിക്കാന്‍ ജിഎസ്എല്‍വിക്ക് കഴിഞ്ഞിരുന്നു.

തിരിച്ചടികൾ മറികടന്ന് ബഹിരാകാശ ഗവേഷണരംഗത്ത് തങ്ങളുടെ പഴയ കരുത്ത് വീണ്ടെടുക്കാൻ ഐഎസ്ആർഒയ്‌ക്ക് ഈ ജിഎസ്എൽവി ദൗത്യത്തിന്റെ വിജയത്തോടെയായി.