ശ്രീകാര്യം : കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ തിരികെ എത്തിയപ്പോൾ വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് ഭര്‍ത്താവിന്റെ വീട് അടിച്ചു തകര്‍ത്തു. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടില്‍ മധുവിനും മക്കള്‍ക്കും നേരേയാണ് ആക്രമണം ഉണ്ടായത്. ഭര്‍ത്താവുമൊത്ത് വീണ്ടും താമസിക്കാന്‍ അനുവാദം നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.
കമ്പിപ്പാരയുമായെത്തിയ യുവതി വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. മുമ്പ് മധുവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ ഭാര്യ, പിന്നീട് തിരിച്ചെത്തി മധുവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ മധു ഇതിന് സമ്മതിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണമായത്. ഇരുമ്പ് കമ്പിപ്പാരയുമായി വീട്ടിലെത്തിയ യുവതി മുറ്റത്തുനില്‍ക്കുകയായിരുന്ന മധുവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഭയന്നുപോയ മധുവും മകനും ഉടന്‍ തന്നെ വീടിനുള്ളില്‍ കയറി കതകടച്ചു. തുടര്‍ന്ന് കമ്പിപ്പാര ഉപയോഗിച്ച് മുന്‍വശത്തെ ഹാളിന്റെ ജനല്‍ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഇതിനുശേഷം മുന്‍വാതില്‍ അടിച്ചുപൊളിച്ച് വീടിനകത്തുകയറിയും യുവതി ഭീഷണി തുടര്‍ന്നു. സംഭവത്തില്‍ മധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











