തിരുവനന്തപുരം: കാന്തപുരം വിഭാഗത്തിലെ ഉന്നത നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ടതിന് പിന്നാലെ കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയുള്ള മുഖ്യമന്ത്രി നേരത്തേ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു കാന്തപുരം വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തങ്ങൾക്കുള്ള എതിർപ്പും നീരസവും നേതാക്കൾ അറിയിച്ചതായാണ് വിവരം. കാന്തപുരത്തിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നും അതിനാൽ പരാമർശം തിരുത്തണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെട്ടത്. കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കപ്പെട്ടത്. വി ഡി സതീശൻ സമ്മർദ്ദത്തിന് വഴങ്ങി എന്നാണ് വിമർശനം.
കെ.പി. നൗഷാദ് അലി എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഖലീൽ ബുഖാരി , വണ്ടൂർ അബ്ദുറഹ്‌മാൻ , പേരോട് അബ്ദുറഹ്‌മാൻ , സെയ്ഫുദ്ദീൻ , അലി അബ്ദുല്ല, സെയ്‌തലവി ചെങ്ങര, സിദ്ദീഖ് തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ടായിരുന്നു. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പുരോഗമന കേരളത്തിന് യോജിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നുമായിരുന്നു സതീശൻ വിമർശിച്ചിരുന്നത്.
അതേസമയം കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തുവന്ന പി.കെ ശ്രീമതി അതിൽ നിന്ന് അണുവിട വ്യതിചലിക്കാത്തത് പ്രശംസനീയമാണ്. കെടി ജലീൽ കാന്തപുരത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടും ശ്രീമതി നിലപാട് മാറ്റിയില്ല എന്നുമാത്രമല്ല, ജലീലിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.















