ന്യൂദല്‍ഹി: അശ്ലീല ഉള്ളടക്കമുള്ള ആപ്ലിക്കേഷനുകളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ആൻഡ്രോയ്ഡ് ആപ്പുകൾ വഴി വലിയ തോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ സൈബർക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് മുന്നറിയിപ്പ് നൽകി.
സമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇത്തരം ആപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
വിവിധ പേരുകളിലുള്ള ആപ്പുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് എത്തുന്നവരെ അശ്ലീല വെബ്‌സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുകയും, അവിടെനിന്ന് പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള എ.പി.കെ. ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി.
ആദ്യ ആപ്പിന് ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്ത് രണ്ടാമതൊരു പാക്കേജ് കൂടി ഡൗൺലോഡ് ചെയ്യിപ്പിക്കാൻ തട്ടിപ്പുകാർ ശ്രമിക്കാറുണ്ട്. ഇതിലൂടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകാനും, ഫോണിൽ വി.പി.എൻ. ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ ചോർത്താനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം വ്യാജ ലിങ്കുകൾക്കും ആപ്പുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.













