Samskriti

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

Published by
അമ്പലപ്പുഴ രാജഗോപാല്‍

നുഷ്യജീവിതത്തിലെ നിയാമകമായ സത്യമെന്നപോലെ കര്‍മ്മഫലങ്ങളുടെ തിരത്തള്ളലാണ് രാമായണത്തിലുടനീളം കാണുന്നത്. അഹന്തയെ എളിമയാക്കുന്ന രാമായണം വാല്മീകിതന്നെ സ്വാനുഭവത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു; കാട്ടാളനായ രത്നാകരനില്‍ നിന്നും മഹര്‍ഷിയായ വാല്മീകിയായി പരിണമിച്ചതിലൂടെ.

ജന്മംകൊണ്ട് ബ്രാഹ്‌മണനായിരുന്ന വാല്മീകി പൂര്‍വ്വജന്മകൃതമെന്നോണം ശൈശവത്തില്‍ത്തന്നെ മാതാപിതാക്കന്മാരാല്‍ പരിത്യക്തനായി. അങ്ങനെയിരിക്കെ, ബാലനായ രത്നാകരനെ കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി വളര്‍ത്തി. കര്‍മ്മഫലമെന്നുപറയട്ടെ, തുടര്‍ന്ന് അക്രമസ്വഭാവങ്ങളെ കണ്ടും പരിചയിച്ചും കാട്ടാളനായിമാറി, ആബാലന്‍. കാട്ടാളന്റെ സഹജമായ അക്രമവാസനയാല്‍ മുനിവര ന്മാരോട് ആക്രമണോല്‍സുകനായിച്ചെന്ന രത്‌നാകരനെ നോക്കി നിന്റെ കുടുംബത്തിനുവേണ്ടി നീ ചെയ്യുന്ന ഹീനകൃത്യങ്ങളുടെ ഫലം അവര്‍ കൂടി പകുത്തുവാങ്ങുമോ? എന്നന്വേഷിച്ചു വരാന്‍ മുനിമാര്‍ പറഞ്ഞതില്‍ നിന്നും
”താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ”

എന്നറിഞ്ഞതോടുകൂടിയാണ് രാമായണത്തിലെ കര്‍മ്മഫലങ്ങളുടെ തുടക്കം. ബാലിയുടെ കല്‍പ്പിതവും കര്‍മ്മഫലവും മറ്റൊന്നാണ്. മയന്റെ പുത്രനായ മായാവിയുമായുള്ള യുദ്ധമദ്ധ്യേ അസുരനെ വധിയ്‌ക്കാന്‍ ബാലി, ഗുഹാഗഹ്വരത്തില്‍ കടക്കുകയും അസുരനെവധിച്ചു പുറത്തുവരാന്‍ വൈകിയതിലൂടെ ഗത്യന്തരമില്ലാതെ രാജ്യാധികാരമേറ്റ സുഗ്രീവനെ ശത്രുവായിക്കണ്ടു നിഗ്രഹിയ്‌ക്കാന്‍ പുറപ്പെടുന്നതും ശ്രീരാമനാല്‍ വധിയ്‌ക്കപ്പെടുന്നതും ബാലിയുടെ കര്‍മ്മഫലമാണ്. രാമനെത്തന്നെ ചിന്തിച്ചു തപധ്യാനചിത്തനായിരിയ്‌ക്കുന്ന മാരീചന്റെയടുത്തുചെന്ന് രാവണന്‍, തനിയ്‌ക്ക് സീതയെ അപഹരിയ്‌ക്കാന്‍ വഴിയൊരുക്കുന്നതിന് രാമലക്ഷ്മണന്മാരെ ദൂരെയകറ്റുവാന്‍ ഹേമവര്‍ണ്ണം പൂണ്ട മാനായിച്ചെന്ന് സീതയെ മോഹിതയാക്കുവാന്‍ പറയുമ്പോള്‍, രാവണനോടുള്ള എല്ലാ ഉപദേശങ്ങളും വൃഥാവിലെന്നുകണ്ട് ഒടുവില്‍ പൊന്‍മാനായിച്ചെന്ന് രാഘവശരമേറ്റുവീഴുന്നതും കര്‍മ്മഫലമല്ലാതെ മറ്റെന്ത്! മാരീചോപദേശത്തിനു മറുപടിയായി, തന്നെ വധിയ്‌ക്കാന്‍ സത്യസങ്കല്‍പ്പനായ ഭഗവാന്‍ നേരത്തേതന്നെ നിശ്ചയിച്ചുറച്ചതാണെന്നും അതിനെ അതിജീവിയ്‌ക്കുവാന്‍ ആര്‍ക്കും സാധ്യമല്ലെന്നും പറയുന്ന ദശമുഖന്‍ മറ്റൊരു സന്ദര്‍ഭത്തില്‍, ശ്രീരാമചന്ദ്രനെ ചെന്നുവണങ്ങിയാല്‍ ആശ്രിതവത്സലനായ അദ്ദേഹം, തന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ചനുഗ്രഹിയ്‌ക്കുമെന്നും എന്നാല്‍ ഭഗവാന്റെകൈകളാല്‍ വധിയ്‌ക്കപ്പെട്ടാല്‍ തല്‍ക്ഷണം മോക്ഷം പ്രാപിയ്‌ക്കാമെന്നും ചിന്തിയ്‌ക്കുകയും ഒടുവില്‍ അങ്ങനെതന്നെ സംഭവിയ്‌ക്കുന്നതും, കര്‍മ്മഫലംതന്നെ.

ഇവിടെയെല്ലാം ഓര്‍മ്മ വരുന്നത് കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!”.എന്ന ശ്രവണകുമാര വാക്യമാണ്. ആ മുനികുമാരന് ദശരഥനിലൂടെസംഭവിച്ച അപ്രതിഹതമായ വിധിയും കര്‍മ്മഫലം തന്നെ.വിരാധനും ഖരനും ശൂര്‍പ്പണഖയുമെല്ലാം കര്‍മ്മഫലങ്ങളുടെ പ്രതീകങ്ങളാണ്.

കര്‍മ്മഗുണഗണഫലങ്ങള്‍ എങ്ങനെ ജീവിതഗതിയില്‍ ബന്ധിയ്‌ക്കപ്പെടുന്നുവെന്ന് ഇതെല്ലാംതന്നെ വ്യക്തമാക്കുന്നു. ഉല്‍കൃഷ്ടമായ ചിന്താശക്തിയുടെ നേട്ടവും, നികൃഷ്ടമായ ചിന്താഗതിയുടെ കോട്ടവും രാമന്റെ അയനത്തില്‍ നിഷ്‌കൃഷ്ടമായിത്തന്നെ കാണാം. ഭാരതീയതയുടെ പരിപുഷ്ടമായ നിലനില്‍പ്പിന് ഏകതയുടെയും ചാരുതയുടെയും നൈതികതയുടെയും കഥമൊഴിയുന്ന രാമായണത്തെ ആര്‍ക്കാണ് അഹമഹമികയാ സമാശ്ലേഷിയ്‌ക്കുവാന്‍ കഴിയാത്തത് !