
തിരൂർ: അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അനുചിത പരാമർശങ്ങൾ നടത്തിയ സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം. സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത് ന്യായീകരിക്കാനാവില്ലെന്നും സമാജം വ്യക്തമാക്കി.
മാളികപ്പു റത്തമ്മയ്‌ക്ക് ശബരിമല ആചാരപരമ്പരയിൽ അത്യുന്നതമായ സ്ഥാനമാണുള്ളത്. കോടിക്കണക്കിന് അയ്യപ്പ ഭക്തർ അത്യന്തം ഭക്തിയോടെയും വിശ്വാസത്തോടെയും ആരാധിക്കുന്ന ദേവതകളെ ലൈംഗികവും അശ്ലീലവുമായ പരാമർശങ്ങളിലൂടെ അധിക്ഷേപിക്കുന്നത് വിശ്വാസി സമൂഹത്തിന്റെ മതവികാരങ്ങളെ ഗുരുതരമായി വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് തിരൂർ തുഞ്ചത്ത് മലയാള സർവകലാശാലയ്‌ക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ സമാജം വ്യക്തമാക്കി.
ശബരിമലയിൽ വർഷങ്ങളായി ആചാരാനുഷ്ഠാനങ്ങൾ നിർവഹിച്ചിട്ടുള്ള മേൽശാന്തിമാരുടെ സംഘടന എന്ന നിലയിൽ, ഇത്തരം പരാമർശങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാനോ ലഘൂകരിക്കാനോ ശബരിമല-മാളികപ്പുറം മേൽശാന്തി സമാജത്തിന് കഴിയില്ല. വിശ്വാസങ്ങളെ വിമർശിക്കാനുള്ള അവകാശം ജനാധിപത്യ സമൂഹത്തിൽ ഉണ്ടെങ്കിലും ഭക്തജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കുന്നത് ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനമല്ല.
മതവികാരം വ്രണപ്പെടുത്തുന്ന ഈ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി അടിയന്തരമായി ആഭ്യന്തര വകുപ്പിനെ സമീപിക്കണം. വിശ്വാസത്തെ അപമാനിക്കുന്ന ഏതൊരു പ്രവണതയ്‌ക്കെതിരെയും നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളിലൂടെയും ശക്തമായി പ്രതികരിക്കുമെന്നും ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം പ്രഖ്യാപിച്ചു.