ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഒരിടവേളയ്‌ക്ക് ശേഷം ഇറാനിലെ ലാറക് ദ്വീപിൽ നടത്തിയ ആക്രമണത്തിൽ നിരവധി ഇറാൻ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ദ്വീപിലുള്ള രണ്ട് കേന്ദ്രങ്ങളെയാണ് ലക്ഷ്യംവെച്ചത്.
ആക്രമണങ്ങൾക്ക് മറുപടിയായി ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. തിങ്കളാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച എട്ട് മിസൈലുകൾ തടഞ്ഞതായി ജോർദാൻ സായുധ സേന അറിയിച്ചു. കഴിഞ്ഞ ജൂലൈയ്‌ക്ക് ശേഷം ഇറാനിലേക്ക് അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
ഹോർമുസ് ദ്വീപിന് തെക്കായും ക്വഷ്ം ദ്വീപിന് കിഴക്കായുമാണ് ലാറക് ദ്വീപ് സ്ഥിതി ചെയ്യുന്നത്. തെഹ്‌റാനിൽ നിന്ന് ഏകദേശം 1,100 കിലോമീറ്റർ ദൂരമുണ്ട്. ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ വിന്യസിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാറക് ദ്വീപിൽ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ഡ്രോണുകൾ ഉപയോഗിച്ചാണ് അമേരിക്ക ലാറക് ദ്വീപിൽ ബോംബാക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങൾത്ത് പിന്നാലെ ഞായറാഴ്ച ക്രൂഡോയിൽ വില ഉയർന്നു. യുഎസ് എണ്ണ ബാരലിന്റെ വില 1.8 ശതമാനം ഉയർന്ന് 84.94 ഡോളറിലെത്തി, അതേസമയം അന്താരാഷ്‌ട്ര നിലവാരമായ ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 1.9 ശതമാനം ഉയർന്ന് 89.79 ഡോളറിലെത്തി.
















