കാഠ്മണ്ഡു: നേപ്പാളിൽ പ്രളയാവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യാൻ നേപ്പാൾ സർക്കാർ തീരുമാനം. ഡിഎൻഎ സാംപിളുകൾ ശേഖരിച്ച ശേഷമാകും മൃതദേഹങ്ങൾ സംസ്കരിക്കുക. ചിത്വാനിൽ 70 മൃതദേഹങ്ങൾ സംസ്കരിച്ചു. മോർച്ചറികളിൽ സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. ഭാരതത്തില്‍ നിന്നുള്ള 19 അംഗ പ്രത്യേക ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ പ്രവർത്തനം ആരംഭിച്ചു,
“നേപ്പാളിൽ ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും ഈ സംഘം സഹായിക്കും. ഇന്ത്യയുടെ നേപ്പാൾ അംബാസഡർ നവീൻ ശ്രീവാസ്തവ ഫോറൻസിക് സംഘത്തെ കാണുകയും വിവരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് കാഠ്മണ്ഡുവിലെ നേപ്പാൾ പോലീസിന്റെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെയും ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലെ ഫോറൻസിക് വിഭാഗത്തിലെയും ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി,” മന്ത്രാലയം അറിയിച്ചു.
“ടണൽ റെസ്ക്യൂ ഓപ്പറേഷൻസ് ടീം പ്രവർത്തനം തുടരുന്നു. ചിലെമിലെയും ലാങ്ടാങ്ങിലെയും ജലവൈദ്യുത പദ്ധതികളിൽ നേപ്പാൾ സൈന്യം നടത്തുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് സംഘം പിന്തുണ നൽകി,” എന്ന് ഭാരതത്തിന്റെ
ടണൽ രക്ഷാപ്രവർത്തക സംഘത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
“ലാങ്ടാങ് ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള ഒരു തുരങ്കത്തിനുള്ളിൽ കടക്കാൻ സംഘത്തിന് കഴിഞ്ഞു. മോശം കാലാവസ്ഥയിലും ഒരാളുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചു. ലാങ്ടാങ് ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള രക്ഷാപ്രവർത്തനങ്ങളിൽ സംഘം തുടർന്നും സഹായം നൽകുകയാണ്,” മന്ത്രാലയം അറിയിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ആഗസ്റ്റ് 30ഓടെ 788 ആയി ഉയർന്നു. മൃതദേഹങ്ങൾ തുടർന്നും കണ്ടെത്തുന്നതിനിടെ, ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
2,500-ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. ഏകദേശം 9,500 പേരെ രക്ഷപ്പെടുത്തിയതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (NDRRMA) അറിയിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരരുന്നു. “പ്രളയബാധിതമായ ഭോട്ടെകോശി നദിയിലെ ജലനിരപ്പ് ഒരളവുവരെ വീണ്ടും ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണം,” അതോറിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം സ്ഥിതിഗതികളെക്കുറിച്ച് പുതിയ അറിയിപ്പുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ദുരന്തത്തിന് ശേഷം നേപ്പാളിൽ 591 വിദേശികൾ ഉൾപ്പെടെ 2,502 പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം 9,500 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭാരതം, അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.
നേപ്പാളിലെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി ഭാരതം68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചതായും സാങ്കേതിക സംഘങ്ങളെയും ഫോറൻസിക് വിദഗ്ധരെയും ഉപകരണങ്ങളും നൽകിയതായും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
















