കോട്ടയം: സ്വയംഭൂ നാഥ് ക്ഷേത്ര ദര്‍ശനത്തിന് സമയം കൂടുതല്‍ എടുത്തതിനാലാണ് സുരക്ഷിതരായതെന്ന് നേപ്പാളിലേക്ക് കോട്ടയത്ത് നിന്നു പോയ സംഘാംഗമായ തിരുവഞ്ചൂര്‍ കളത്തില്‍ വീട്ടില്‍ കെ.എം. സതീഷ്‌കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു. ‘ഞങ്ങളുടെ സംഘം കൊച്ചിയില്‍ നിന്ന് 23ന് രാവിലെ 10.45നാണ് പുറപ്പെട്ടത്. മുംബൈ വഴി ഗൊരഖ്പൂരിലും അവിടെ നിന്ന് റോഡ് മാര്‍ഗം 24ന് കാഠ്മണ്ഡുവിലും എത്തി. അവിടെ നിന്ന് 26ന് രാവിലെ 7.30ന് മനോകാമന ക്ഷേത്രത്തിലേക്ക് പോകുന്ന വഴി ഗാല്‍ജി ബസാറില്‍ എത്തിയപ്പോഴാണ് ഏകദേശം 500 മീറ്റര്‍ അകലെയുള്ള ത്രിശൂലിനി നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നത്. നദി കരയിലെ മരങ്ങളെ കടപുഴക്കി. വലിയ തോതില്‍ ജലപ്രവാഹം ഉണ്ടായി. ട്രക്കുകളുടെയും കെട്ടിടങ്ങളുടെയും ഭാഗങ്ങള്‍ ഒലിച്ചു പോയി.
ആറു മണിക്കൂറോളം ആ പ്രദേശത്ത് കുടുങ്ങി. ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന വഴിയിലെ പാലവും റോഡുകളും പ്രളയത്തില്‍ നശിച്ചു. യാത്രാമദ്ധ്യേ സ്വയംഭൂ നാഥ് ക്ഷേത്ര ദര്‍ശനം നടത്തി. അവിടെ 20 മിനിറ്റ് വൈകിയതിനാലാണ് സുരക്ഷിതരായത്. ഇല്ലെങ്കില്‍ ഒരു പക്ഷെ വലിയൊരു അപകടം സംഭവിച്ചേനെ. അവിടെ നിന്നും മുന്നോട്ടു പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ആറു മണിക്കൂര്‍ കാട്ടുപാതയിലൂടെയും മറ്റും സഞ്ചരിച്ച് വെളുപ്പിന് ചിത്വാന്‍ എന്ന സ്ഥലത്തെത്തി. രാത്രി 12.30ന് ഒരു ഹോട്ടലില്‍ കയറി. അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കിത്തന്നു. മണ്ണിടിച്ചില്‍ മൂലം റോഡ് തടസപ്പെട്ടതിനാല്‍ യാത്ര തുടരാനാകാതെ ചിത്വാനില്‍ മുറിയെടുത്തു തങ്ങി. രാവിലെ ഒമ്പതിനാണ് യാത്ര പുനരാരംഭിക്കാനായതെന്നും സതീഷ്‌കുമാര്‍ പറഞ്ഞു.












