ബെംഗളൂരു: കര്‍ണാടക മന്ത്രി ബി. നാഗേന്ദ്രയുടെ രാജി അധികാരത്തിലിരിക്കുന്ന മറ്റ് അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ് എന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപിയുടെ ഭാഗത്തുനിന്ന് സമ്മര്‍ദം ശക്തമായിരിക്കെ നാഗേന്ദ്ര കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
മന്ത്രിസഭയില്‍ തിരിച്ചെത്തി 25 ദിവസം കഴിഞ്ഞപ്പോഴാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്ന് നാഗേന്ദ്ര രാജിവച്ചത്. മഹര്‍ഷി വാല്‍മീകി കോര്‍പ്പറേഷനിലെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരില്‍ ഇത് രണ്ടാം തവണയാണ് നാഗേന്ദ്രയ്‌ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുന്നത്
2024 ജൂണിലും സമാനമായ ആരോപണങ്ങളെ തുടര്‍ന്ന് നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് അനധികൃതമായി പണം മാറ്റിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു അന്ന് സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിയായിരുന്ന നാഗേന്ദ്ര രാജിവച്ചത്. പിന്നീട് മുഖ്യമന്ത്രിയായി ശിവകുമാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ആഗസ്ത് ആദ്യവാരം നാഗേന്ദ്ര വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തി. വിഷയത്തില്‍ ബിജെപിയും ജെഡിഎസും കര്‍ണാടക സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. നാഗേന്ദ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ജെഡിഎസും റായ്ച്ചൂരില്‍ നിന്ന് ബെല്ലാരിയിലേക്ക് സപ്തംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിരുന്നു.
കര്‍ണാടക മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ അക്കൗണ്ടന്റായിരുന്ന ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോര്‍പ്പറേഷന്‍ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാന്റ് തുക ദുരുപയോഗം ചെയ്തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തത്. 2024 മെയ് മാസത്തിലായിരുന്നു സംഭവം. അന്നത്തെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎല്‍എയുടെ പേരും ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
















