World

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളതാണെന്ന് ലോകത്തെ ഓര്‍മ്മിപ്പിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അമേരിക്കയെക്കുറിച്ച് പറയുമ്പോള്‍ ബഹുസ്വരത എന്ന വാക്ക് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. ഭാരതത്തെക്കുറിച്ചാവുമ്പോള്‍ വിവിധതയിലെ ഏകത എന്ന വാക്കാണ് ഉയരുന്നത്. ഇത് രണ്ടും, വിവിധതയും ഏകതയും നമ്മുടെ ഡിഎന്‍എയിലുള്ളതാണ്. രാഷ്‌ട്രങ്ങള്‍ കേവലം ഭൂമിശാസ്ത്രപരമായ അസ്തിത്വങ്ങളല്ല. പ്രപഞ്ചത്തിന്റെ രൂപകല്‍പ്പനയില്‍, ഓരോ രാഷ്‌ട്രത്തിനും നിര്‍വഹിക്കാനൊരു കടമയുണ്ടെന്നതാണ് ഭാരതവീക്ഷണം, സര്‍സംഘചാലക് പറഞ്ഞു. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍, അമേരിക്കന്‍ ഹിന്ദൂസ് ഫോര്‍ എന്‍ഗേജ്‌മെന്റ് ആന്‍ഡ് ഡയലോഗ് (എഎച്ച്ഇഎഡി ഫോറം) സംഘടിപ്പിച്ച ”യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍” എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധതയില്‍ ഏകത എന്ന ദര്‍ശനം ഉദ്‌ഘോഷിക്കാനും അത് സാക്ഷാത്കരിക്കാനുമാണ് ഭാരതം നിലകൊള്ളുന്നത്. ഒരോ രാഷ്‌ട്രത്തിനും നിറവേറ്റാനൊരു ദൗത്യവും എത്തിച്ചേരാനൊരു ലക്ഷ്യവുമുണ്ട്. സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാരതത്തിന്റെ സന്ദേശം ഇതാണ്. നമ്മള്‍ ഒന്നാണ്. ഈ ഒരുമയെ അലങ്കരിക്കുന്ന തൊങ്ങലുകളാണ് വിവിധതകള്‍. അതുകൊണ്ട് അവയെ ആഘോഷിക്കണം, ആദരിക്കണം, അംഗീകരിക്കണം. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ കൊണ്ട് മാത്രമല്ല രാഷ്‌ട്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന് തിരിച്ചറിയണം. ലോകത്ത് നിരവധി മതങ്ങളുണ്ട്. എന്നാല്‍ മാനവികത ഒന്നാണ്. സത്യം ഒന്നേയുള്ളൂ. അതിന്റെ ഉത്പന്നമാണ് മനുഷ്യത്വം, മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകത്ത് രണ്ട് പ്രവണതകളുണ്ട്. ഒന്ന്, ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ്. മറ്റൊന്ന് ജീവിക്കുക, നമ്മെ അനുസരിക്കുന്നവരെ മാത്രം ജീവിക്കാന്‍ അനുവദിക്കുക എന്നതും. നിങ്ങള്‍ ഞങ്ങളെ അനുസരിച്ചാല്‍, ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും എന്നാണ് ചിലര്‍ പറയുന്നത്. പ്രൊട്ടക്ഷന്‍ എന്ന വാക്കിന് ഹിന്ദിയില്‍ രക്ഷ എന്നാണ് പറയുന്നത്. അനുസരിക്കുന്നവരെ മാത്രം ജീവിക്കാന്‍ അനുവദിക്കുന്നവര്‍ രാക്ഷസന്മാരാണ്.

നിങ്ങള്‍ അനുസരിച്ചാലും ഇല്ലെങ്കിലും നമ്മള്‍ ഒന്നാണ് എന്ന ഭാവമാണ് വേണ്ടത്. എന്നെ കേള്‍ക്കണോ വേണ്ടയോ, നിങ്ങളുടെ അഭിപ്രായം എന്താണ്, എന്നെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്, അല്ലെങ്കില്‍ നിങ്ങള്‍ എനിക്ക് എത്രത്തോളം ഉപകാരമുള്ളയാളാണ് എന്നതൊക്കെ വളരെ ചെറിയ കാര്യങ്ങളാണ്. പ്രധാനം നാമെല്ലാവരും മനുഷ്യരാണ് എന്നതാണ്. നമുക്ക് ജീവിതം നിലനിര്‍ത്തണം, അതുകൊണ്ടുതന്നെ നമ്മള്‍ സാഹോദര്യത്തോടെ ജീവിക്കണം, സര്‍സംഘചാലക് പറഞ്ഞു.രൂപത്തിലും ഭാഷയിലും ഭക്ഷണത്തിലുമെല്ലാം നമ്മള്‍ വ്യത്യസ്തരാണ്. ശരീരങ്ങള്‍ എത്ര വ്യത്യസ്തമാണെങ്കിലും ഉള്ളില്‍ നമ്മള്‍ ഒന്നുതന്നെയാണ്. അതു നമ്മുടെ അനുഭൂതിയാണ്. എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന, എല്ലാറ്റിനെയും ഉയര്‍ത്തിപ്പിടിക്കുന്ന, ഒരു ഭിന്നതകളും സൃഷ്ടിക്കാത്ത, എല്ലാത്തിനെയും സന്തുലിതമാക്കുന്ന തത്വമാണ് ധര്‍മ്മമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഓരോ ദിനാചരണവും നമ്മുടെ കടമക്കളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. പരിസ്ഥിതിയോട് നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. കൃഷി ഉള്ളതുകൊണ്ടാണ് നമുക്ക് ഭക്ഷണം കഴിക്കാനാകുന്നത്. കര്‍ഷകര്‍ കൃഷി നിര്‍ത്തിയാലെന്താകും അവസ്ഥ? മില്ലുകള്‍ ഉള്ളതുകൊണ്ട്, തൊഴിലാളികള്‍ ജോലി ചെയ്യുന്നത് കൊണ്ട്, പരുത്തി ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ട് നമ്മള്‍ വസ്ഥ്രം ധരിക്കുന്നു. ഇങ്ങനെ എല്ലാ കാര്യത്തിലും നമ്മള്‍ മറ്റൊരാളോട് കടപ്പെട്ടിരിക്കുന്നു. ഇതെല്ലാം തിരികെ നല്കുക എന്നതും ധര്‍മ്മമാണ്. പരസ്പരമുള്ള ഈഅതിനാല്‍ നമ്മള്‍ തിരികെ നല്‍കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്‍ ജീവിക്കുന്നത് എല്ലാവര്‍ക്കും ഈ അറിവ് നല്‍കാനാണ്. ആ അറിവിലൂടെ നമ്മുടെ സ്വന്തം വിമോചനത്തിനും ലോകത്തിന്റെ പുരോഗതിക്കുമായി ജീവിക്കാനാണ്. അതാണ് ഭാരതം നിറവേറ്റേണ്ട ദൗത്യം. ലോകമെമ്പാടുമുള്ള ഭാരതീയര്‍ പ്രസംഗത്തിലൂടെയല്ല, സ്വന്തം ജീവിത മാതൃകയിലൂടെ നല്‍കേണ്ട സന്ദേശം അതാണ്. അതാണ് ഭാരതത്തിന്റെ നിയോഗം, സര്‍സംഘചാലക് പറഞ്ഞു.

Recent Posts