Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: കോണ്‍ഗ്രസില്‍ നിന്നുതന്നെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. സ്വന്തം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ വഴി തടഞ്ഞ് മെക്കിട്ടുകയറാന്‍ ഒരു ഡിസിസി അംഗം തയ്യാറാവുകയും മറ്റൊരു ഡിസിസി അംഗം അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ ചങ്കൂറ്റത്തിനു പിന്നില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ വലിയൊരു പിന്തുണ ഉറപ്പാണ്.
മുഖ്യമന്ത്രിയെ പരസ്യമായി അധിക്‌ഷേപിച്ച സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പുറത്താക്കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അയാളുടെ ചെയ്തികളെ പിന്തുണയ്‌ക്കാന്‍ കൂടുതല്‍ പേരുണ്ടെന്നത് മന്ത്രിസഭാ രൂപീകരണ സമയത്തെ ചക്കളത്തിപ്പോരിന്‌റെ തുടര്‍ച്ചയായി വേണം കാണാന്‍. ചേന്തിയുടെ അറസ്റ്റിനെതിരെ മറ്റൊരു ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പറഞ്ഞ വാക്കുകള്‍ സംഭവത്തിന്‌റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നു. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നാണ് സുഹൈല്‍ ഷാജഹാന്‍ പറഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അനുയായിയായിട്ടാണ് അനില്‍ അറിയപ്പെടുന്നത്. അത്തരമൊരാളെയാണ് കോണ്‍ഗ്രസ് തന്നെ ഇപ്പോള്‍ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് തള്ളിപ്പറയുന്നതും. ഡിസിസി അംഗമാകാന്‍ ഇന്നലെ വരെ ഗുണ്ടാപ്പണി തട!സമായില്ലെന്നത് വിചിത്രമാണ്.
മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും സുഹൈല്‍ ഷാജഹാനെക്കൊണ്ട് പറയിപ്പിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട നേതാക്കള്‍ക്കു കഴിഞ്ഞു. മുഖ്യമന്ത്രിപന്തയത്തില്‍ സതീശന്‍ കപ്പടിച്ചതോടെ പിന്നാലെ ഓടി നാണം കെട്ട കെ സി വേണുഗോപാലും ചെന്നിത്തലയും സതീശനെ കുഴപ്പത്തില്‍ ചാടിക്കാന്‍ തങ്ങളുടെ വൈതാളികരെക്കൊണ്ട് കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ട്. കെസിയുടെ അനുയായിയായ ജിന്‌റോ ജോണിനെപ്പോലുള്ളവര്‍ തുടക്കംമുതല്‍ സോഷ്യല്‍ മീഡിയ വഴി അതു ചെയ്യുന്നു. ഏറ്റവുമൊടുവില്‍ അനിലിനെപ്പോലുള്ളവര്‍ നേരിട്ടു കടന്നാക്രമിക്കുന്ന സ്ഥിതിവരെയായി. സ്വന്തം കൂടാരത്തില്‍ നിന്നുള്ള ചവുട്ടേറ്റ് സതീശന്‍ പുറന്തള്ളപ്പെടാന്‍ അധികകാലം വേണ്ടെന്ന സൂചനയാണ് ഇതൊക്കെയും നല്‍കുന്നത്.

Recent Posts